കൊച്ചി: (www.kvartha.com) കളമശേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ ജനിക്കാത്ത കുട്ടിയുടെ പേരില്‍ വ്യാജമായി ജനന സര്‍ടിഫികറ്റ് നിര്‍മിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. മുന്‍സിപാലിറ്റി താല്‍കാലിക ജീവനക്കാരി നല്‍കിയ പരാതി തുടര്‍ന്ന് മെഡികല്‍ കോളജ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്.
ജനിക്കാത്ത കുട്ടിയുടെ പേരില്‍ ജനന സര്‍ടിഫികറ്റ് ഉണ്ടാക്കിയെന്നാണ് കേസ്. അതേസമയം അനില്‍കുമാറിനെ അന്വേഷണ വിധേയമായി സസ്പന്‍ഡ് ചെയ്തു. വെള്ളിയാഴ്ച രാത്രിയോട് കൂടിയാണ് ആരോഗ്യമന്ത്രി ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
അനില്‍കുമാര്‍ ഇവരെ സമീപിച്ച് ചില രേഖകള്‍ കാണിച്ച് ജനന സര്‍ടിഫികറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് മുന്‍സിപാലിറ്റി ജീവനക്കാരി പരാതിയില്‍ പറയുന്നത്. ഇവര്‍ നടത്തിയ പരിശോധനയില്‍ ആശുപത്രില്‍ ഇത്തരത്തിലൊരു പ്രസവം നടന്നിട്ടില്ലെന്ന് വ്യക്തമാകുകയും തുടര്‍ന്ന് കളമശ്ശേരി പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കളമശ്ശേരി മെഡികല്‍ കോളജ് അധികൃതര്‍ ആശുപത്രിക്കുള്ളില്‍ ഒരു അന്വേഷണം നടത്തിയിട്ടുണ്ടെന്നാണ് വിവരം. മെഡികല്‍ കോളജ് അധികൃതര്‍ പറയുന്നത് മറ്റൊരു വാദമാണ്. ആശുപത്രി ജീവനക്കാരനൊപ്പം പരാതിക്കാരിക്കെതിരെയും അന്വേഷണം വേണമെന്നാണ് ആശുപത്രി സൂപ്രണ്ട് പൊലീസില്‍ നല്‍കിയ രണ്ടാമത്തെ പരാതിയിലെ ആവശ്യം.
അനില്‍ കുമാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രസവവാര്‍ഡുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്നിടത്തെത്തി. തിരുവനന്തപുരത്ത് ജനനസര്‍ടിഫികറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് തനിക്കൊരു പരിശീലമുണ്ടെന്ന വ്യാജേനെ ജനന സര്‍ടിഫികറ്റിന്റെ ഒരു അപേക്ഷാ ഫോം സംഘടിപ്പിച്ചുവെന്നാണ് മെഡികല്‍ കോളജ് ആഭ്യന്തര അന്വേഷണത്തിലെ കണ്ടെത്തല്‍. തട്ടിപ്പ് വിവരമറിഞ്ഞിട്ടും 24 മണിക്കൂറിനുള്ളില്‍ ജീവനക്കാരി മെഡികല്‍ കോളജ് അധികൃതരെ വിവരമറിയിച്ചില്ലെന്നും ആശുപത്രി അധികൃതരാണ് പിന്നീട് പരിശോധനയില്‍ തട്ടിപ്പ് കണ്ടെത്തിയതെന്നുമാണ് അധികൃതര്‍ പരാതിയില്‍ പറയുന്നത്.
അതിനാല്‍ പരാതിക്കാരിക്കെതിരെയും അന്വേഷണം വേണമെന്നാണ് ആവശ്യം. വ്യാജ ജനനസര്‍ടിഫികറ്റ് സംബന്ധിച്ച വിവരം കിട്ടിയപ്പോള്‍തന്നെ ആഭ്യന്തര അന്വേഷണം നടത്തി നടപടിയെടുത്തുവെന്നും മെഡികല്‍ കോളജ് സൂപ്രണ്ട് വിശദീകരിക്കുന്നു.
Keywords: News,Kerala,State,Kochi,Suspension,Punishment,Health,Health Minister,Minister,Medical College,Top-Headlines,Latest-News,Complaint,Police,Investigates, Fake birth certificate allegations against Kalamassery Medical College Staff; Police booked