ചെന്നൈ: (www.kvartha.com) ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഏലം (LTTE) നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്നും ഉടൻ തന്നെ പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെടുമെന്നും മുൻ കോൺഗ്രസ് നേതാവും വേൾഡ് കോൺഫെഡറേഷൻ ഓഫ് തമിഴ്‌സ് പ്രസിഡണ്ടുമായ പി നെടുമാരൻ അവകാശപ്പെട്ടു. എൽടിടിഇയുടെ തലവനായി ശ്രീലങ്കയിൽ തമിഴ് ന്യൂനപക്ഷത്തിന് വേണ്ടി പോരാടിയ പ്രഭാകരനെ 2009 മെയ് 18 ന് വടക്കൻ മുല്ലൈത്തീവ് ജില്ലയിലെ മുല്ലൈവായ്ക്കലിൽ ശ്രീലങ്കൻ സൈന്യം വധിച്ചതായി പ്രഖ്യാപിച്ചിരുന്നു.
തമിഴ് ദേശീയ നേതാവ് പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പിക്കാമെന്ന് നെടുമാരൻ പറഞ്ഞു. പ്രഭാകരന്റെ കുടുംബത്തിന്റെ സമ്മതത്തോടെയാണ് താൻ ഈ വെളിപ്പെടുത്തൽ നടത്തുന്നതെന്നും അദ്ദേഹം ഉടൻ പുറത്തിറങ്ങുകയും തമിഴർക്ക് മെച്ചപ്പെട്ട ജീവിതത്തിനായി ഒരു പുതിയ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര സാഹചര്യവും ശ്രീലങ്കയിലെ രാജപക്‌സെ ഭരണകൂടത്തിനെതിരായ സിംഹള ജനതയുടെ ശക്തമായ കലാപവും കണക്കിലെടുത്ത് പ്രഭാകരൻ പുറത്തുവരാനുള്ള ശരിയായ സമയമാണിതെന്ന് തഞ്ചാവൂരിലെ മുള്ളിവയ്ക്കൽ സ്മാരകത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ നെടുമാരൻ പറഞ്ഞു.
പ്രഭാകരനൊപ്പം നിൽക്കാൻ തമിഴ്‌നാട് സർക്കാരിനോടും പാർട്ടികളോടും തമിഴ്‌നാട്ടിലെ ജനങ്ങളോടും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രഭാകരന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം സുഖം പ്രാപിച്ച വിവരം അറിയിച്ചിട്ടുണ്ടെന്നും നെടുമാരൻ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എൽടിടിഇ നേതാവ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന തന്റെ അവകാശവാദത്തിന് തെളിവ് തേടിയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അദ്ദേഹം വിസമ്മതിച്ചു.
Keywords: News,National,India,chennai,Tamilnadu,Top-Headlines,Latest-News, LTTE leader Velupillai Prabakaran is alive, claims Pazha Nedumaran