മുംബൈ: (www.kvartha.com) വീണ്ടും സെൽഫിയെടുക്കാൻ ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷാ വിസമ്മതിച്ചതിനെ തുടർന്ന് താരത്തിന്റെ സുഹൃത്തിന്റെ കാർ ആക്രമിച്ചുവെന്നാരോപിച്ച് എട്ട് പേർക്കെതിരെ ഓഷിവാര പൊലീസ് കേസെടുത്തു. മുംബൈയിലെ സഹാറ സ്റ്റാർ ഹോട്ടലിന്റെ മാൻഷൻ ക്ലബിനുള്ളിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് എബിപി ന്യൂസ് റിപ്പോർട്ട് ചെയ്തു. സന ഗിൽ, ഷോബിത് താക്കൂർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ആശിഷ് യാദവ് എന്നയാളുടെ കാർ ആക്രമിച്ചതായാണ് പരാതി.
'ഹോട്ടലിൽ സന ഗില്ലും ഷോബിത് താക്കൂറും സെൽഫിയെടുക്കാൻ പൃഥ്വി ഷായുടെ അടുത്ത് എത്തിയിരുന്നു. രണ്ട് പേരും പൃഥ്വി ഷായ്‌ക്കൊപ്പം സെൽഫി എടുത്തു. ഇതിന് ശേഷം ഇരുവരും വീണ്ടും സെൽഫിയെടുക്കാൻ ക്രിക്കറ്റ് താരത്തോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ചു. പൃഥ്വി ഷാ വിസമ്മതിച്ചതോടെ ഹോട്ടൽ മാനേജർ പ്രതികളെ പുറത്താക്കി. ഇതോടെ ക്ഷുഭിതരായ അവർ അൽപസമയത്തിന് ശേഷം ഹോട്ടലിൽ നിന്ന് പോയ കാർ, പൃഥ്വി ഷാ ഉള്ളിലുണ്ടെന്ന അനുമാനത്തിൽ പിന്തുടർന്നു.
ജോഗേശ്വരി ലിങ്ക് റോഡ് ലോട്ടസിന്റെ പെട്രോൾ പമ്പിന് സമീപം കാർ എത്തിയപ്പോൾ മുൻവശത്ത് നിന്ന് പ്രതികൾ കാർ നിർത്തി. ഇതിന് ശേഷം പ്രതികൾ ബാറ്റുകൊണ്ട് കാറിന്റെ ഗ്ലാസുകൾ അടിച്ചു തകർത്തു. ഈ സമയത്ത് പൃഥ്വി ഷാ വാഹനത്തിൽ ഉണ്ടായിരുന്നില്ല. ആശിഷ് യാദവും മറ്റ് രണ്ടുപേരുമാണ് കാറിലുണ്ടായിരുന്നത്. ഹോട്ടലിൽ നിന്ന് മറ്റൊരു വാഹനത്തിൽ പൃഥ്വി ഷാ വീട്ടിലേക്ക് പോയിരുന്നു. കാറിന്റെ ചില്ല് തകർത്ത ശേഷം ഒരു വെള്ള നിറത്തിലുള്ള കാറും മൂന്ന് ബൈക്കുകളും ആശിഷ് യാദവിനെ പിന്തുടർന്നു', ആശിഷ് യാദവിന്റെ പരാതി ഉദ്ധരിച്ച് പൊലീസ് പറഞ്ഞു. ഐപിസി 384,143, 148,149, 427,504, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തതെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
Keywords: News,National,India,Mumbai,Sports,Cricket,Player,Top-Headlines,Case,Latest-News, Mumbai: Indian cricketer Prithvi Shaw's friend's car attacked by 8 people for refusing to click selfie; case registered