കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ തെക്കിബസാറിലെ എപിജെ അബ്ദുൽ കലാം സ്മാരക ലൈബ്രറിക്ക് നേരെ ഗുണ്ടകള്‍ അതിക്രമം നടത്തിയെന്ന സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ലൈബ്രറി സെക്രടറി പികെ ബൈജുവിന്റെ പരാതിയിലാണ് കേസെടുത്തത്. ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാംതവണയാണ് ലൈബ്രറിക്ക് നേരെ അക്രമം നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
വ്യാഴാഴ്ച രാത്രിയെത്തിയ സംഘം വാടര്‍ ടാങ്കിന്റെ മോടോര്‍ അഴിച്ചുകൊണ്ടു പോവുകയും വെളളം പൂര്‍ണമായി ഒഴുക്കി കളയുകയും ചെയ്തു. നേരത്തെ ലൈബ്രറിയുടെ സ്റ്റേജ് തകര്‍ത്തതിന് പിന്നാലെ മുറ്റത്ത് നിര്‍ത്തിയിട്ട വാഹനത്തിനു നേരെയും അക്രമം നടന്നിരുന്നു. വ്യാഴാഴ്ച രാത്രി ലൈബ്രറി ഓഫീസില്‍ ആരുമില്ലാത്തപ്പോഴാണ് അതിക്രമം നടത്തിയതെന്ന് പികെ ബൈജു നല്‍കിയ പരാതിയില്‍ പറയുന്നു.
ഒരു സംഘമാളുകള്‍ ലൈബ്രറിയില്‍ എത്തിയത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ ഇവരെ തടഞ്ഞുവെങ്കിലും ഭീഷണിപ്പെടുത്തി മാറ്റിയതിനു ശേഷമാണ് മോടോര്‍ എടുത്തുകൊണ്ടു പോയത്. ചലച്ചിത്ര അകാദമിയുടെ മേഖലാ കേന്ദ്രവും ആസാദി മീഡിയ ഗ്രൂപിന്റെ ഓഫീസും സ്റ്റുഡിയോയും ഈ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
നേരത്തെ അക്രമം നടന്നപ്പോള്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കാത്തതാണ് ഇപ്പോള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ കാരണമെന്ന് ലൈബ്രറി ഭാരവാഹികള്‍ ആരോപിച്ചു.
Keywords: Kannur: Gangster attack against APJ Abdul Kalam memorial library, Kannur, Attack, Complaint, Police, Office, Kerala.