ദുബൈ: (www.kvartha.com) സന്ദര്‍ശക വിസയിലെത്തിയ ശേഷം ഭിക്ഷാടനം നടത്തിയെന്ന കേസില്‍ യുഎഇയില്‍ യുവാവും യുവതിയും അറസ്റ്റില്‍. ദുബൈയിലെ നൈഫ് ഏരിയയില്‍ മെട്രോ യാത്രക്കാരെ ലക്ഷ്യം വെച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്നും ഒരു ഏഷ്യന്‍ രാജ്യത്ത് നിന്നാണ് ഇരുവരും എത്തിയതെന്നും അധികൃതര്‍ അറിയിച്ചു.
പൊലീസ് പറയുന്നത്: സ്ഥലത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിന്റെ കണ്ണില്‍ പെട്ടതോടെ ഇരുവരെയും പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് സന്ദര്‍ശക വിസയില്‍ എത്തിയവരാണെന്ന് മനസിലായത്. യുവാവിന്റെ കൈവശം 191 ദിര്‍ഹവും യുവതിയുടെ കയ്യിൽ 161 ദിര്‍ഹവും ഉണ്ടായിരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ടാണ് ഇത്രയും പണം സമാഹരിച്ചത്.
നാട്ടിലുള്ള ചിലരുടെ സഹായത്തോടെയാണ് ഇവര്‍ യുഎഇയിലെത്താനുള്ള സന്ദര്‍ശക വിസ സംഘടിപ്പിച്ചത്. ശേഷം യുഎഇയില്‍ തുടരുന്ന കാലത്തോളം ഭിക്ഷാടനം തന്നെ ജീവിത മാര്‍ഗമാക്കാനും തീരുമാനിച്ചു. കിട്ടുന്ന പണവുമായി നാട്ടില്‍ പോയി ബിസിനസ് തുടങ്ങാനും പദ്ധതിയിട്ടിരുന്നു.
കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി രണ്ട് പേര്‍ക്കും ഒരു മാസത്തെ ജയില്‍ ശിക്ഷയാണ് ദുബൈ ക്രിമിനല്‍ കോടതി വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയായശേഷം ഇരുവരെയും യുഎഇയില്‍ നിന്ന് നാടുകടത്തുമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,World,international,Visa,Arrested,UAE,Gulf,Police, Dubai: Beggars on visit visa arrested for targeting Metro users, hassling them for money