Tax | ഒടുവില്‍ വിമര്‍ശനങ്ങള്‍ക്ക് ഫലം കണ്ടു; ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങള്‍ക്കും പ്രവാസികളുടെ വീടുകള്‍ക്കും അധിക നികുതി ചുമത്താനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍കാര്‍ പിന്മാറി
Mar 1, 2023, 14:03 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ഏറെ വിമര്‍ശനങ്ങള്‍ക്ക് ശേഷം ഒടുവില്‍ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്കും പ്രവാസികളുടെ വീടുകള്‍ക്കും അധിക നികുതി ചുമത്താനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍കാര്‍ പിന്മാറി. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ആണ് നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്.
ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും നികുതി ഈടാക്കാന്‍ തീരുമാനിച്ചത് പൊതുവില്‍ കാര്യങ്ങള്‍ പരിശോധിക്കാന്‍ വേണ്ടി മുന്നോട്ടുവെച്ച നിര്‍ദേശം മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ വകുപ്പ് പരിശോധിക്കേണ്ട കാര്യമാണിത്. ബജറ്റിലെ പല നിര്‍ദേശങ്ങളില്‍ ഒന്നു മാത്രമാണ് ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്ക് നികുതി ചുമത്തുക എന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സബ്മിഷന് നല്കിയ മറുപടിയില്‍ മന്ത്രി പറഞ്ഞു.
ഫെബ്രുവരി മൂന്നിന് നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്.
ഇതിലൂടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1,000 കോടി അധികമായി ലഭിക്കുമെന്നാണ് സര്‍കാര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തീരുമാനം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷം അടക്കമുള്ള രാഷ്ട്രീയ പാര്‍ടികള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് സര്‍കാരിന്റെ പിന്മാറ്റം.
Keywords: State government withdrew from its decision to levy additional tax on vacant buildings and houses of non-residents, Thiruvananthapuram, News, Politics, Income Tax, Controversy, Assembly, Minister, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

