റിയാദ്: (www.kvartha.com) അഫ്ഗാനിസ്താനിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിൽ നിന്ന് സ്ത്രീകൾക്ക് വിലക്കേർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കണമെന്ന് സഊദി അറേബ്യ അഫ്ഗാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. അഫ്ഗാൻ പെൺകുട്ടികൾക്ക് യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കുന്ന തീരുമാനത്തിൽ സഊദി അറേബ്യൻ വിദേശകാര്യ മന്ത്രാലയം ആശ്ചര്യവും ഖേദവും പ്രകടിപ്പിച്ചു. ഈ തീരുമാനം എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും ആശ്ചര്യമുളവാക്കുന്നതായി മന്ത്രാലയം പറഞ്ഞു.
'ഉന്നത വിദ്യാഭ്യാസത്തിൽ നിന്ന് സ്ത്രീകളെ വിലക്കുന്നത് അഫ്ഗാൻ സ്ത്രീകൾക്ക് അവരുടെ പൂർണമായ നിയമപരമായ അവകാശങ്ങൾ നൽകുന്നതിന് വിരുദ്ധമാണ്, അഫ്ഗാനിസ്താന്റെയും അവിടുത്തെ ജനങ്ങളുടെയും സുരക്ഷ, സ്ഥിരത, വികസനം, സമൃദ്ധി എന്നിവയെ പിന്തുണയ്ക്കുന്നതിന് സംഭാവന നൽകുന്ന വിദ്യാഭ്യാസത്തിനുള്ള അവകാശം പ്രധാനമാണ്', പ്രസ്താവനയിൽ പറയുന്നു.
ചൊവ്വാഴ്ച, അഫ്ഗാനിസ്താനിലെ താലിബാൻ ഭരണത്തിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രാലയം കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ വിദ്യാർഥിനികളുടെ സർവകലാശാലകളിലേക്കുള്ള പ്രവേശനം നിർത്തിവച്ചിരുന്നു. അമേരിക്ക, ബ്രിട്ടൻ, ഐക്യരാഷ്ട്രസഭ എന്നിവ ഇതിനെ ശക്തമായി അപലപിക്കുകയും ചെയ്തു.
Keywords: Saudi Arabia calls on Taliban to reverse banning women from universities decision, News,international,Top-Headlines,Latest-News,Riyadh,Afghanistan,Education,Saudi Arabia.