Follow KVARTHA on Google news Follow Us!
ad

E-health | 509 ആശുപത്രികളില്‍ ഇ ഹെല്‍ത് സംവിധാനം, 'ഡിജിറ്റല്‍ ഹെല്‍ത്' സമയബന്ധിതമായി സാക്ഷാത്ക്കരിക്കും, ക്യൂ നില്‍ക്കാതെ എളുപ്പത്തില്‍ അപോയ്മെന്റെടുക്കാമെന്നും ആരോഗ്യമന്ത്രി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Health,Health and Fitness,Health Minister,hospital,Kerala,
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ 509 ആശുപത്രികളില്‍ ഇ ഹെല്‍ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 283 ആശുപത്രികളിലും ഇ ഹെല്‍ത് സംവിധാനം സജ്ജമാക്കിയത് ഈ സര്‍കാരിന്റെ കാലത്താണെന്നും മന്ത്രി അറിയിച്ചു.

മെഡികല്‍ കോളജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 16 ജില്ല, ജെനറല്‍ ആശുപത്രികള്‍, 73 താലൂക് ആശുപത്രികള്‍, 25 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 380 പ്രാഥമികാരോഗ്യ/കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ഒരു പബ്ലിക് ഹെല്‍ത് ലാബ് എന്നിവിടങ്ങളിലാണ് ഇ ഹെല്‍ത് നടപ്പിലാക്കിയത്. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ സര്‍കാര്‍ ആശുപത്രികളിലും ഇ ഹെല്‍ത് സംവിധാനം ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

E-health system in 509 hospitals, Thiruvananthapuram, News, Health, Health and Fitness, Health Minister, Hospital, Kerala

ഒരാള്‍ ആശുപത്രിയിലെത്തി മടങ്ങുന്നതുവരെ എല്ലാ ആരോഗ്യ സേവനങ്ങളും ഇ ഹെല്‍ത് സംവിധാനത്തിലൂടെ ഒരൊറ്റ കുടക്കീഴില്‍ ഓണ്‍ലൈന്‍ വഴി ചെയ്യാന്‍ കഴിയുന്നു. ഈ പദ്ധതിയിലൂടെ ഓണ്‍ലൈനായി വീട്ടിലിരുന്ന് തന്നെ ഒപി ടികറ്റും ആശുപത്രി അപോയ്മെന്റെടുക്കാനും സാധിക്കും. ഇ ഹെല്‍ത് വഴി ഇതുവരെ 3.04 കോടി രെജിസ്ട്രേഷനുകള്‍ നടന്നിട്ടുണ്ട്.

32.40 ലക്ഷം (10.64 ശതമാനം) പെര്‍മെനന്റ് യു എച് ഐ ഡി രെജിസ്ട്രേഷനും 2.72 കോടി (89.36 ശതമാനം) താത്കാലിക രെജിസ്ട്രേഷനും നടത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി ഒരു ലക്ഷത്തോളം പേര്‍ അഡ്വാന്‍സ്ഡ് അപോയ്മെന്റ് എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

'ഡിജിറ്റല്‍ ഹെല്‍ത്' സമയബന്ധിതമായി സാക്ഷാത്ക്കരിക്കുക എന്ന ലക്ഷ്യവുമായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ആശുപത്രികളില്‍ ഇ ഹെല്‍ത് സംവിധാനം ഒരുക്കുന്നതിലൂടെ ഓണ്‍ലൈന്‍ ഒപി ടികറ്റും പേപര്‍ രഹിത ആശുപത്രി സേവനവും യാഥാര്‍ഥ്യമാക്കിയതായും മന്ത്രി പറഞ്ഞു. ലാബ് റിസള്‍ട് എസ് എം എസ് ആയി ലഭിക്കുന്ന സംവിധാനവും സജ്ജമാക്കി.

ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലീ ആപ് രൂപീകരിച്ചു. ഇതിലൂടെ 30 വയസിന് മുകളിലുള്ള 73 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി. കാന്‍സര്‍ രോഗനിര്‍ണയത്തിനും കാന്‍സര്‍ ചികിത്സ ഏകോപിപ്പിക്കുന്നതിനും കാന്‍സര്‍ ഗ്രിഡ്, കാന്‍സര്‍ കെയര്‍ സ്യൂട് നടപ്പിലാക്കി. വിപുലമായ ഇ സഞ്ജീവനി സേവനം ഒരുക്കി. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ഇ ഓഫീസാക്കി. ജില്ലാ മെഡികല്‍ ഓഫീസുകളില്‍ ഇ ഓഫീസ് നടപ്പാക്കി വരുന്നു. ആരോഗ്യ വകുപ്പില്‍ പഞ്ചിംഗ് ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

എങ്ങനെ യുനിക് ഹെല്‍ത്ത് ഐഡി സൃഷ്ടിക്കും?

ഇ ഹെല്‍ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാന്‍ ആദ്യമായി തിരിച്ചറിയില്‍ നമ്പര്‍ സൃഷ്ടിക്കണം. അതിനായി www(dot)ehealth(dot)kerala(dot)gov(dot)in എന്ന പോര്‍ടലില്‍ കയറി രെജിസ്റ്റര്‍ ലിങ്ക് ക്ലിക് ചെയ്യണം. അതില്‍ ആധാര്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ആധാര്‍ രെജിസ്റ്റര്‍ ചെയ്ത നമ്പരില്‍ ഒടിപി വരും. ഈ ഒടിപി നല്‍കുമ്പോള്‍ ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകും.

ആദ്യതവണ ലോഗിന്‍ ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും മൊബൈലില്‍ മെസേജായി ലഭിക്കും. ഈ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപോയ്മെന്റ് എടുക്കാന്‍ സാധിക്കും.

എങ്ങനെ അപോയ്മെന്റെടുക്കാം?

ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയല്‍ നമ്പരും പാസ് വേര്‍ഡും ഉപയോഗിച്ച് പോര്‍ടലില്‍ ലോഗിന്‍ ചെയ്ത ശേഷം ന്യൂ അപോയ്മെന്റ് ക്ലിക് ചെയ്യുക. റെഫറല്‍ ആണെങ്കില്‍ ആ വിവരം രേഖപെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപാര്‍ട്മെന്റും തിരഞ്ഞെടുക്കുക. തുടര്‍ന്ന് അപോയ്മെന്റ് വേണ്ട തീയതി തിരഞ്ഞെടുക്കുമ്പോള്‍ ആ ദിവസത്തേക്കുള്ള ടോകണുകള്‍ ദൃശ്യമാകും.

രോഗികള്‍ അവര്‍ക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോകണ്‍ എടുക്കാവുന്നതാണ്. തുടര്‍ന്ന് ടോകണ്‍ പ്രിന്റും എടുക്കാവുന്നതാണ്. ടോകണ്‍ വിവരങ്ങള്‍ എസ്എംഎസ് ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയില്‍ കാണിച്ചാല്‍ മതിയാകും.

സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

Keywords: E-health system in 509 hospitals, Thiruvananthapuram, News, Health, Health and Fitness, Health Minister, Hospital, Kerala.

Post a Comment