Minister | മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിക്കുന്നവര്‍ അദ്ദേഹത്തിന്റെ ജനപ്രീതിയെ ഭയക്കുന്നവരെന്ന് മന്ത്രി വി ശിവന്‍കുട്ടി

 


തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിക്കുന്നവര്‍ അദ്ദേഹത്തിന്റെ ജനപ്രീതിയെ ഭയക്കുന്നവരെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രി പോലുള്ള പദവികളിലെ സുരക്ഷ തീരുമാനിക്കുന്നത് അതിനുത്തരവാദിത്തപ്പെട്ട ഏജന്‍സികളാണെന്നും ഈ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് ഇന്റലിജന്‍സ് സംവിധാനങ്ങളുടെ അടിസ്ഥാനത്തിലാണെന്നും മന്ത്രി പറഞ്ഞു. ഈ കാര്യങ്ങളില്‍ സ്റ്റേറ്റിനോ ഭരണ സംവിധാനത്തിനോ വലിയ റോളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Minister | മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിക്കുന്നവര്‍ അദ്ദേഹത്തിന്റെ ജനപ്രീതിയെ ഭയക്കുന്നവരെന്ന് മന്ത്രി വി ശിവന്‍കുട്ടി

മുഖ്യമന്ത്രിയുടെ വാഹനത്തിനുമുന്നില്‍ ചാടി വീഴുക, കല്ലെറിയുക, വിമാന യാത്രയില്‍ പോലും ആക്രമിക്കാന്‍ ശ്രമിക്കുക ഇതൊക്കെയാണ് പ്രതിപക്ഷ യുവജന സംഘടനകള്‍ കുറേ കാലമായി ചെയ്യുന്നതെന്നും മന്ത്രി ആരോപിച്ചു. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നില്‍ ചാടി വീണാല്‍, വേഗതയില്‍ വരുന്ന വാഹനം ഇടിച്ചു തെറിപ്പിച്ചാല്‍ അപകട സാധ്യത കൂടുതലാണ്.

അങ്ങനെ വാഹനത്തിന് മുന്നില്‍ ചാടി വീഴുന്നത് വഴി മനപൂര്‍വം അപകടം സൃഷ്ടിച്ച് രക്തസാക്ഷി പരിവേഷത്തിനുള്ള ശ്രമമാണ് നടത്തുന്നത്. അതുകൊണ്ടാണ് വാഹനത്തിന് നേരെ ചാടി വീഴാന്‍ ശ്രമിക്കുന്നവരെ പൊലീസ് തടയുന്നത്.

വി വി ഐ പികളുടെയും സുരക്ഷാ ഭീഷണിയുള്ള വി ഐ പികളുടെയും സുരക്ഷയ്ക്ക് എന്തൊക്കെ വേണമെന്നു കൃത്യവും വ്യക്തവുമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന മുഖ്യമന്ത്രി അടക്കമുള്ളവരുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പൊലീസിന്റെ നീല പുസ്തക പ്രകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനു താഴെ മഞ്ഞ പുസ്തകവും ഉണ്ട്. സംസ്ഥാന പൊലീസ്, ഇന്റലിജന്‍സ്, ഐ ബി, എന്‍ എസ് ജി തുടങ്ങിയ സംവിധാനങ്ങളാണ് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സുരക്ഷാ ഭീഷണി റിപോര്‍ട് ചെയ്യപ്പെട്ട സന്ദര്‍ഭങ്ങളില്‍ പൊതുജനത്തിന്റെയും മീഡിയയുടെയും കൈയടികള്‍ക്കായി സുരക്ഷ പിന്‍വലിക്കാന്‍ ഭരണകൂടം തീരുമാനിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയെ തെരുവില്‍ തടയാനും കല്ലെറിയാനും കരിങ്കൊടി കാണിക്കാനുമാണെന്ന രൂപത്തില്‍ വാഹനത്തിന് മുന്‍പില്‍ ചാടി വീണ് ആക്രമിക്കാനും വഴി നീളെ യുഡിഎഫ്-ബിജെപി അക്രമ സംഘങ്ങള്‍ ശ്രമിച്ചു വരികയാണ്. അത്തരമൊരു ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കുക എന്നത് പൊലീസിന്റെ സ്വാഭാവിക നടപടിയാണ്. അതുമാത്രമാണ് ഇപ്പോള്‍ സംഭവിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിനും പലതരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രത്യേക പരിശീലനം നേടിയ കമാന്റോകളാണ് അന്ന് അദ്ദേഹത്തിന്റെ സുരക്ഷാ ചുമതല ഏറ്റെടുത്തത്. മലപ്പുറം പാണ്ടിക്കാടെ കാംപില്‍ നിന്നും 60 ഐ ആര്‍ ബി സ്‌കോര്‍പിയോണ്‍ കമാന്റോകളെയാണ് അന്ന് നിയോഗിച്ചത്. കൂടാതെ തോക്കേന്തിയ 15 കമാന്റോകളും സുരക്ഷ കവചം ഒരുക്കിയിരുന്നു.

കറുത്ത വസ്ത്രങ്ങളും കരിങ്കൊടിയും വി വി ഐ പി പരിപാടികളില്‍ പൊലീസ് നിരോധിക്കുന്നതിന് കാരണം നീല ബുകിലെ നിര്‍ദേശങ്ങളാണ്. പ്രധാനമന്ത്രിയുടെ പരിപാടികളില്‍ കറുത്ത തുണികള്‍ക്കും മറ്റുമുള്ള വിലക്കിന്റെ അതേ കാരണമാണ് മുഖ്യമന്ത്രിയുടെ സുരക്ഷയുടെ കാര്യത്തിലും ഉള്ളത്. സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചുവെന്ന് പറഞ്ഞാല്‍ അര്‍ഥമാക്കുന്നത് നീല പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള ചില നിര്‍ദേശങ്ങള്‍ കൂടി നടപ്പാക്കി സുരക്ഷ ഉയര്‍ത്തുന്നുവെന്നതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Keywords: Minister V Sivankutty about CM Protection, Thiruvananthapuram, News, Politics, Criticism, Minister, Chief Minister, Pinarayi-Vijayan, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia