നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന്, ബാഹ്യശക്തികളുടെ സമ്മര്‍ദങ്ങളില്‍നിന്ന് അതിനെ കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന്റെ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.
'ഒരു സംവിധാനവും 100 ശതമാനം പിഴവറ്റതാണെന്നു പറയാനാകില്ല. പക്ഷേ, കൊളീജിയം സംവിധാനം നിലവില്‍ ലഭ്യമായതില്‍വച്ച് ഏറ്റവും മികച്ചതു തന്നെയാണ്. നീതിന്യായ വ്യവസ്ഥയുടെ സമ്പൂര്‍ണ സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് വളരെ സുപ്രധാനമാണ്. നീതിന്യായ വ്യവസ്ഥ സ്വതന്ത്രമായിരിക്കണമെങ്കില്‍ അതിനെ ബാഹ്യ സമ്മര്‍ദങ്ങളില്‍നിന്ന് സംരക്ഷിക്കേണ്ടതുണ്ട്' എന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
'കാഴ്ചപ്പാടുകളില്‍ വ്യത്യസ്തത പുലര്‍ത്തുന്നതില്‍ എന്താണ് തെറ്റ്? പക്ഷേ, ഇത്തരം വ്യത്യസ്തമായ കാഴ്ചപ്പാടുകളെ ഭരണഘടന ആധാരമാക്കി വിലയിരുത്താന്‍ മാത്രമേ എനിക്കു സാധിക്കൂ. കേന്ദ്ര നിയമമന്ത്രിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ കക്ഷിചേരാന്‍ എനിക്കു താല്‍പര്യമില്ല. ഞങ്ങള്‍ക്കിടയില്‍ കാഴ്ചപ്പാടുകളില്‍ വ്യത്യാസമുണ്ടാകുന്നത് സ്വാഭാവികം മാത്രം' എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
അതേസമയം, കേസുകള്‍ പരിഗണിക്കുമ്പോള്‍ സര്‍കാരില്‍ നിന്ന് ഉള്‍പ്പെടെ യാതൊരുവിധ സമ്മര്‍ദങ്ങളും ഉണ്ടാകാറില്ലെന്നും ജസ്റ്റിസ് വിശദീകരിച്ചു. 'ജഡ്ജിയെന്ന നിലയിലുള്ള എന്റെ 23 വര്‍ഷത്തെ ജീവിതത്തിനിടെ ഒരിക്കല്‍പ്പോലും കേസിന്റെ വിധി എപ്രകാരം പ്രസ്താവിക്കണമെന്ന് ആരും നിര്‍ദേശിച്ചിട്ടില്ല. സര്‍കാരില്‍ നിന്നും യാതൊരു വിധ സമ്മര്‍ദവുമില്ല. തിരഞ്ഞെടുപ്പു കമിഷനുമായി ബന്ധപ്പെട്ട ഉത്തരവു തന്നെ കോടതികള്‍ക്കു മേല്‍ അത്തരം സമ്മര്‍ദങ്ങളില്ല എന്നതിനു തെളിവല്ലേ?' എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
മുഖ്യ തിരഞ്ഞെടുപ്പു കമിഷണറെയും മറ്റ് തിരഞ്ഞെടുപ്പ് കമിഷണര്‍മാരെയും സര്‍കാര്‍ തനിച്ചു തീരുമാനിക്കുന്ന രീതിക്ക് കഴിഞ്ഞ ദിവസം സുപ്രീംകോടതി വിരാമമിട്ടിരുന്നു. പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് ഓഫ് ഇന്‍ഡ്യ എന്നിവരുള്‍പ്പെട്ട സമിതിയാകും ഇനിമുതല്‍ തിരഞ്ഞെടുപ്പ് കമിഷന്‍മാരുടെ നിയമനത്തില്‍ തീരുമാനമെടുത്ത് രാഷ്ട്രപതിക്ക് കൈമാറുക.
നേരത്തെ, സുപ്രീം കോടതിയിലെയും ഹൈകോടതികളിലെയും ജഡ്ജിമാരെ നിയമനത്തിനുള്ള കൊളീജിയം സംവിധാനത്തിനു പകരമായി ദേശീയ ജുഡീഷ്യല്‍ നിയമന കമിഷന്‍ (എന്‍ജെഎസി) രൂപീകരിക്കാനുള്ള പാര്‍ലമെന്റിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
ഇതിനെതിരെ നേരത്തെ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു രംഗത്തെത്തിയിരുന്നു. വിവിധ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ഭരണഘടനയില്‍ തന്നെ ലക്ഷ്മണ രേഖ വരച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം ജഡ്ജിമാര്‍ ഭരണപരമായ നിയമനങ്ങളില്‍ ഇടപെടുമ്പോള്‍ നീതിനിര്‍വഹണ സംവിധാനത്തിന്റെ ചുമതലകള്‍ ആര് നിറവേറ്റുമെന്നും ചോദിച്ചു.
ഭരണപരമായ നിരവധി കാര്യങ്ങള്‍ ഈ രാജ്യത്തുണ്ട്. ജഡ്ജിമാരുടെ പ്രാഥമികമായുള്ള ചുമതല നീതിനിര്‍വഹണമാണ്. ജനങ്ങള്‍ക്ക് നീതി നല്‍കിക്കൊണ്ട് ഉത്തരവുകള്‍ നല്‍കാനാണ് അവര്‍ അവിടെയുള്ളത്. ഭരണപരമായ കാര്യങ്ങളില്‍ ജഡ്ജിമാര്‍ ഇടപെടുകയാണെങ്കില്‍ അവര്‍ വിമര്‍ശനം നേരിടേണ്ടി വരും എന്നും റിജിജു പറഞ്ഞിരുന്നു.
Keywords: No pressure from govt, differences with law minister bound to happen: CJI, New Delhi, News, Chief Justice, Supreme Court of India, Controversy, Election Commission, National.