കണ്ണൂര്‍: (www.kvartha.com) യുവജന കമീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് ഡോക്ടറായി തുടരണമെങ്കില്‍ ഇനി ഗവര്‍ണര്‍ കനിയണം. സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണറുടെ മുന്‍പില്‍ ചിന്തയുടെ രക്ഷയ്ക്കായി നടുവളച്ച് നില്‍ക്കേണ്ട ഗതികേടിലായിരിക്കുകയാണ് പിണറായി സര്‍കാര്‍. ചിന്താ ജെറോമിന്റെ പി എച് ഡി പ്രബന്ധത്തില്‍ കടന്നുകൂടിയ ഗുരുതര തെറ്റുകളും കോപിയടി വിവാദവും രാഷ്ട്രീയ വിവാദമായതോടെ ഡോക്ടറേറ്റ് ലഭിച്ച പ്രബന്ധം പുന:പരിശോധന നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് കേരള സര്‍വകലാശാല. നാലംഗസമിതിയാണ് വിവാദങ്ങള്‍ പരിശോധിക്കുക.
വാഴക്കുലയുടെ രചയിതാവ് വൈലോപ്പിളളിയാണെന്നു പരാമര്‍ശിച്ചതും പ്രബന്ധം അപ്പാടെ കോപിയടിച്ചതാണെന്നുമുളള സേവ് യൂനിവേഴ്സിറ്റി കാംപയിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍വകലാശാല വിഷയം അന്വേഷിക്കാന്‍ തീരുമാനിച്ചത്. ഗവര്‍ണര്‍ക്കും കേരള സര്‍വകലാശാല വിസിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുനരന്വേഷണം നടത്തുന്നത്. പ്രബന്ധത്തിന്റെ ഒറിജനലും മൂല്യനിര്‍ണയം നടത്തിയവരുടെ റിപോര്‍ടുകളും ഓപണ്‍ ഡിഫന്‍സിന്റെ രേഖകളും ഹാജരാക്കാന്‍ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
'നവലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യസിനിമകളുടെ പ്രത്യയ ശാസ്ത്ര അടിത്തറ' എന്ന വിഷയത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രബന്ധത്തിലാണ് ഗുരുതരമായി പിശകുകള്‍ കടന്നുകൂടിയത്. 2021-ലാണ് ഇന്‍ഗ്ലീഷ് സാഹിത്യത്തില്‍ ചിന്താ ജെറോമിന് കേരളസര്‍വകലാശാല ഈ പ്രബന്ധത്തിന് ഡോക്ടറേറ്റ് നല്‍കിയത്. ഗവേഷണത്തിന് നേതൃത്വം നല്‍കിയ പിവിസിയോ മൂല്യനിര്‍ണയം നടത്തിയവരോ പ്രബന്ധം പൂര്‍ണമായി പരിശോധിക്കാതെയാണ് ഗവേഷണ ബിരുദം നല്‍കാന്‍ ശുപാര്‍ശ ചെയ്തതെന്നാണ് ആരോപണം.
ചായക്കോപ്പയിലെ കൊടുങ്കാറ്റാകുമോ?
സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ പി എച് ഡി പ്രബന്ധം കോപിയടിക്കുകയോ പിശകു കടന്നു കൂടുകയോ ചെയ്താല്‍ കാര്യമായ നടപടിയൊന്നും ഉണ്ടാകാറില്ല. ഇതു തന്നെ ചിന്തയ്ക്കെതിരെയുളള ആരോപണങ്ങളിലുമുണ്ടാകുമെന്നാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഗവേഷണ പ്രബന്ധങ്ങളില്‍ മറ്റുളളവരുടെ വാചകങ്ങള്‍ ഉദ്ധരിക്കാം. എന്നാല്‍ അതു ആരുടെതാണെന്ന് വ്യക്തമാക്കണം. പറയുന്ന ആശയം മറ്റുളളവരുടേതാകരുത്. പ്രബന്ധത്തിനെതിരെ പരാതി വന്നാല്‍ സര്‍വകലാശാലയ്ക്ക് വിദഗ്ധ സമിതിയെ കൊണ്ട് പരിശോധിക്കാം. കുഴപ്പം കണ്ടെത്തിയാല്‍ പി എച് ഡി റദ്ദാക്കാന്‍ സിന്‍ഡികേറ്റിന് സെനറ്റിനോട് ശുപാര്‍ശ ചെയ്യാം. സെനറ്റിന്റെ തീരുമാനം ചാന്‍സലറായ ഗവര്‍ണര്‍ അംഗീകരിച്ചാല്‍ പി എച് ഡി റദ്ദാകും.
എന്നാല്‍ കേരള സര്‍വകലാശാല ഭരിക്കുന്നത് സിപിഎം അംഗങ്ങള്‍ മാത്രമുളള സിന്‍ഡികേറ്റാണ്. അതുകൊണ്ട് തന്നെ എത്രമാത്രം തെറ്റുകളുണ്ടെങ്കിലും ചിന്തയുടെ ഗവേഷണ പ്രബന്ധം റദ്ദു ചെയ്യുകയെന്നത് അചിന്ത്യമാണ്. ഇതിനു സമാനമായി നേരത്തെ മുന്‍ മന്ത്രി കെടി ജലീലിന്റെ ഗവേഷണ പ്രബന്ധത്തില്‍ വ്യാകരണ പിശകുണ്ടെന്നും മറ്റു പ്രബന്ധങ്ങളില്‍ നിന്നും കോപി ചെയ്ത ഭാഗങ്ങളാണ് കൂടുതലെന്നും ആരോപണമുയര്‍ന്നിരുന്നു. ഗവേഷകന്റെ നിഗമനങ്ങള്‍ പ്രബന്ധത്തില്‍ വേണ്ടത്രയില്ലെന്നായിരുന്നു ആരോപണം. പരാതി പരിശോധിക്കാന്‍ കേരള സര്‍വകലാശാല വിസിയോട് ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു. നടപടിക്രമം പാലിച്ചാണ് ജലീലിനു വേണ്ടി പി എച് ഡി കൊടുത്തതെന്നു വിസി വ്യക്തമാക്കിയതോടെ ഗവര്‍ണര്‍ മൗനം പാലിക്കുകയായിരുന്നു.
ഗവര്‍ണര്‍ക്ക് തൊടാന്‍ കഴിയില്ല
ചിന്ത ജെറോമിന്റെ ഡോക്ടറേറ്റ് പ്രബന്ധത്തിനെതിരെ നേരിട്ടു നടപടിയെടുക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നാണ് സൂചന. കേരളസര്‍വകലാശാല വിസിയോട് നടപടിയെടുക്കാന്‍ വേണ്ടി ആവശ്യപ്പെടാനേ ഈക്കാര്യത്തില്‍ ഗവര്‍ണര്‍ക്ക് കഴിയുകയുളളൂ. ഗവേഷണ പ്രബന്ധം കോപിയടിക്കുന്നതും പിഴവു സംഭവിക്കുന്നതും മറ്റുപല സര്‍വകലാശാലകളിലും ഗുരുതര കുറ്റമായാണ് കാണുന്നത്. ഗവേഷണ ബിരുദം റദ്ദാക്കുകയോ തട്ടിപ്പിന് കേസ് എടുക്കുകയോ ചെയ്യാറുണ്ട്. എന്നാല്‍ കേരളത്തില്‍ ഇതൊന്നും ബാധകമല്ലാത്ത രീതിയിലാണ് സര്‍വകലാശാല പെരുമാറുന്നത്.
ചിന്ത ജെറോം മാത്രമല്ല ഇന്ന് ഇടതുരാഷ്ട്രീയത്തില്‍ മുഖ്യധാരയില്‍ നില്‍ക്കുന്ന ഒന്‍പതോളം നേതാക്കാള്‍ ഇത്തരത്തില്‍ ഡോക്ടറേറ്റ് സമ്പാദിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ പലരുടെയും പ്രബന്ധങ്ങള്‍ക്ക് ഗൈഡായതും അംഗീകാരം നല്‍കിയതും സിപിഎം അനുകൂല സംഘടനയില്‍ ഉള്‍പെട്ട വിദ്യാഭ്യാസ വിചക്ഷണന്‍മാരാണ്. സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളിലും സിപിഎം ഭരിക്കുന്ന സിന്‍ഡികേറ്റുകളാണുളളത്. അതുകൊണ്ടുതന്നെ ഇടതുയുവജന നേതാക്കള്‍ക്കെതിരെ ഒരു നടപടിയും ആരും പ്രതീക്ഷിക്കുന്നുമില്ല. ഡോ. പ്രിയാ വര്‍ഗീസിന്റെ പിന്‍വാതില്‍ നിയമനം ഇപ്പോള്‍ കോടതി കയറിയപ്പോഴും അവരെ തന്നെ നിയമിക്കുമെന്ന വാശിയിലാണ് കണ്ണൂര്‍ സര്‍വകലാശാല. ഇതിനു സമാനമാണ് മറ്റിടങ്ങളിലെയും അവസ്ഥ.
Keywords: Latest-News, Kerala, Kannur, Top-Headlines, Politics, Political-News, Controversy, Government, Governor, Controversy over Chintha's PhD thesis.
< !- START disable copy paste -->