നീലംപേരൂർ പഞ്ചായതിലെ വാലടിയിൽ അടുത്തിടെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെ കാവാലത്തും പൊതുജനങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്. പുന:നിർമാണത്തിന്റെ ഭാഗമായി തുരുത്തി മുളയ്ക്കാം തുരുത്തി റോഡ് അടച്ചതോടെ കുറിച്ചി കൈനടി-കാവാലം റോഡിലൂടെ നിരവധി ടോറസ് ലോറികളാണ് എത്തുന്നത്.
ഇവയ്ക്ക് സഞ്ചരിക്കാൻ ശേഷിയുള്ള റോഡുകളല്ല ഭൂരിഭാഗവും. ഭാരവാഹനങ്ങൾ പോകുന്നതോടെ പല റോഡുകളും വേഗത്തിൽ തകരുകയാണ്. മാത്രമല്ല സമീപത്തെ കെട്ടിടങ്ങൾക്ക് ഇളക്കങ്ങൾ ഉണ്ടാകുന്നതായും ബലക്ഷയം സംഭവിക്കുന്നതായും പ്രദേശവാസികൾ പറയുന്നു. കാവാലം എസ്എൻ കവല ഭാഗത്ത് മഹാ പ്രളയത്തിന് ശേഷം നിർമാണം പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ നിർമാണം പൂർത്തിയാക്കി ഗൃഹപ്രവേശം നടന്ന വീടിന് പോലും തകരാറുകൾ സംഭവിച്ചതായി പരിസരവാസികൾ പറയുന്നു.
ടോറസുകൾ കടന്നുപോകുമ്പോൾ ഭൂചലനത്തിന് സമാനമായ അവസ്ഥയാണുള്ളതെന്നാണ് പൊതുവേയുള്ള പരാതി. പുളികുന്ന് പഞ്ചായതിലും സമാന സ്ഥിതിയുണ്ട്. മങ്കൊമ്പ്- കാവാലം വികാസ് മാർഗ് റോഡിൽ ഭാരവാഹനങ്ങൾ ധാരാളമായി സഞ്ചരിക്കുന്നതു മൂലം തിട്ടയിടിഞ്ഞ് അപകടമുണ്ടായതായും പരാതിയുണ്ട്. ടോറസ് ലോറികളുടെ വേഗത നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കൃഷ്ണപുരം കാവാലം റോഡിലും പ്രദേശവാസികൾ പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ യാതൊരു നിയന്ത്രണവും പാലിക്കാതെയാണ് ഇവ പോകുന്നതെന്നാണ് ആക്ഷേപം. കാവാലം ആറാം വാർഡ് നിവാസികൾ ഇക്കാര്യത്തിൽ ജില്ലാ കലക്ടറുടെ ഇടപെടൽ അഭ്യർഥിച്ച് നിവേദനം നൽകാനുള്ള നീക്കത്തിലാണ്.
Keywords: Alappuzha, Kerala, News, Complaint, Road, Passengers, Panchayath, Protest, Vehicles, Overspeed, District Collector, Top-Headlines, Complaint against high speed of Torus lorries.
< !- START disable copy paste -->