Statement | ചാനല്‍ ചര്‍ചയിലെ പരാമര്‍ശം; പൊലീസിന് മുന്നില്‍ മൊഴി നല്കി വിനു വി ജോണ്‍; പൂര്‍ണരൂപമടങ്ങിയ വീഡിയോ ക്ലിപുകള്‍ കൈമാറി
Feb 23, 2023, 19:35 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ചാനല്‍ ചര്‍ചയിലെ പരാമര്‍ശത്തിന്റെ പേരില്‍ നോടിസ് ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കാനെത്തി ഏഷ്യാനെറ്റ് ന്യൂസ് അസോസിയറ്റ് എഡിറ്റര്‍ വിനു വി ജോണ്‍. സി ഐ ടി യു സംസ്ഥാന ജെനറല്‍ സെക്രടറി എളമരം കരീം നല്കിയ പരാതിയിലാണ് വിനുവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. മൊഴി നല്കാന് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പും പൊലീസ് നല്കിയ നോടിസിലുണ്ടായിരുന്നു.
തന്റെ പരാമര്‍ശത്തിന്റെ പൂര്‍ണ രൂപമടങ്ങിയ വീഡിയോ ക്ലിപുകളും വിനു പൊലീസിന് കൈമാറി. വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെത്തിയാണ് വിനു പൊലീസിന് മൊഴി നല്‍കിയത്.
2022 മാര്ച് 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്രേഡ് യൂനിയനുകള്‍ നടത്തിയ 48 മണിക്കൂര്‍ പണിമുടക്കിലെ അക്രമസംഭവങ്ങള്‍ ചര്‍ച ചെയ്ത ന്യൂസ് അവറിലെ പരാമര്‍ശത്തിന്റെ പേരിലാണ് വിനുവിനെതിരെ പൊലീസ് കേസെടുത്തത്. പണിമുടക്ക് നടന്ന രണ്ടു ദിവസവും സംസ്ഥാനത്തിന്റെ പല ഭാഗത്തും സാധാരണക്കാര്‍ ആക്രമിക്കപ്പെട്ടിരുന്നു.
വിഷയം വലിയ വാര്‍ത്തയാകുകയും ട്രേഡ് യൂനിയനുകള്‍ക്കെതിരെ ജനരോഷമുയരുകയും ചെയ്തപ്പോള്‍ നുള്ളിയതും പിച്ചിയതും മാന്തിയതും പരാതിയാക്കുന്നുവെന്ന പരിഹാസമാണ് എളമരം കരീമില്‍ നിന്നുണ്ടായത്. ഇതിനെതിരെ ന്യൂസ് അവറില്‍ വിനു വി ജോണ്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് കേസ്.
വ്യക്തിപരമായി അപമാനിക്കുന്നതാണ് വിനുവിന്റെ പരാമര്‍ശമെന്നാണ് എളമരം കരീമിന്റെ പരാതി. ഇടതുസംഘടനകള്‍ വിനുവിന്റെ വീടിന് സമീപത്തുള്‍പ്പെടെ പോസ്റ്റര്‍ ഒട്ടിക്കുകയും ഏഷ്യാനെറ്റിലേക്ക് ട്രേഡ് യൂനിയനുകള്‍ മാര്ച് നടത്തുകയും ചെയ്തിരുന്നു.
Keywords: Vinu V John gave statement to the police, Thiruvananthapuram, News, Asianet-TV, Statement, Police, Notice, Complaint, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

