പത്തനംതിട്ട: (www.kvartha.com) കൈപ്പട്ടൂരില്‍ കോണ്‍ക്രീറ്റ് മിക്‌സിങ് ലോറിയും ബസും കൂട്ടിയിടിച്ച് 25 ഓളം പേര്‍ക്ക് പരുക്കേറ്റ അപകടത്തിന് കാരണം ലോറിയുടെ മുന്‍വശത്തെ ടയര്‍ പൊട്ടിയതെന്ന് സംശയം. അമിത വേഗതയില്‍ വന്ന ലോറിയുടെ മുന്‍വശത്ത് വലതു ടയറിന്റെ ഭാഗം അകത്തേക്ക് തിരിയുന്നതും തുടര്‍ന്ന് പൊട്ടുന്നതു പോലെയും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് കോണ്‍ക്രീറ്റ് മിക്‌സര്‍ ബസിലേക്ക് മറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ബസിന്റെ വശത്താണ് മിക്‌സര്‍ പതിച്ചത്. ഇതാണ് വന്‍ദുരന്തം ഒഴിവാക്കിയത്.
മിക്‌സറിന്റെ ഭാഗം തട്ടി ബസ് സൈഡിലേക്ക് മറിഞ്ഞുള്ള അപകടത്തിലാണ് പരുക്കേറെയും ഉണ്ടായിരിക്കുന്നത്. നേരേ മറിച്ച് മിക്‌സര്‍ പൂര്‍ണമായും ബസിന് മുകളിലേക്ക് മറിഞ്ഞിരുന്നെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിക്കുമായിരുന്നു. പരുക്കേറ്റവരെ പത്തനംതിട്ട ജെനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.
വെള്ളിയാഴ്ച പകല്‍ 10 മണിയോടെ പത്തനംതിട്ടയില്‍ നിന്നും അടൂരിലേക്ക് പോയ സ്വകാര്യ ബസും കോണ്‍ക്രീറ്റ് മിക്‌സിങ്ങുമായി പോയ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൈപ്പട്ടുര്‍ ഹൈസ്‌കൂള്‍ ജൻക്ഷന് സമീപത്തെ വളവില്‍ അമിത വേഗത്തില്‍ അടൂരില്‍ നിന്നും വന്ന ലോറി ബസില്‍ തട്ടുകയും ആഘാതത്തില്‍ ബസ് റോഡിന്റെ വശത്തേക്ക് മറിയുകയുമായിരുന്നു.
Keywords: News,Kerala,State,Pathanamthitta,Accident,Injured,Local-News, Several injured as cement mixer lorry cullieded with private bus