ന്യൂഡെൽഹി: (www.kvartha.com) സോഷ്യൽ മീഡിയയ്ക്കും മറ്റ് ഇന്റർനെറ്റ് അധിഷ്ഠിത പ്ലാറ്റ്‌ഫോമുകൾക്കുമെതിരായ ഉപയോക്തൃ പരാതികൾ കൈകാര്യം ചെയ്യുന്നതിന് കേന്ദ്ര സർക്കാർ മൂന്ന് ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റികളെ (GAC) നിയമിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. ഓരോ കമ്മിറ്റിയിലും ഒരു ചെയർമാനും രണ്ട് മുഴുവൻ സമയ അംഗങ്ങളും ഉണ്ടായിരിക്കും. ചെയർമാൻമാർ സർക്കാർ ഉദ്യോഗസ്ഥരാണ്. അംഗങ്ങൾ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരും വിവിധ മേഖലകളിൽ നിന്നുള്ള മുതിർന്ന എക്സിക്യൂട്ടീവുകളുമാണ്.
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെയാണ് ആദ്യ സമിതിയുടെ ചെയർമാനായി നിയമിച്ചിരിക്കുന്നത്. വിരമിച്ച ഐപിഎസ് ഓഫീസർ അശുതോഷ് ശുക്ല, പഞ്ചാബ് നാഷണൽ ബാങ്ക് മുൻ ചീഫ് മാനേജിംഗ് ഡയറക്ടറും ചീഫ് ഇൻഫർമേഷൻ ഓഫീസറുമായ സുനിൽ സോണി എന്നിവരെ മുഴുവൻ സമയ അംഗങ്ങളായി നിയമിച്ചു.
ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ നയ, ഭരണ വകുപ്പിന്റെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറിയായിരിക്കും രണ്ടാമത്തെ കമ്മിറ്റിയുടെ ചെയർമാൻ. നവോനയിലെ റിട്ടയേർഡ് കമ്മഡോർ സുനിൽ കുമാർ ഗുപ്തയും എൽ ആൻഡ് ടി ഇൻഫോടെക്കിന്റെ മുൻ വൈസ് പ്രസിഡന്റ് (കൺസൾട്ടിംഗ്) കവീന്ദ്ര ശർമയും മുഴുവൻ സമയ അംഗങ്ങളായിരിക്കും.
ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെ മുതിർന്ന ശാസ്ത്രജ്ഞ കവിത ഭാട്ടിയയാണ് മൂന്നാമത്തെ സമിതിയുടെ അധ്യക്ഷ. ഇന്ത്യൻ റെയിൽവേയുടെ മുൻ ട്രാഫിക് സർവീസ് ഓഫീസർ സഞ്ജയ് ഗോയൽ, ഐഡിബിഐ ഇൻടെക്കിന്റെ മുൻ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കൃഷ്ണഗിരി രഗോത്മറാവു എന്നിവർ മുഴുവൻ സമയ അംഗങ്ങളായിരിക്കും.
Keywords: News,National,India,New Delhi,Social-Media,Top-Headlines,Latest-News,Complaint,Central Government, Govt appoints 3 committees to hear user appeals against social media platforms