Minister | മത്സ്യമേഖലയില്‍ ഏജന്റുമാരുടെ ചൂഷണം തടയാന്‍ പദ്ധതി കൊണ്ടുവരുമെന്ന് മന്ത്രി സജി ചെറിയാന്‍

 


ADVERTISEMENT

തലശേരി: (www.kvartha.com) മത്സ്യമേഖലയില്‍ ഏജന്റുമാരുടെ ചൂഷണം തടയാന്‍ പദ്ധതി കൊണ്ടുവരുമെന്നും ആധുനിക രീതിയിലുള്ള മാര്‍കറ്റുകള്‍ ഇതിനായി നിര്‍മിക്കുമെന്നും ഫിഷറീസ്- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. തലശ്ശേരി ഗോപാലപ്പേട്ട ഫിംഗര്‍ ജെട്ടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മീന്‍പിടുത്ത തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ഇടപെടലുകള്‍ കേരളത്തില്‍ നടക്കില്ലെന്ന് പറഞ്ഞ മന്ത്രി മീന്‍പിടുത്ത തൊഴിലാളികളുടെ സമഗ്രവികസനത്തിന് ഊന്നല്‍ നല്‍കുമെന്നും അറിയിച്ചു. തീരദേശത്തെ സംരക്ഷിക്കാനുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്. തീരദേശവാസികളുടെ കണ്ണീരൊപ്പാന്‍ നമുക്ക് കഴിയണം. കേരളത്തിന് ലഭിച്ച വരദാനമാണ് തീരദേശം.

ആയിരക്കണക്കിന് മീന്‍പിടുത്ത തൊഴിലാളികളുടെ ജീവനോപാധിയാണത്. തൊഴിലാളികള്‍ക്കുള്ള ഭവന നിര്‍മാണ പദ്ധതി നടപ്പിലാക്കുകയാണ്. മത്സ്യമേഖലയില്‍ തലശേരിയെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമാണ് സര്‍കാര്‍ നടത്തുന്നത്. ബോട് ജെട്ടിയുടെ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വേണ്ട നടപടികള്‍ സര്‍കാര്‍ അനുഭാവപൂര്‍വം പരിഗണിച്ചതായി മന്ത്രി പറഞ്ഞു.

87 മീറ്റര്‍ കരയില്‍ നിന്നു മാറി 76.5 മീറ്റര്‍ നീളത്തിലാണ് ടി ആകൃതിയില്‍ ബോട് ജെട്ടി സ്ഥാപിച്ചത്. 750 എം എം വ്യാസമുള്ള പൈലുകളും ഘടിപ്പിച്ച ശേഷം അതിനു മുകളില്‍ കോണക്രീറ്റ് സ്ഥാപിച്ചാണ് ജെട്ടി നിര്‍മിച്ചിരിക്കുന്നത്. വേലിയേറ്റ സമയത്തും വേലിയിറക്ക സമയത്തും ചെറുവള്ളം ഒഴുക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

ജെട്ടിയുടെ ടയര്‍ ഫ്രണ്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങള്‍ പാര്‍ക് ചെയ്യുന്നതിന് 68.7 ലക്ഷം രൂപയുടെ പാര്‍കിങ് ഏരിയയും ഫിംഗര്‍ ജെട്ടിയുടെ മുന്‍ഭാഗത്ത് ആഴം വര്‍ധിപ്പിക്കുന്നതിനായി 78.5 ലക്ഷം ലക്ഷം രൂപയും 10 ലക്ഷം രൂപ ചിലവില്‍ ഗേറ്റ് ഹൗസും നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

മീന്‍പിടുത്ത തൊഴിലാളികളുടെ ചിരകാല സ്വപ്നമാണ് ചാലില്‍ ഗോപാലപേട്ടയില്‍ യാഥാര്‍ഥ്യമായത്. 3.71 കോടി രൂപ ചിലവിലാണ് നിര്‍മിച്ചത്. ഒരേസമയം 40 ബോടുകള്‍ക്ക് ഇവിടെ സുരക്ഷിതമായി അടുക്കാം. മീന്‍പിടുത്ത തൊഴിലാളികള്‍ക്ക് വള്ളങ്ങള്‍ കരയടിപ്പിക്കാനും നങ്കൂരമിടാനുമുള്ള പ്രയാസം ഇതോടെ ഇല്ലാതാകും.

Minister | മത്സ്യമേഖലയില്‍ ഏജന്റുമാരുടെ ചൂഷണം തടയാന്‍ പദ്ധതി കൊണ്ടുവരുമെന്ന് മന്ത്രി സജി ചെറിയാന്‍

നിയമസഭാ സ്പീകര്‍ അഡ്വ. എ എന്‍ ശംസീര്‍ അധ്യക്ഷനായി. നഗരസഭാധ്യക്ഷ കെ എം ജമുനാറാണി ഹാര്‍ബര്‍ ചീഫ് എന്‍ജിനീയര്‍ ജോമോന്‍ കെ ജോര്‍ജ്, നഗരസഭാ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, കൗണ്‍സിലര്‍മാരായ ജിഷാ ജയചന്ദ്രന്‍, കെ അജേഷ്, ഫൈസല്‍ പുനത്തില്‍, എന്‍ അജേഷ്, ഡെന്‍സി നോമിറ്റ്, ഐറിന്‍ സ്റ്റീഫന്‍, ഫിഷറീസ് ഡപ്യൂടി ഡയറക്ടര്‍ സികെ ഷൈനി, മത്സ്യഫെഡ് ജില്ലാ മാനേജര്‍ വി രജിത, വിവിധ രാഷ്ട്രീയപാര്‍ടി പ്രതിനിധികളായ സികെ രമേശന്‍, പിവി രാധാകൃഷ്ണന്‍, എം ബാലന്‍, അഹ് മദ് അന്‍വര്‍ ചെറുവക്കര, കെ വിനയരാജ്, വിപി മുസ്തഫ, ഒതയോത്ത് രമേശന്‍, ജോര്‍ജ് പീറ്റര്‍, എംഎ മുഹമ്മദ് അന്‍സാരി, സഞ്ജു മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

Keywords:  Minister Saji Cherian to bring plan to prevent exploitation of agents in fish sector, Thalassery, News, Minister, Fishermen, Fish, Protection, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia