കണ്ണൂർ: (www.kvartha.com) പൊലീസ് - മോടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കുമ്പോഴും റോഡപകടങ്ങൾ വർധിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം കണ്ണൂർ ജില്ലയിൽ മാത്രം വാഹനാപകടത്തിൽ മരിച്ചത് അറുപതോളം പേരാണ്. ഇതിൽ കൂടുതലും ഇരുചക്രവാഹനയാത്രക്കാരാണ്. അതിൽതന്നെ 98 ശതമാനവും യുവാക്കളാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. നൂറിലധികം പേർക്കാണ് പരുക്കേറ്റത്.
അശ്രദ്ധ, അമിതവേഗം, മത്സരയോട്ടം, റോഡിലെ കുഴികൾ, തെറ്റായ ഡ്രൈവിങ് എന്നിവയാണ് ഭൂരിപക്ഷം അപകടങ്ങൾക്കും കാരണം. എന്നാൽ റോഡപകടത്തിന് ഉത്തരവാദികളായ ആരെയും ഇക്കാര്യത്തിൽ ശിക്ഷിച്ചതായി അറിയില്ല. എത്ര വലിയ അപകടം ഉണ്ടായാലും ശിക്ഷ ഉണ്ടാകില്ല എന്ന മനോഭാവമാണ് പലർക്കും. സീബ്രാലൈൻ ഇല്ലാത്തതിനാലും റോഡിൽ നിരവധി അപകടങ്ങൾ നടക്കുന്നുണ്ട്.
റോഡരികിലൂടെ നടന്നുപോകുന്നവർ പോലും വാഹനം ഇടിച്ച് മരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ശ്രീകണ്ഠപുരം പരിപ്പായിൽ കാൽനടയാത്രക്കാരൻ വണ്ടിയിടിച്ചു മരിച്ചു. ഇടിച്ച വണ്ടി നിർത്താതെ പോയി. കായലോട്ട് റോഡരികിൽ നിന്ന റിട. പൊലീസ് ഉദ്യോഗസ്ഥൻ വാഹനമിടിച്ച് മരിച്ചതാണ് മറ്റൊരു സംഭവം. 18 വയസ് തികയാത്തവർ ഇരുചക്രവാഹനവുമായി കറങ്ങുന്ന പ്രവണതയും കൂടുതലാണ്. മദ്യം കഴിച്ചാൽ മണം പിടിക്കുമെന്ന് കരുതി മയക്കുമരുന്ന് കഴിച്ച് വാഹനം ഓടിക്കുന്ന പ്രവണതയും കൂടുതലാണെന്ന് പൊലീസ് പറയുന്നു.
റോഡ് നിയമങ്ങൾ പാലിക്കാൻ യാത്രികർ, പ്രത്യേകിച്ച് യുവാക്കൾ ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം. തെറ്റായ വശത്തുകൂടിയുള്ള മറികടക്കൽ, അനധികൃത പാർകിങ്, ഉറക്കമൊഴിഞ്ഞുള്ള യാത്ര, നിയമം തെറ്റിയുള്ള ടാങ്കർ ലോറിസഞ്ചാരം ഇതൊക്കെ അപകടത്തിലേക്ക് നയിക്കുന്നു. ഉറക്കം തന്നെയാണ് രാത്രി വൈകിയുള്ള യാത്രയിലെ മറ്റൊരു വില്ലൻ.
ഓടുന്ന വാഹനത്തിൽ തീപ്പിടിച്ചുണ്ടായ അപകടം ഇപ്പോൾ കൂടുതലാണ്. ഏറ്റവും ഒടുവിൽ ജില്ലാ ആശുപത്രിക്ക് സമീപം കാർ കത്തി പൂർണഗർഭിണിയും ഭർത്താവും മരിച്ചത് നാടിനെ നടുക്കുന്നതായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ പഴയങ്ങാടി മേൽപാലത്തിന് സമീപം കാറും സ്‌കൂടറും കൂട്ടിയിടിച്ച് സ്‌കൂടർ യാത്രക്കാരിയായ അധ്യാപികയും കാർയാത്രക്കാരിയായ യുവതിയും മരണമടഞ്ഞിരുന്നു. തെറ്റായ ഡ്രൈവിങാണ് അപകട കാരണമെന്നാണ് മോടോർ വാഹന വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Keywords: News,Kerala,State,Kannur,Accident,Accidental Death,Road,Transport,Travel,Top-Headlines,Latest-News, Increasing road accidents