Suspended | 'ഓഫീസിലെ രജിസ്റ്ററുകൾ രഹസ്യമായി മാറ്റിയ ശേഷം മറ്റ് ജീവനക്കാരുടെ മേൽ കുറ്റം ആരോപിക്കും; ഔദ്യോഗിക രഹസ്യങ്ങൾ പുറത്തുള്ളവർക്ക് ചോർത്തി നൽകി പ്രശ്നങ്ങൾ സൃഷ്ടിക്കും'; റേഷനിങ് ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ
Feb 13, 2023, 16:55 IST
ADVERTISEMENT
ഇടുക്കി: (www.kvartha.com) ഉടുമ്പഞ്ചോല താലൂകിലെ റേഷനിംഗ് ഇൻസ്പെക്ടർ എംഎം ഷണ്മുഖനെ സസ്പെൻഡ് ചെയ്ത് പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണർ. രാജക്കാട് രാജകുമാരി, റേഷനിങ് ഫർകയിലെ റേഷനിങ് ഇൻസ്പെക്ടർ ആയിരുന്നു. സാമ്പത്തിക ലാഭം മാത്രം മുൻനിർത്തി പ്രവർത്തിച്ചതായും പണം നൽകാത്ത റേഷൻ വ്യാപാരികളോട് വൈരാഗ്യബുദ്ധിയോടെ പെരുമാറിയെന്നും ഇത് വകുപ്പിന് കളങ്കമായെന്നും കണ്ടെത്തിയാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു.
ഉദ്യോഗസ്ഥനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇത് പ്രകാരം പൊതുവിതരണ വകുപ്പ് വിജിലൻസ് ഓഫീസർ, ദക്ഷിണ മേഖല ഡെപ്യൂടി റേഷനിംഗ് കൺട്രോളർ എന്നിവർ അന്വേഷണം നടത്തി റിപോർട് സമർപ്പിച്ചിരുന്നു. ആർഐ എന്ന നിലയിലുള്ള ചുമതലകളും ഉത്തരവാദിത്തങ്ങളും യഥാസമയം നിറവേറ്റാതെ സാമ്പത്തിക താൽപര്യങ്ങൾ മുൻനിർത്തി പ്രവർത്തിച്ചതായി റിപോർടിൽ പറയുന്നു.
'പൊതുവിതരണ വകുപ്പിൽ ഷൺമുഖൻ ജോലി നോക്കിയ വിവിധ ഓഫീസുകളിലെ ഇയാളുടെ പ്രവർത്തനങ്ങൾ സൗഹാർദപരമായ അന്തരീക്ഷത്തെ കലുഷിതമാക്കി. ഓഫീസിലെ രജിസ്റ്ററുകൾ തന്റെ കൈവശം രഹസ്യമായി സൂക്ഷിച്ചതിനുശേഷം മറ്റ് ജീവനക്കാരുടെ മേൽ കുറ്റം ആരോപിച്ച് മോശമായ രീതിയിൽ പെരുമാറുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഔദ്യോഗിക രഹസ്യങ്ങൾ പുറത്തുള്ളവർക്ക് ചോർത്തി നൽകി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സ്വഭാവവും ഇയാൾക്കുണ്ട്. ഇത്തരം പ്രവൃത്തികൾ വകുപ്പിന് പൊതു സമൂഹത്തിൽ നാണക്കേടും അവമതിപ്പും ഉണ്ടാക്കുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമായേക്കും. അതിനാൽ കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ റിപോർടിൽ പറയുന്നു.
1960ലെ കേരള സിവിൽ സർവീസസ് (ക്ലാസിഫികേഷൻ, കൺട്രോൾ ആൻഡ് അപൽ) നിയമങ്ങളിലെ ചട്ടം 10 പ്രകാരം ആണ് സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയിരിക്കുന്നത്.
Keywords: News,Kerala,State,Idukki,Suspension,Government, Rationing Inspector Suspended
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

