കണ്ണൂര്‍: (www.kvartha.com) വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് ട്രാവല്‍ ഏജന്‍സി ലക്ഷങ്ങള്‍ തട്ടിയെന്ന് കാണിച്ച്, ആത്മഹത്യ ചെയ്ത യുവാവിന്റെ പിതാവ് സ്ഥാപന ഉടമകൾക്കെതിരെ പൊലീസിൽ പരാതി നല്‍കി. തളിപ്പറമ്പിലെ സ്റ്റാര്‍ ഹൈറ്റ് കണ്‍സള്‍ടിക്കെതിരെയാണ് വയനാട് തൊടുവളളി സ്വദേശി എംഎ ടോമി പരാതി നൽകിയത്. മകൻ അനൂപ് ടോമി മരിച്ചത് ട്രാവൽ ഏജൻസിയുടെ തട്ടിപ്പിന് ഇരയായെന്നാണ് ആരോപണം.
അനൂപ് ടോമിന് യുകെ ജോലി വാഗ്ദാനം ചെയ്തു 2022 ഏപ്രില്‍ മാസം മുതല്‍ നവംബര്‍ വരെ ആറരലക്ഷം രൂപ കൈപ്പറ്റി പണമോ ജോലിയോ നല്‍കാതെ വഞ്ചിച്ചുവെന്നും ഇതുകാരണം മകന്‍ ജീവനൊടുക്കിയെന്നും പരാതിയിൽ പറയുന്നു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി പ്രതികള്‍ കോടികളുടെ തട്ടിപ്പാണ് നടത്തിയതെന്നാണ് ആരോപണം.
ഇതുവരെ സ്ഥാപന ഉടമകള്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് സ്‌റ്റേഷനില്‍ മാത്രം 15 പരാതികള്‍ ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതികളായ സ്ഥാപന ഉടമകള്‍ക്കെതിരെ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം തളിപ്പറമ്പ് പൊലീസ് ലുക് ഔട് നോടീസ് പുറത്തിറക്കിയിട്ടുണ്ട്. തട്ടിപ്പിനെ കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചതോടെ തളിപ്പറമ്പ് ചിറവയ്ലും കൊച്ചിയിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പൂട്ടി ഉടമകള്‍ മുങ്ങുകയായിരുന്നു.
Keywords: News,Kerala,State,Kannur,Fraud,Complaint,Father,Police, Scam by offering jobs abroad; complaint filed