Rahul Gandhi | 'അദാനിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ കണ്ണുകളില്‍ ഭയം, തന്നെ അയോഗ്യനാക്കിയത് ഇരുവരും തമ്മിലുള്ള ബന്ധം പാര്‍ലമെന്റില്‍ ഉന്നയിച്ചതിന്'; ആക്രമിച്ചും സ്ഥാനഭ്രഷ്ടനാക്കിയും നിശബ്ദനാക്കാമെന്ന് കരുതിയാല്‍ സര്‍കാരിന് തെറ്റിപ്പോയെന്നും രാഹുല്‍ ഗാന്ധി

 


ന്യൂഡെല്‍ഹി: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സര്‍കാരിനുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്നെ എം പി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയത് സംബന്ധിച്ച് ശനിയാഴ്ച ഉച്ചയ്ക്ക് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ മോദിക്കും സര്‍കാരിനുമെതിരെ ആഞ്ഞടിച്ചത്.

അദാനിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണുകളില്‍ ഭയം കണ്ടതായി രാഹുല്‍ പറഞ്ഞു. അദാനി-മോദി ബന്ധം പാര്‍ലമെന്റില്‍ ഉന്നയിച്ചതിന്റെ പേരിലാണ് തന്നെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതെന്നും രാഹുല്‍ ആരോപിച്ചു. എന്നാല്‍ ആക്രമിച്ചും അയോഗ്യനാക്കിയും തന്നെ നിശബ്ദനാക്കാമെന്ന് കരുതിയാല്‍ സര്‍കാരിനു തെറ്റിപ്പോയെന്നും രാഹുല്‍ തുറന്നടിച്ചു. മാപ്പ് ചോദിക്കാന്‍ താന്‍ സവര്‍കറല്ലെന്നും ഗാന്ധിയാണെന്നും രാഹുല്‍ പറഞ്ഞു.

'മോദി' പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് വയനാട് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിനു ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്. വയനാട്ടിലെ ജനങ്ങളെ സത്യം ബോധ്യപ്പെടുത്തുന്നതിനായി കത്തെഴുതുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.

നരേന്ദ്ര മോദി സര്‍കാരിനെ സംബന്ധിച്ച് രാജ്യമെന്നാല്‍ അദാനിയാണ്, അദാനിയെന്നാല്‍ രാജ്യവും. എന്നാല്‍ ഈ രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം നിലനിര്‍ത്താനാണ് തന്റെ പോരാട്ടം. ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നത് അതിന്റെ ഭാഗമാണ്. ഈ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ ശബ്ദത്തിനായി നിലകൊള്ളുന്നതും അതിന്റെ ഭാഗം തന്നെ. അദാനിയേപ്പോലുള്ള ആളുകള്‍ക്ക് പ്രധാനമന്ത്രിയുമായുള്ള ബന്ധത്തെക്കുറിച്ച് അവരോടു പറയുന്നതും അതില്‍പ്പെടും എന്നും രാഹുല്‍ പറഞ്ഞു.

അദാനിയെക്കുറിച്ച് ഒറ്റ ചോദ്യം മാത്രമാണ് ഞാന്‍ ഉന്നയിച്ചത്. അദാനി ഷെല്‍ കംപനിയില്‍ നിക്ഷേപിച്ച 20,000 കോടി രൂപ ആരുടേതാണ്? മോദിയും അദാനിയും തമ്മിലുള്ള ബന്ധമെന്താണ്? തെളിവു സഹിതമാണ് ഈ ചോദ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. അദാനിയും മോദിയും തമ്മിലുള്ള ബന്ധം ആഴമുള്ളതും പഴയതുമാണ്.

ഈ ബന്ധം സഭയില്‍ ഉന്നയിച്ചതിനാണ് തന്നെ അയോഗ്യനാക്കിയത്. അയോഗ്യനാക്കിയും ഭീഷണിപ്പെടുത്തിയും എന്നെ നിശബ്ദനാക്കാമെന്നു കരുതേണ്ട. മോദി-അദാനി ബന്ധം ഒരിക്കല്‍ പുറത്തുവരിക തന്നെ ചെയ്യും. അതിനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം എന്നും രാഹുല്‍ വ്യക്തമാക്കി.

അദാനി- മോദി ബന്ധം തെളിയിക്കാന്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രം തെളിവായി കാണിച്ചു. എന്നാല്‍ പ്രസംഗം സഭാരേഖകളില്‍നിന്ന് നീക്കുകയാണ് ചെയ്തത്. ഇതിനെതിരെ സ്പീകര്‍ക്ക് പലതവണ കത്തു നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഞാന്‍ വിദേശരാജ്യങ്ങളുടെ ഇടപെടല്‍ ആവശ്യപ്പെട്ടുവെന്ന് മന്ത്രിമാര്‍ പാര്‍ലമെന്റില്‍ കള്ളം പറഞ്ഞു. എന്നാല്‍ ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല എന്നതാണ് വാസ്തവം.

Rahul Gandhi | 'അദാനിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ കണ്ണുകളില്‍ ഭയം, തന്നെ അയോഗ്യനാക്കിയത് ഇരുവരും തമ്മിലുള്ള ബന്ധം പാര്‍ലമെന്റില്‍ ഉന്നയിച്ചതിന്'; ആക്രമിച്ചും സ്ഥാനഭ്രഷ്ടനാക്കിയും നിശബ്ദനാക്കാമെന്ന് കരുതിയാല്‍ സര്‍കാരിന് തെറ്റിപ്പോയെന്നും രാഹുല്‍ ഗാന്ധി

ഇന്‍ഡ്യയില്‍ ജനാധിപത്യത്തിനു നേരെ ആക്രമണം നടക്കുന്നു എന്നത് വാസ്തവമല്ലേ. അതിന്റെ തെളിവുകള്‍ ദൈനംദിനം നമുക്കു ലഭിക്കുന്നുമുണ്ട് എന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ചോദ്യങ്ങള്‍ ഉന്നയിക്കുന്നതില്‍നിന്ന് ഞാന്‍ പിന്‍മാറില്ല. അയോഗ്യനാക്കിയും ജയിലിലടച്ചും എന്നെ നിശബ്ദനാക്കാമെന്ന് കരുതിയാല്‍ അവര്‍ക്കു തെറ്റി. ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും. ജനാധിപത്യത്തിനായി പോരാട്ടം തുടരുകയും ചെയ്യും. ഇക്കാര്യത്തില്‍ ഒരടി പോലും പിന്നോട്ടില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

ലോക്‌സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയാലും ഞാന്‍ എന്റെ ജോലി തുടരും. അദാനിയെക്കുറിച്ച് ഞാന്‍ അടുത്തത് എന്തായിരിക്കും പറയാന്‍ പോകുന്നതെന്ന ഭയത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആ ഭയം അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഞാന്‍ നേരിട്ടു കണ്ടതാണ്. അതുകൊണ്ടാണ് ആദ്യം ആക്രമിച്ചും പിന്നീട് അയോഗ്യനാക്കിയും ഭയപ്പെടുത്താനുള്ള ശ്രമം നടത്തിയത്. സര്‍കാരിന്റെ ഈ പ്രതികരണം കൊണ്ട് ഏറ്റവും ഗുണം ലഭിക്കാന്‍ പോകുന്നത് പ്രതിപക്ഷത്തിനാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Keywords:  'My Name Is Not Savarkar, Won't Apologise': Rahul Gandhi On Disqualification, New Delhi, News, Politics, Press meet, Rahul Gandhi, Narendra Modi, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia