Controversy | പാര്‍ടിക്കുള്ളിലെ വിമര്‍ശനം തലവേദനയായി: വൈദേകം കയ്യൊഴിയാന്‍ ഇ പി കുടുംബം

 


കണ്ണൂര്‍: (www.kvartha.com) വൈദേകം കയ്യൊഴിയാന്‍ ഇ പി കുടുംബം. കേന്ദ്ര ഏജന്‍സിയുടെ നടപടിയെയും പാര്‍ടിയിലെ വിമര്‍ശനങ്ങളെയും ഭയന്നാണ് ഇ പിയുടെ കുടുംബം ആന്തൂരിലെ വിവാദ റിസോര്‍ടില്‍ നിന്നും പിന്‍മാറുന്നതെന്നാണ് സൂചന. പുറമേയ്ക്ക് ഇ പിക്കെതിരെ അന്വേഷണമോ നടപടിയോ ഇല്ലെന്നു പറയുമ്പോഴും കഴിഞ്ഞ സംസ്ഥാന സെക്രടറിയേറ്റ് യോഗത്തില്‍ ഇ പി ജയരാജന്റെ വിഷയം മണിക്കൂറുകളോളം ചര്‍ചയായിട്ടുണ്ടെന്നാണ് വിവരം.

പാര്‍ടി നടപടിയെടുക്കാന്‍ സാധ്യത നിലനില്‍ക്കവെയാണ് സംസ്ഥാന സെക്രടറിയേറ്റ് യോഗം സമാപിച്ചത്. പാര്‍ടി സംസ്ഥാന കമിറ്റി തെറ്റുതിരുത്തല്‍ രേഖ ചര്‍ചയ്‌ക്കെടുക്കുമ്പോഴാണ് പി ജയരാജന്‍ ഇപി ജയരാജന്റെ കുടുംബത്തിന് ആന്തൂര്‍ റിസോര്‍ടില്‍ മൂലധന നിക്ഷേപമുണ്ടെന്ന് ആരോപിച്ചത്. ഇ പി ജയരാജന്‍ പങ്കെടുക്കാത്ത യോഗത്തിലാണ് ആരോപണമുയര്‍ന്നത്.

പാര്‍ടിക്കുള്ളിലെ വിമര്‍ശനവും ആദായ നികുതി വകുപ്പിന്റെ പരിശോധനയുമാണ് വൈദേകം ആയൂര്‍വേദ റിസോര്‍ടില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ കുടുംബത്തിനുള്ള ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിക്കാന്‍ കാരണമായതെന്നാണ് സചചന.

ഭാര്യ പികെ ഇന്ദിരയുടേയും മകന്‍ ജെയ്സണിന്റേയും ഓഹരികളാണ് വില്‍ക്കുന്നത്. ഓഹരികള്‍ വില്‍ക്കാന്‍ തയാറാണെന്ന് ഇപിയുടെ കുടുംബം ഡയറക്ടര്‍ ബോര്‍ഡിനെ കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു. മുന്‍ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് ശാഖാ മാനേജരായ പി കെ ഇന്ദിരയുടെ പേരില്‍ വിരമിച്ചപ്പോള്‍ ലഭിച്ച 81.99 ലക്ഷത്തിന്റെ ഓഹരിയും മകന്‍ ജെയ്സണ്‍ ജയരാജന് 10 ലക്ഷം രൂപയുടെയും ഓഹരിയുമാണ് ഉള്ളത്. ഇന്ദിരയാണ് റിസോര്‍ടിന്റെ ചെയര്‍പേഴ്സന്‍.

റിസോര്‍ടില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയതിന് പിന്നാലെയാണ് ഓഹരി വില്‍ക്കുന്ന നടപടിയിലേക്ക് ഇപിയുടെ കുടുംബം കടന്നത്. ആയുര്‍വേദ റിസോര്‍ടിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയില്‍ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയിരുന്നു.

Controversy | പാര്‍ടിക്കുള്ളിലെ വിമര്‍ശനം തലവേദനയായി: വൈദേകം കയ്യൊഴിയാന്‍ ഇ പി കുടുംബം

ആയുര്‍വേദ റിസോര്‍ടിന് പിന്നിലെ ധനസമാഹരണവും വിനിയോഗവും സംബന്ധിച്ച് ഇപി ജയരാജനെതിരെ ഗുരുതര ആരോപണങ്ങള്‍ ഡിസംബറില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന കമിറ്റിയില്‍ പി ജയരാജന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ റിസോര്‍ട് നടത്തിപ്പില്‍ തനിക്കു പങ്കില്ലെന്നും ഭാര്യ പികെ ഇന്ദിരയ്ക്കും മകന്‍ ജയ്‌സനുമാണ് ഇതില്‍ ഓഹരിയുള്ളതെന്നും നിക്ഷേപിച്ച പണം മകന്‍ വിദേശത്തു ജോലി ചെയ്ത സമ്പാദ്യവും ഭാര്യ ജില്ലാ സഹകരണ ബാങ്കില്‍ നിന്നു വിരമിച്ചപ്പോള്‍ ലഭിച്ച ആനുകൂല്യവുമാണെന്നുമായിരുന്നു ഇപിയുടെ വിശദീകരണം.

എന്നാല്‍ ഇതിനു ശേഷവും പാര്‍ടിക്കുള്ളില്‍ വിവാദങ്ങള്‍ തുടര്‍ന്നതിനെ തുടര്‍ന്ന് ഇപി ജയരാജന്‍ അതൃപ്തി പ്രകടിപ്പിച്ചു കൊണ്ട് മാസങ്ങളോളം പാര്‍ടി പരിപാടികളില്‍ നിന്നും എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും വിട്ടു നിന്നിരുന്നു. കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് വൈദേകം റിസോര്‍ടിലെ കണക്കു വിവരങ്ങള്‍ സമര്‍പിച്ചിരിന്നു.

Keywords:  EP family to quit Videkam Resort, Kannur, News, Politics, Controversy, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia