Follow KVARTHA on Google news Follow Us!
ad

Cheating | കടമായി നല്‍കിയ സ്വര്‍ണവും പണവും തിരിച്ചു നല്‍കാത്തത് ചോദിച്ചതിന് കളളക്കേസില്‍ കുടുക്കിയെന്ന പരാതിയുമായി പ്രവാസിയുടെ ഭാര്യ; നടപടിയെടുക്കാത്ത പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ തീരുമാനം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kannur,Cheating,Allegation,Press meet,Police,Complaint,Kerala,
കണ്ണൂര്‍: (www.kvartha.com) അടുത്ത പരിചയക്കാരിക്ക് സഹകരണ ബാങ്കിലെ ബാധ്യത തീര്‍ക്കാനായി സ്വര്‍ണവും പണവും വായ്പ നല്‍കി വഞ്ചനക്കിരയായെന്ന പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്ന പരാതിയുമായി പ്രവാസിയുടെ ഭാര്യ. കണ്ണൂര്‍ നഗരത്തില്‍ താമസിക്കുന്ന വീട്ടമ്മയാണ് പൊലീസിനെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തുവന്നത്.

തന്നെ അക്രമകാരിയായി ചിത്രീകരിച്ച് പണവും സ്വര്‍ണവും കടംവാങ്ങിയ സ്ത്രീയും ഇവരെ സഹായിക്കുന്ന പളളിക്കുന്നിലെ വ്യാജ അഭിഭാഷകനും വേട്ടയാടുകയാണെന്നും, ഇവര്‍ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നതിനാല്‍ തനിക്ക് ജീവിക്കാന്‍ കഴിയുന്നില്ലെന്നും പരാതിക്കാരി പറയുന്നു.

Cheating Complaint Against Woman, Kannur, Cheating, Allegation, Press meet, Police, Complaint, Kerala

താവക്കര ഒയാസിസ് അപാര്‍ട്മെന്റില്‍ താമസിക്കുന്ന പി സി റസിയ ആണ് പരാതിക്കാരി. കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇവര്‍ പൊലീസിനെതിരെ ആരോപണം ഉന്നയിച്ചത്.

റസിയയുടെ ആരോപണം ഇങ്ങനെ:


പണം കടം വാങ്ങിയവര്‍ സമൂഹ മാധ്യമത്തിലൂടെ തന്നെ ഗുണ്ടാ ഗ്യാങുമായി അടുപ്പമുളളവളെന്നു ചിത്രീകരിക്കുകയാണ്. തന്നെ പലവിധത്തില്‍ അപായപ്പെടുത്താനും ശ്രമിക്കുന്നുണ്ട്. ഇതിനെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിനു മോഹന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ തയാറാകുന്നില്ല. സ്ത്രീകള്‍ പരാതിയുമായി ടൗണ്‍ സ്റ്റേഷനില്‍ ചെന്നാല്‍ സി ഐ മുഖം കൊണ്ടു ഗോഷ്ഠി കാണിക്കുകയും പരാതി കൈകൊണ്ട് തമാശരൂപേണ തട്ടികളിക്കുകയുമാണെന്ന് റസിയ ആരോപിച്ചു.

നിന്റെയൊന്നും പരാതി വാങ്ങാനല്ല ഞാനിവിടെ ഇരിക്കുന്നതെന്നും തനിക്കിവിടെ വേറെ പണിയുണ്ടെന്നും താന്‍ കൊടുത്ത പരാതിയില്‍ കേസെടുക്കാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രിക്ക് പോയി പരാതികൊടുക്കൂ എന്നുമാണ് സി ഐ പറയുന്നത്. തന്നോട് മാത്രമല്ല കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തുന്ന മിക്ക സ്ത്രീകളോടും സി ഐ അപമര്യാദയായാണ് പെരുമാറുന്നത്. പൊലീസില്‍ നിന്നും നീതി ലഭിക്കാത്ത സാഹചര്യത്തില്‍ താന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും നേരിട്ടുപരാതി നല്‍കും.

തോട്ടട അമ്മു പറമ്പില്‍ താമസിക്കുന്ന കണ്ണൂര്‍ നീര്‍ചാല്‍ സ്വദേശിനിയായ സീനത്തിനാണ് നാലുലക്ഷം രൂപയും അഞ്ചുപവനും വായ്പയായി കൊടുത്തത്. ഇവര്‍ക്ക് സഹകരണ ബാങ്കിലുണ്ടായ വായ്പ പുതുക്കാനാണ് അടുത്ത പരിചയമുളളതു കൊണ്ടു പണം കൊടുത്തു സഹായിച്ചത്. വായ്പ പുതുക്കി പത്തുലക്ഷം രൂപ വീണ്ടുമെടുത്താല്‍ തന്റെ ബാധ്യത തീര്‍ക്കുമെന്നു പറഞ്ഞിരുന്നു.

തന്റെ ഫ്ളാറ്റില്‍ വന്നാണ് സ്വര്‍ണം വാങ്ങിയത്. പണം വായ്പയായി നല്‍കിയത് ബാങ്ക് അകൗണ്ടുവഴിയാണ്. ഇതിനൊക്കെ കൃത്യമായ തെളിവുകളുണ്ട്. എന്നാല്‍ തനിക്കു സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോള്‍ കൊടുത്ത പണവും തിരിച്ചു നല്‍കിയില്ല. ചോദിക്കാന്‍ ചെന്ന തന്നെ പളളിക്കുന്നിലെ അഭിഭാഷകനായ അജിതുമായി ചേര്‍ന്ന് വീടാക്രമിച്ചുവെന്നു പറഞ്ഞു കളളക്കേസില്‍ കുടുക്കുകയാണ് ചെയ്തത്. ഈ കേസില്‍ താന്‍ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ട്.

ഇതിനു ശേഷം സീനത്തിനു വേണ്ടി അഡ്വ. അജിത് തന്നെ നിരന്തരം വ്യക്തിപരമായി ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്. മാനഹാനി വരുത്തുന്ന വിധത്തില്‍ കുപ്രചരണം നടത്തുന്നു. ഹൈകോടതിയില്‍ അഭിഭാഷകനാണെന്നു പറഞ്ഞു ആളുകളെ വഞ്ചിക്കുകയാണ് പളളിക്കുന്ന് സ്വദേശിയായ അജിത് കുമാര്‍. ഇയാള്‍ വ്യാജ വകീലാണെന്ന പരാതിയെ തുടര്‍ന്ന് വകീല്‍ ഓഫീസ് ഒരിക്കല്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് പൂട്ടിച്ചതാണ്.

നിരവധി തട്ടിപ്പുകളാണ് ഇയാള്‍ നടത്തുന്നത്. ഒരു രാഷ്ട്രീയ പാര്‍ടി രൂപീകരിച്ച് ആളുകളില്‍ നിന്നും പണപിരിവ് നടത്തുന്നുണ്ട്. തന്റെ ഫ്ളാറ്റില്‍ കയറിവന്നു ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കാറുണ്ട്. താന്‍ തനിച്ചാണ് ഫ്ളാറ്റില്‍ താമസിക്കുന്നത്. ഭര്‍ത്താവ് സഊദി അറേബ്യയിലും മകന്‍ വിദേശത്തും ജോലി ചെയ്യുകയാണ്. മകള്‍ ഉപരിപഠനത്തിനായി വിദേശത്താണുളളത്. മക്കളുടെ വിദ്യാഭ്യാസ ചെലവുമായി ബന്ധപ്പെട്ട് തനിക്ക് സാമ്പത്തിക ബാധ്യതകളുണ്ട്.

വാങ്ങിയ പണം തിരിച്ചു നല്‍കാതെ സീനത്ത് അജിത് കുമാറിന്റെ ഒത്താശയോടെ താന്‍ അവരുടെ വീട്ടില്‍ പോയി ഗുണ്ടായിസം കാണിച്ചുവെന്നും കണ്ണൂര്‍ നഗരത്തിലെ ക്വടേഷന്‍ സംഘങ്ങളെ ഇതിനായി ഉപയോഗിച്ചുവെന്നും വ്യാജപ്രചരണം അഴിച്ചുവിടുകയാണ്. സ്വന്തം കാറില്‍ ഗുണ്ടകളെ കൂട്ടിക്കൊണ്ടു പോയി ഇവര്‍ താമസിക്കുന്ന തോട്ടട അമ്മു പറമ്പിലെ വീട്ടില്‍ രാത്രിയില്‍ പോയി ഗുണ്ടായിസം കാണിച്ചുവെന്നാണ് സീനത്ത് പരാതി നല്‍കിയിരിക്കുന്നത്.

നേരത്തെ തന്റെ കൂടെ യാത്ര ചെയ്യുകയും താനുമായി നല്ല അടുപ്പമുളളതു കൊണ്ടും മാത്രമാണ് സീനത്തിന് പണം വായ്പയായി നല്‍കിയത്. എന്നാല്‍ തനിക്കൊരു ബുദ്ധിമുട്ടുവന്നപ്പോള്‍ കൊടുത്ത പണം തിരിച്ചു നല്‍കാതെ തന്നെ വ്യാജ പ്രചരണങ്ങളും കളളക്കേസുകളുമായി വേട്ടയാടുകയാണ്.

Keywords: Cheating Complaint Against Woman, Kannur, Cheating, Allegation, Press meet, Police, Complaint, Kerala.

Post a Comment