Arrested | ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപല്‍ സെക്രടറി എം ശിവശങ്കര്‍ അറസ്റ്റില്‍

 




കൊച്ചി: (www.kvartha.com) മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപല്‍ സെക്രടറി എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 
കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍ നടന്ന വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. എട്ട് മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടുനിന്നത്. 

ആദ്യം വെള്ളിയാഴ്ചയും തുടര്‍ന്ന് തിങ്കള്‍, ചൊവ്വ ദിവസങ്ങളിലുമാണ് ചോദ്യം ചെയ്തത്. ഒടുവില്‍ ചൊവ്വാഴ്ച രാത്രി 12 ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അര്‍ധരാത്രിയായതിനാല്‍ ശിവശങ്കറിനെ രാവിലെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കും. 

ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച കോഴപ്പണം സ്വര്‍ണമായി സൂക്ഷിച്ച് പിന്നീട് ഡോളറായി കടത്തിയെന്ന സംശയത്തിലാണ് മൂന്ന് ദിവസമായി ശിവശങ്കറെ ഇ ഡി ചോദ്യം ചെയ്തിരുന്നത്. പണം കൈമാറ്റ ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ അറസ്റ്റിലേക്ക് ഇ ഡി കടന്നിരിക്കുന്നതെന്നാണ് വിവരം. ലൈഫ് മിഷന്‍ കോഴ ഇടപാട് ആരോപണത്തിലെ ആദ്യ അറസ്റ്റാണ് എം ശിവശങ്കറിന്റേത്.

Arrested | ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപല്‍ സെക്രടറി എം ശിവശങ്കര്‍ അറസ്റ്റില്‍


ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരുടെ മൊഴി ഉള്‍പെടെ എം ശിവശങ്കറിന് എതിരായിരുന്നു. ശിവശങ്കര്‍ ലൈഫ് മിഷന്‍ കോഴയുടെ പങ്കുപറ്റി എന്നതിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്.

സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ 4 കോടി 48 ലക്ഷം രൂപ കോഴ നല്‍കിയെന്ന് എന്നാണ് യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ മൊഴി. ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലാണ് ഇ ഡി നടപടി. കേസില്‍ നേരത്തെ സ്വപ്ന സുരേഷിനെയും സന്ദീപിനെയും സരിത്തിനെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. 

Keywords: News,Kerala,State,Kochi,Arrest,Case,Top-Headlines,Latest-News,CM,Chief Minister, M Sivasankar arrested in life mission case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia