Follow KVARTHA on Google news Follow Us!
ad

Fuel cess | ഇന്ധന സെസ് ഏപ്രില്‍ 1 മുതല്‍; മാഹിയിലും കേരളത്തിലേക്കും തമ്മില്‍ ഉണ്ടാകാന്‍ പോകുന്നത് വന്‍ വില വ്യത്യാസം; നികുതി വെട്ടിച്ച് കേരളത്തിലേക്കുളള ഒഴുക്ക് വര്‍ധിക്കുമെന്ന ആശങ്കയുമായി പെട്രോള്‍ പമ്പ് ഉടമകള്‍

Fuel cess from April 1#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) സംസ്ഥാനത്ത് ഡീസല്‍-പെട്രോള്‍ എന്നിവയ്ക്ക് മുകളില്‍ രണ്ട് രൂപ സെസ് ഏര്‍പെടുത്താനുളള സംസ്ഥാന സര്‍കാരിന്റെ ബജറ്റ് തീരുമാനം ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ മാഹിയിലും ഇന്ധന വിലയില്‍ വന്‍വ്യത്യാസമുണ്ടായേക്കും. ഇപ്പോള്‍ തന്നെ മാഹിയില്‍ നിന്നും കേരളത്തിലേക്ക് അനധികൃതമായി കടത്തുന്ന ഇന്ധനങ്ങളുടെ കടത്ത് ഇതോടെ വര്‍ധിക്കാന്‍ വഴിയൊരുക്കും. മാത്രമല്ല ഇതുവഴി നികുതിയിനത്തില്‍ ലഭിക്കേണ്ട നല്ലൊരുതുക കേരളത്തിന് നഷ്ടമാവുകയും ചെയ്യും. കേന്ദ്ര സര്‍കാര്‍ നേരത്തെ വില കുറച്ചപ്പോള്‍ സംസ്ഥാന സര്‍കാര്‍ നികുതി കുറയ്ക്കാന്‍ തയ്യാറാവാത്തതും മാഹിയെ അപേക്ഷിച്ച് സംസ്ഥാന സര്‍കാര്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് മുകളില്‍ ചുമത്തിയ നികുതിയും വില അന്തരത്തിന് കാരണങ്ങളിലൊന്നാണ്.

മാഹിയില്‍ നിലവില്‍ പെട്രോളിന് 93 രൂപ 80പൈസയും ഡീസലിന് 87രൂപ 72 പൈസയും മാത്രമേയുളളൂ. കേരളത്തിലാവട്ടെ പെട്രോളിന് 106 രൂപയും ഡീസലിന് 96 രൂപയുമാണ് നിലവിലെ വില. ഇപ്പോള്‍ തന്നെ മാഹിയെ അപേക്ഷിച്ച് ഡീസലിന് 12 രൂപയും പെട്രോളിന് എട്ട് രൂപയും അധികമാണ്. ഏപ്രില്‍ ഒന്ന് മുതല്‍ സെസുകൂടി വരുന്നതോടെ നിലവിലെ വ്യത്യാസം യഥാക്രമം 14 രൂപയും 10 രൂപയുമായി മാറും. ഇപ്പോള്‍ തന്നെ മാഹിയോട് ചേര്‍ന്ന് കിടക്കുന്ന തലശേരി, പാനൂര്‍ മേഖലകളിലെ ഒട്ടുമിക്ക വാഹനങ്ങളും മാഹിയില്‍ നിന്നാണ് ഇന്ധനങ്ങള്‍ നിറയ്ക്കുന്നത്. മാത്രമല്ല കോഴിക്കോടേക്കും മറ്റും സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളും മറ്റ് വാഹനങ്ങളുമെല്ലാം ദിനംപ്രതി ഇന്ധനം നിറയ്ക്കുന്നത് മാഹിയിലെ പെട്രോള്‍ പമ്പുകളില്‍ നിന്നാണ്.

News, Top-Headlines, Kerala, Petrol Price, Fuel-Price, Tax Fares, Smuggling, Government-of-Kerala, Fuel cess from April 1.

ഏപ്രില്‍ ഒന്ന് മുതല്‍ മാഹിയിലും കേരളത്തിലും തമ്മില്‍ വിലയില്‍ വലിയ അന്തരം ഉണ്ടാകുന്നതോടെ കണ്ണൂര്‍, കോഴിക്കോട് ജില്ലയിലെ ജനങ്ങള്‍ കൂട്ടത്തോടെ അങ്ങോട്ട് പോകാനുളള സാധ്യക ഏറെയാണ്. ഇത് സംസ്ഥാന സര്‍കാരിന് നികുതിയിനത്തില്‍ ലഭിക്കുന്ന വരുമാനത്തിന് വലിയ തിരിച്ചടിയാവും. കൂടാതെ രഹസ്യമായി വീപ്പകളിലും കാനുകളിലും ചെറിയ ടാങ്കുകളിലുമൊക്കെയായി വലിയ തോതില്‍ പെട്രോളും ഡീസലും ജില്ലയിലേക്ക് കടത്തി കൊണ്ടുവരാന്‍ സാധ്യതയേറും. ഇപ്പോള്‍ തന്നെ ഇത്തരത്തില്‍ മാഹിയോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശങ്ങളില്‍ ഇത്തരത്തില്‍ ഇന്ധനങ്ങളെത്തിച്ച് വില്‍പന നടത്തുന്ന മാഫിയ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണം ഉണ്ട്.

ടാങ്കറുകളും ബാരലുകളിലും കന്നാസുകളിലുമായി ആയിരക്കണക്കിന് ലിറ്റര്‍ ശേഖരിച്ച് സംസ്ഥാനത്ത് വില്‍പന നടത്തുന്ന സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഒരു ലിറ്ററിന് മുകളില്‍ 10 രൂപ വരെ ലാഭം ലഭിക്കുമെന്നിരിക്കെ രണ്ട് രൂപ കുറച്ച് എട്ട് രൂപയ്ക്ക് വില്‍പന നടത്തിയാലും ചിലവ് കഴിച്ച് വലിയ തുകയാണ് ഇത്തരത്തില്‍ കടത്തിക്കൊണ്ടു വന്ന് വില്‍പന നടത്തുന്നവര്‍ക്ക് ലഭിക്കുന്നത്. വന്‍കിട സ്ഥാപനങ്ങള്‍, ചെങ്കല്‍-കരിങ്കല്‍ ക്വാറികള്‍ എന്നിവിടങ്ങളിലേക്കെല്ലാം ഇപ്പോള്‍തന്നെ ലോറികളിലും മറ്റും ഡീസലും പെട്രോളും കടത്തുന്നുണ്ടെന്നാണ് റിപോർട്.

Keywords: News, Top-Headlines, Kerala, Petrol Price, Fuel-Price, Tax Fares, Smuggling, Government-of-Kerala, Fuel cess from April 1.

Post a Comment