ന്യൂഡെൽഹി: (www.kvartha.com) മാരുതി സുസുക്കിയുടെ കാറുകളുടെ വില വർധിപ്പിച്ചതിന് പിന്നാലെ ടാറ്റയും ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടി നൽകി. ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ കാറുകളുടെ വില വീണ്ടും വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. എല്ലാ കാറുകളുടെയും വില ശരാശരി 1.2 ശതമാനം വർധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഫെബ്രുവരി ഒന്നു മുതൽ പുതിയ വില പ്രാബല്യത്തിൽ വരും.
മറ്റ് കമ്പനികൾ നൽകുന്ന അതേ കാരണം തന്നെയാണ് വില വർധിപ്പിക്കുന്നതിന് പിന്നിൽ ടാറ്റയും പറയുന്നത്. വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങൾ കാരണം നിർമാണ ചിലവ് വർധിച്ചതിനാലാണ് ഈ തീരുമാനമെന്ന് ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കി. ചിലവിന്റെ വലിയൊരു ഭാഗം കമ്പനി തന്നെയാണ് വഹിക്കുന്നതെന്നും പരിമിതമായ ഭാഗം മാത്രമാണ് ഉപഭോക്താക്കൾക്ക് കൈമാറിയതെന്നും കമ്പനി കൂട്ടിച്ചേർത്തു.
2023 ന്റെ ആദ്യ പാദത്തിൽ കമ്പനി തങ്ങളുടെ കാറുകളുടെ വില വർധിപ്പിച്ചേക്കുമെന്ന് ഡിസംബറിൽ ടാറ്റ മോട്ടോഴ്‌സ് പ്രസ്താവന ഇറക്കിയിരുന്നു. അതേസമയം, ഏതൊക്ക കാറിൽ എത്ര രൂപ വർധിപ്പിക്കുകയെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും, 1.2 ശതമാനം വർധനവോടെ 10 ലക്ഷം രൂപയുടെ വാഹനത്തിന് 12,000 രൂപ കൂടും. ഡിസംബർ പാദത്തിൽ ടാറ്റ മോട്ടോഴ്‌സ് ലാഭം രേഖപ്പെടുത്തിയിരുന്നു. ഇക്കാലയളവിൽ 3043 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടിയതെന്നാണ് വിവരം. ഇതിനുമുമ്പ്, ടാറ്റ മോട്ടോഴ്‌സിന് തുടർച്ചയായ ഏഴ് പാദങ്ങളിൽ നഷ്ടം രേഖപ്പെടുത്തേണ്ടി വന്നിരുന്നു എന്നത് ശ്രദ്ധേയമാണ്.
Keywords: News,National,New Delhi,Car,Business,Finance,Car,Vehicles,Auto & Vehicles,Automobile,Auto-Expo,Top-Headlines,Latest-News, Tata Motors to increase prices of all passenger vehicles from February 1