Earth Quake | തുര്‍കിയിലേയും സിറിയയിലേയും ഭൂചലനം: മരണം 195 ആയി, ഇനിയും ഉയര്‍ന്നേക്കുമെന്ന് സൂചന, നിലംപൊത്തിവീണ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത് നിരവധി പേര്‍, പരുക്കേറ്റവരും അനവധി

 


ഇസ്തംബുള്‍: (www.kvartha.com) തുര്‍കിയിലും അയല്‍രാജ്യമായ സിറിയയിലും അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തില്‍ മരണം 195 ആയി എന്നാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിന് ശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു.

Earth Quake | തുര്‍കിയിലേയും സിറിയയിലേയും ഭൂചലനം: മരണം 195 ആയി, ഇനിയും ഉയര്‍ന്നേക്കുമെന്ന് സൂചന, നിലംപൊത്തിവീണ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത് നിരവധി പേര്‍, പരുക്കേറ്റവരും അനവധി

പ്രാദേശിക സമയം പുലര്‍ചെ 4.17നാണ് ഭൂചലനമുണ്ടായത്. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അതിശക്തമായ ഭൂചലനം ഉണ്ടായത്. ഞെട്ടിയുണര്‍ന്ന ആളുകള്‍ പരിഭ്രാന്തരായി പരക്കം പായുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപോര്‍ടുകളുണ്ട്. തുര്‍കിയില്‍ 76 പേരും സിറിയയില്‍ 42 പേരും മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. തുര്‍കിയിലെ മലത്യ നഗരത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടതായി ഗവര്‍ണര്‍ അറിയിച്ചു. 420 പേര്‍ക്കു പരുക്കേറ്റതായും 140 കെട്ടിടങ്ങള്‍ തകര്‍ന്നതായും ഗവര്‍ണറെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിടേഴ്‌സ് റിപോര്‍ട് ചെയ്തു.

ഉര്‍ഫയില്‍ 17 പേരും ഉസ്മാനിയ (7), ദിയര്‍ബാകിര്‍ (6) എന്നിങ്ങനെയാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. സിറിയയില്‍ സര്‍കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍ കുറഞ്ഞത് 42 പേര്‍ മരിച്ചുവെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് സിറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സന റിപോര്‍ട് ചെയ്തു. 200 പേര്‍ക്ക് പരുക്കേറ്റു. അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെയാണ് ഭൂകമ്പം ബാധിച്ചത്.

വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്ലിബ് മേഖലയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറിലേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായും ഇവിടെ നിരവധിപ്പേര്‍ മരിച്ചതായും സിറിയ സിവില്‍ ഡിഫന്‍സ് സേന അറിയിച്ചു. എന്നാല്‍ ഇവിടുത്തെ കൃത്യമായ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. തകര്‍ന്നുവീണ കെട്ടിടങ്ങളില്‍നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തുര്‍കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള മറ്റ് പ്രധാന നഗരങ്ങളിലും പ്രകമ്പനമുണ്ടായി. തുര്‍കിയിലെ പത്ത് നഗരങ്ങളെ ഭൂചലനം ബാധിച്ചുവെന്ന് തുര്‍കി ആഭ്യന്തരമന്ത്രി അറിയിച്ചു.

ദുരന്ത മേഖലയിലേക്ക് രക്ഷാസംഘങ്ങളെ അയച്ചുവെന്നും രാജ്യമാകെ ഒന്നിച്ചുനിന്നു ദുരന്തത്തെ നേരിടുമെന്നും തുര്‍കി പ്രസിഡന്റ് തയീപ് എര്‍ദോഗന്‍ ട്വിറ്ററില്‍ അറിയിച്ചു. ആദ്യ ചലനത്തിനു പിന്നാലെ ആറ് തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടുവെന്നും ആളുകള്‍ തകര്‍ന്ന വീടുകള്‍ക്കുള്ളിലേക്ക് കയറരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Keywords: Turkey earthquake: Death toll inches closer to 200; many remain trapped, Earth Quake, News, Turkey, Syria, Death, Injured, Building Collapse, Report, Media, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia