PC Ajay Kumar | അരികുജീവിതങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പിസി അജയ് കുമാര്‍ ഇനി ഓർമകളിൽ

 


തലശേരി: (www.kvartha.com) മനുഷ്യപക്ഷത്ത് ഉറച്ച് മാധ്യമപ്രവര്‍ത്തനം സമരവേദികളിലൊന്നാക്കി മാറ്റിയ തലശേരിയിലെ തീപ്പൊരി മാധ്യമപ്രവര്‍ത്തകന്‍ പിസി അജയകുമാര്‍ നാടിന്റെ ഓര്‍മയായി മാറി. നീതിയുടെയും മാനുഷികതയുടെയും പക്ഷത്ത് നിന്നു നിസ്വാര്‍ത്ഥ മാധ്യമപ്രവര്‍ത്തനം നടത്തിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പിസി അജയകുമാറിന് തലശേരിയിലെ സാംസ്‌കാരിക, മാധ്യമസമൂഹവും നാട്ടുകാരും സമൂഹത്തിലെ നാനാതുറയില്‍പ്പെട്ടവരും അന്ത്യാഭിവാദ്യമര്‍പ്പിച്ചു.

PC Ajay Kumar | അരികുജീവിതങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പിസി അജയ് കുമാര്‍ ഇനി ഓർമകളിൽ

എഴുപതുകളില്‍ നക്‌സലിസത്തില്‍ ആകൃഷ്ടനായി മനുഷ്യപക്ഷത്തു നിന്നും രാഷ്ട്രീയ പോരാട്ടം നടത്തിയ പിസിയെന്നു അടുപ്പമുളളവര്‍ വിളിച്ചിരുന്ന അജയകുമാര്‍ പിന്നീട് നക്‌സലൈറ്റ് ആശയങ്ങള്‍ ദുര്‍ബലമായതോടെയാണ് മാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്. അക്ഷരങ്ങള്‍ അഗ്നിയാണെന്നും അതു അനീതികളുടെ കോട്ടകള്‍ തകര്‍ക്കുമെന്നും അദ്ദേഹം വിശ്വസിച്ചു. തലശേരിയി നിന്നും പ്രസിദ്ധീകരിച്ച സൂചനയുള്‍പ്പെടെയുളള സായാഹ്ന പത്രങ്ങളിലൂടെയായിരുന്നു ആദ്യകാല പത്രപ്രവര്‍ത്തനം. നിരവധി തീപാറുന്ന റിപോര്‍ടുകളിലൂടെ അദ്ദേഹം പാര്‍ശ്വവല്‍ക്കരിക്കുന്നവരുടെ ജീവിതങ്ങള്‍ വെളളിവെളിച്ചത്തിലെത്തിച്ചു.

നീതിക്കായി വിലപിക്കുന്നവരും ഒറ്റപ്പെട്ടവരുമായ അശരണരായ മനുഷ്യരുടെ ജീവിതവും ആത്മരോഷവും വരച്ചുകാട്ടുന്നതായിരുന്നു പിസി അജയകുമാറിന്റെ റിപോര്‍ടുകളിലൊരോന്നും. പച്ചയായ മനുഷ്യജീവിതങ്ങള്‍ തേടിയുളള യാത്രയായിരുന്നു അജയകുമാറിന്റെ യാത്രകള്‍. പിന്നീട് ദൃശ്യമാധ്യമത്തിലേക്ക് ചുവടുമാറ്റിയതോടെ വാര്‍ത്താ റിപോര്‍ടിങിന്റെ ഭാഷയുടെ മൂര്‍ച്ചയും ആഴവുംകൂടി. നീതിക്കായി പോരാടുന്നവരുടെ ഇടയിലേക്ക് അധികാരികളുടെ കണ്ണുതുറപ്പിക്കുന്ന ഉറച്ച ചോദ്യങ്ങളുമായി അജയകുമാറെത്തി. അര്‍ബുദ രോഗാതുരനായപ്പോഴും പത്രപ്രവര്‍ത്തനം അജയകുമാര്‍ ലഹരിയായി കൊണ്ടുനടന്നു. ഏറ്റവും ഒടുവില്‍ തളര്‍ന്നു വീണു രോഗശയ്യയിലാകുന്നവരെ അദ്ദേഹം നിസ്വരായ ജനവിഭാഗങ്ങളുടെ സ്വന്തം ലേഖകനായി നിലകൊണ്ടു.

അവാര്‍ഡുകളോടും അംഗീകാരങ്ങളോടും വിമുഖത കാണിച്ചിരുന്ന പിസി അജയകുമാര്‍ താന്‍ വിശ്വസിച്ചിരുന്ന മനുഷ്യസ്‌നേഹമെന്ന ആശയത്തിന്റെ നിലപാടുതറയില്‍ നിന്നും എന്തുതന്നെ പ്രലോഭനങ്ങളുണ്ടായാലും അണുകിടതെറ്റാതെ ജീവിച്ച മാധ്യമപ്രവര്‍ത്തകനായിരുന്നു. ആമാശയ കാന്‍സറെന്ന മാരകരോഗം അദ്ദേഹത്തെ ബാധിച്ചത് വൈകിയാണ് വൈദ്യശാസ്ത്രം തിരിച്ചറിഞ്ഞതും. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. മംഗ്ളൂരിലാണ് അദ്യം ചികിത്സ തേടിയതെങ്കിലും പിന്നീട് മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് എത്തുകയായിരുന്നു. കഠിനമായ രോഗശയ്യക്കിടെയിലും അദ്ദേഹം തന്നെ കാണാനായി എത്തുന്നവരെ തിരിച്ചറിഞ്ഞു. പെയിന്‍ ആന്‍ഡ് പാലിയേറ്റിക്ക് പരിചരണം തുടര്‍ന്നു വരുന്നതിനിടെയാണ് രോഗാവസ്ഥ വഷളായത്. ശനിയാഴ്ച രാത്രിയാണ് അദ്ദേഹം വിടവാങ്ങിയത്.

ഞായറാഴ്ച രാവിലെ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം പൊന്യത്തെ തറവാട്ട വീട്ടില്‍ എത്തിച്ചു. ഉച്ചയോടെ കുണ്ടുചിറ വാതക ശ്മശാനത്തില്‍ സംസ്‌കരിച്ചു. വീടിന് സമീപം നടന്ന അനുശോചന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ടികെ ഷാജി, അധ്യക്ഷത വഹിച്ചു. എംവി മുഹമ്മദ് സലിം, പൊന്യം ക്യഷ്ണന്‍, അനീഷ് പാതിരിയാട്, സി വത്സന്‍, പി ജനാര്‍ദനന്‍, എന്‍ ധനഞ്ജയന്‍, ഷാജി പാണ്ഡ്യാല, സിടി ഭാസ്‌കരന്‍, വിജേഷ്, എ ദിനേശന്‍, സി ബാബു, എംപി. അരവിന്ദാക്ഷന്‍, കെസി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords:  Latest-News, Top-Headlines, Kannur, Journalists, Died, Obituary, Death, Worker, PC Ajay Kumar passed away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia