കണ്ണൂര്‍: (www.kvartha.com) അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ് കേസ് പൂര്‍ണമായും ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി നിക്ഷേപകര്‍ രംഗത്തെത്തി. കേസുകള്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കണമെന്ന ആവശ്യവുമായി ഇവർ മുഖ്യമന്ത്രിക്കും ഡിജിപിക്കും നിവേദനം നല്‍കിയിട്ടുണ്ട്. സംഭവത്തെ പുറത്തുവന്നത് മുതല്‍ കണ്ണൂര്‍ പൊലീസ് അന്വേഷിക്കുന്ന കേസില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. മുഖ്യപ്രതികളായ ശൗഖത് അലി, കെഎം ഗഫൂര്‍, ആന്റണി സണ്ണി എന്നിവരെയും മറ്റുളളവരെയും പിടികൂടാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്.
എന്നാല്‍ പ്രതികള്‍ക്ക് സംസ്ഥാനത്തിനു പുറത്തും വിദേശത്തും ബിനാമി ഇടപാടുകളും നിക്ഷേപങ്ങളുമുണ്ടെന്ന് തെളിഞ്ഞിരിക്കെ ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കാന്‍ ശക്തമായ അന്വേഷണ സംവിധാനം തന്നെ ആവശ്യമാണെന്ന് നിക്ഷേപകര്‍ പറയുന്നു. അടുത്ത ദിവസം ഈയൊരാവശ്യം ശക്തമാക്കുന്നതിനായി നിക്ഷേപകരുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് പണം നഷ്ടപ്പെട്ടവരില്‍ ഒരാള്‍ അറിയിച്ചു.
ഇതിനിടെ അര്‍ബന്‍നിധി, എനി ടൈം മണി സ്ഥാപനങ്ങളുടെ മുഴുവന്‍ കേസുകളും ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പൊലീസ് കമീഷണര്‍ റിപോർട് നല്‍കിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ 102 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഇതില്‍ 22 കേസുകള്‍ മാത്രമാണ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. 79 കേസുകള്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാനുണ്ട്. അടുത്ത ദിവസം തന്നെ മുഴുവന്‍ കേസുകളും ഏറ്റെടുത്തു കൊണ്ടു ഉത്തരവ് പ്രതീക്ഷിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അര്‍ബന്‍ നിധി കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് കഴിഞ്ഞ ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂര്‍ റേൻജ് എസ് പി എം പ്രദീപ് കുമാറിന്റെ മേല്‍നോട്ടത്തിലുളള സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂര്‍, കാസര്‍കോട് ഡിവൈഎസ്പി ടി മധുസൂദനന്‍ നായരുടെ നേതൃത്വത്തിലുളള സംഘമാണ് കേസന്വേഷിക്കുക.
Keywords: News,Kerala,State,Kannur,Top-Headlines,Trending,Fraud,Case,Latest-News,Complaint,Police,Crime Branch,Investigates,Accused, Kannur Urban Nidhi Case: Demand for strong investigation