Police Report | സ്റ്റാഫ് റൂമില്‍ നിന്ന് അധ്യാപികയുടെ ഫോണ്‍ കവര്‍ന്ന് സ്‌കൂളിലെ വാട്‌സ് ആപ് ഗ്രൂപുകളില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടി

 


കൊല്ലം: (www.kvartha.com) സ്റ്റാഫ് റൂമില്‍ നിന്ന് അധ്യാപികയുടെ ഫോണ്‍ കവര്‍ന്ന് സ്‌കൂളിലെ വാട്‌സ് ആപ് ഗ്രൂപുകളില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പൊലീസ് കോടതിയില്‍ റിപോര്‍ട് നല്‍കി. 

സിപിഎം ജില്ലാ കമിറ്റിയുടെ നിയന്ത്രണത്തിലുള്ള തേവലക്കര ഗേള്‍സ് ഹൈസ്‌കൂളിലെ അധ്യാപകരായ പ്രജീഷ്, സാദിയ എന്നിവര്‍ക്കെതിരെയാണ് നടപടി. സംഭവത്തിനുശേഷം ഇരുവരും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

Police Report | സ്റ്റാഫ് റൂമില്‍ നിന്ന് അധ്യാപികയുടെ ഫോണ്‍ കവര്‍ന്ന് സ്‌കൂളിലെ വാട്‌സ് ആപ് ഗ്രൂപുകളില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടി

അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് ഇ കാസിമിന്റെ മകളും സ്‌കൂളിലെ ഫിസികല്‍ എജ്യുകേഷന്‍ അധ്യാപികയുമായ കെ എസ് സോയയുടെ മൊബൈല്‍ ഫോണ്‍ ആണ് കവര്‍ന്നത്. തുടര്‍ന്ന് കെഎസ്ടിഎ ഉള്‍പ്പെടെയുള്ള വാട്‌സ് ആപ് ഗ്രൂപുകളില്‍ പാര്‍ടി നേതാക്കളെയും സ്‌കൂളിലെ അധ്യാപകരെയും പരാമര്‍ശിച്ച് അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് പരാതി.

ഫോണ്‍ നഷ്ടമായ ഉടനെ അധ്യാപക സിം ബ്ലോക് ചെയ്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആരോപണ വിധേയരായ പ്രജീഷും സാദിയയും മൊഴിയെടുക്കാന്‍ എത്താതെ മുന്‍കൂര്‍ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു.

സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളും സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ ഫോണുകളും പരിശോധിച്ച ശേഷം പ്രജീഷ്, സാദിയ എന്നിവരെ പ്രതികളാക്കി കോടതിയില്‍ റിപോര്‍ട് നല്‍കിയതായി അന്വേഷണസംഘം പറഞ്ഞു.

സംഭവത്തിനു ശേഷം ഫോണ്‍ പൂര്‍ണമായി നശിപ്പിച്ചെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. ഒളിവില്‍ കഴിയുന്ന പ്രജീഷ് പാര്‍ടി ജില്ലാ കമിറ്റിയംഗത്തിന്റെ കുടുംബാംഗമാണ്. പ്രതികള്‍ക്കൊപ്പം, പരാതിക്കാരിയായ കെ എസ് സോയയേയും അധ്യാപകനായ സി എസ് പ്രദീപിനെയും സ്‌കൂളിലെ അച്ചടക്കത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന കാരണം പറഞ്ഞ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രതികളെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും പാര്‍ടിക്കുള്ളിലെ വിഭാഗീയതയാണു കാരണമെന്നുമുള്ള പരാതി ഉയര്‍ന്നിട്ടുണ്ട്.

സിപിഎം നിയന്ത്രണത്തിലുള്ള തേവലക്കര ബോയ്‌സ്, ഗേള്‍സ് ഹൈസ്‌കൂളുകളിലെ നിയമനങ്ങളില്‍ പാര്‍ടി നേതാക്കളുടെ കുടുംബാംഗങ്ങളെയും പോഷക സംഘടന നേതാക്കളെയുമാണ് പരിഗണിക്കുന്നത്. നിയമനങ്ങള്‍ വീതംവയ്ക്കുന്നതിനെ ചൊല്ലി പാര്‍ടി ഘടകങ്ങളിലും തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. ഏറെനാളായി അധ്യാപകര്‍ പല ഗ്രൂപുകളായിട്ടാണ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ക്കിടയിലുള്ള തര്‍ക്കങ്ങളും വൈരാഗ്യവുമാണ് ഫോണ്‍ കവരുന്നതിനും അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നതിലേക്കും എത്തിയതെന്നും പൊലീസ് പറഞ്ഞു.

Keywords: Obscene messages issue in Thevalakkara school at Kollam, Kollam, News, Police, Report, Court, Message, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia