ഷില്ലോങ്: (www.kvartha.com) മേഘാലയയിൽ ബീഫ് കഴിക്കുന്നതിന് നിരോധനമില്ലെന്നും താനും ബീഫ് കഴിക്കാറുണ്ടെന്നും ബിജെപി മേഘാലയ പ്രസിഡന്റ് ഏണസ്റ്റ് മൗറി പറഞ്ഞു. 'മറ്റ് സംസ്ഥാനങ്ങൾ പാസാക്കിയ നിയമത്തെ കുറിച്ച് എനിക്ക് അഭിപ്രായം പറയാൻ കഴിയില്ല. ഞങ്ങൾ മേഘാലയയിലാണ്, ഇവിടെ എല്ലാവരും ബീഫ് കഴിക്കുന്നു, ഒരു നിയന്ത്രണവുമില്ല. ഞാനും ബീഫ് കഴിക്കുന്നു', ഏണസ്റ്റ് മൗറിയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.
ഇത് ജനങ്ങളുടെ ജീവിതശൈലിയാണ്, ആർക്കും തടയാൻ കഴിയില്ല. ഇന്ത്യയിലും ഇത്തരമൊരു നിയമം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ഭരിക്കുന്ന അസം പോലുള്ള സംസ്ഥാനങ്ങൾ കന്നുകാലി കശാപ്പ്, കടത്ത്, ബീഫ് വിൽപന എന്നിവ നിയന്ത്രിക്കുന്നതിനുള്ള ബിൽ പാസാക്കിയ സമയത്താണ് ഏണസ്റ്റ് മൗറിയുടെ പ്രസ്താവന. ഹിന്ദു ജനവാസ മേഖലകളിൽ ബീഫ് കഴിക്കുന്നത് നിയന്ത്രിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
ബിജെപി ക്രിസ്ത്യൻ വിരുദ്ധമാണെന്ന ആരോപണത്തെക്കുറിച്ചും മേഘാലയ ബിജെപി അധ്യക്ഷൻ പ്രതികരിച്ചു. 'രാജ്യത്ത് ദേശീയ ജനാധിപത്യ സഖ്യ (എൻഡിഎ) സർക്കാരിന് ഇപ്പോൾ ഒമ്പത് വർഷമായി, രാജ്യത്ത് ഒരു പള്ളിയും ആക്രമിക്കപ്പെട്ടിട്ടില്ല. ബിജെപി ക്രിസ്ത്യൻ വിരുദ്ധ പാർട്ടിയാണെന്നാണ് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ ആരോപണം. വെറും തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമാണിത്', അദ്ദേഹം പറഞ്ഞു. ഗോവയും ഭരിക്കുന്നത് ബിജെപിയാണെന്നും ഒരു പള്ളി പോലും ലക്ഷ്യം വച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 27നാണ് മേഘാലയയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Keywords: News,National,India,Food,BJP,Politics,party,Political party,Top-Headlines,Latest-News, 'I eat beef too, no restriction in Meghalaya': State BJP chief