Criticized | ഇടത് സര്‍കാര്‍ നടത്തുന്നത് പകല്‍ക്കൊള്ള; നടപ്പാക്കിയത് അശാസ്ത്രീയ നികുതി വര്‍ധനവ്; മദ്യവില വര്‍ധിപ്പിക്കുന്നതിന്റെ അനന്തരഫലം കൂടുതല്‍ പേര്‍ മയക്കുമരുന്നിലേക്ക് മാറാന്‍ ഇടയാക്കുമെന്നും വിഡി സതീശന്‍

 


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന സര്‍കാരിന്റെ ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. ഇടത് സര്‍കാര്‍ നടത്തുന്നത് പകല്‍ക്കൊള്ളയാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. ധനപ്രതിസന്ധി മറച്ചുവെക്കുകയും അതേ പ്രതിസന്ധിയുടെ പേരില്‍ പകല്‍ക്കൊള്ള നടത്തുകയുമാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സര്‍കാറിന്റെ നികുതിക്കൊള്ളക്കെതിരെ പ്രത്യക്ഷ സമരം നടത്തുമെന്നും പ്രഖ്യാപിച്ചു.

Criticized | ഇടത് സര്‍കാര്‍ നടത്തുന്നത് പകല്‍ക്കൊള്ള; നടപ്പാക്കിയത് അശാസ്ത്രീയ നികുതി വര്‍ധനവ്; മദ്യവില വര്‍ധിപ്പിക്കുന്നതിന്റെ അനന്തരഫലം കൂടുതല്‍ പേര്‍ മയക്കുമരുന്നിലേക്ക് മാറാന്‍ ഇടയാക്കുമെന്നും വിഡി സതീശന്‍

സംസ്ഥാന സര്‍കാര്‍ അശാസ്ത്രീയ നികുതി വര്‍ധനവാണ് നടപ്പാക്കിയതെന്ന് പറഞ്ഞ അദ്ദേഹം പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുമ്പോള്‍ ലിറ്ററിന് രണ്ട് രൂപ വീതം കൂട്ടി സെസ് പിരിക്കുകയാണെന്നും കുറ്റപ്പെടുത്തി.

മദ്യത്തിന് വീണ്ടും സെസ് ഏര്‍പ്പെടുത്തുകയാണ്. 247 ശതമാനമാണ് നിലവിലെ നികുതി. മദ്യവില വര്‍ധിപ്പിക്കുന്നതിന്റെ അനന്തരഫലം കൂടുതല്‍ പേര്‍ മയക്കുമരുന്നിലേക്ക് മാറാന്‍ ഇടയാക്കുമെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. 19 സംസ്ഥാനങ്ങളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ഏറ്റവും കുറവ് നികുതി പിരിവ് നടന്ന സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരി നികുതി വരുമാനത്തിന്റെ വര്‍ധനവ് 6നും 10നും ഇടയില്‍ വര്‍ധിച്ചപ്പോള്‍ കേരളത്തില്‍ ഇത് 2 ശതമാനം മാത്രമാണെന്നും സതീശന്‍ വ്യക്തമാക്കി.

പുതിയ ബജറ്റില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ അതേപോലെ നില്‍ക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതില്‍ ഒരു രൂപ പോലും ചിലവഴിക്കാത്ത പ്രഖ്യാപനം ഇത്തവണ വീണ്ടും ആവര്‍ത്തിച്ചുവെന്നും സതീശന്‍ കുറ്റപ്പെടുത്തി.

ധനപ്രതിസന്ധി മറച്ചുവെച്ച സര്‍കാര്‍ നികുതി വര്‍ധിപ്പിക്കുകയാണ് ചെയ്തത്. യാതൊരു പഠനവും നടത്താതെ ജനങ്ങള്‍ക്ക് മേല്‍ നികുതി അടിച്ചേല്‍പ്പിക്കുന്നു. വലിയ ആഘോഷമായിട്ടാണ് ധനമന്ത്രി കണക്കുകള്‍ പറയുന്നത്. എന്നാല്‍, യഥാര്‍ഥ കണക്കുകള്‍ മറച്ചുവെക്കുകയാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച 7500 കോടിയുടെ വയനാട്, 12,000 കോടിയുടെ ഇടുക്കി, 2500 കോടിയുടെ കുട്ടനാട്, 5000 കോടിയുടെ തീരദേശ വികസന പാകേജുകള്‍ എവിടെ പോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

പുതിയ ബജറ്റില്‍ ഇടുക്കി പാകേജ് 75 കോടിയും വയനാട് പാകേജിന് 25 കോടിയും തീരദേശ പാകേജ് 125 കോടിയുമായി കുറഞ്ഞു. പ്രഖ്യാപിച്ച പാകേജുകള്‍ ഒരു കാലത്തും സര്‍കാര്‍ നടപ്പാക്കിയിട്ടില്ല. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്ക് യാതൊരു വിശ്വാസ്യതയും ഇല്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

Keywords: VD Satheesan criticized Kerala budget 2023, Thiruvananthapuram, News, Congress, Criticism, Kerala-Budget, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia