Follow KVARTHA on Google news Follow Us!
ad

Chief Minister | സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുകയല്ല മികച്ച രീതിയില്‍ നടത്തിക്കൊണ്ടു പോവുകയാണ് സര്‍കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Chief Minister,Pinarayi-Vijayan,Inauguration,Business,Kerala,
കണ്ണൂര്‍: (www.kvartha.com) സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുകയല്ല മികച്ച രീതിയില്‍ നടത്തിക്കൊണ്ടു പോവുകയാണ് സര്‍കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ക്ലെയ്സ് ആന്‍ഡ് സിറാമിക് പ്രൊഡക്ട്സ് ലിമിറ്റഡിന്റെ ഇന്റഗ്രേറ്റഡ് കോകനട് ആന്‍ഡ് ഫ്രൂട് പ്രൊസസിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് കണ്ണപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍കരിക്കപ്പെടരുത്. പൊതുമേഖലയായി തന്നെ നില്‍ക്കണം. രാജ്യത്തെ തകര്‍ക്കുന്ന ആഗോളവല്‍കരണ, ഉദാരവത്കരണ നയങ്ങള്‍ക്കെതിരെയുള്ള ബദല്‍ നയം നടപ്പാക്കാനുള്ള ശ്രമത്തിലാണ് കേരളം. പൊതുമേഖലയെ സംരക്ഷിക്കുന്നതിനുള്ള പൊതുമേഖലാ നയം തന്നെ സര്‍കാര്‍ രൂപീകരിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 25 എണ്ണം ലാഭത്തിലായി. വിറ്റുവരവില്‍ 18 ശതമാനം വര്‍ധനവ് ഉണ്ടായി. 3892 കോടി രൂപയുടെ വിറ്റുവരവാണുണ്ടായത്. 386 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമുണ്ടാക്കാന്‍ കഴിഞ്ഞു വെന്നും മുഖ്യമന്ത്രി പറഞ്ഞു.

നഷ്ടത്തിലോടിയ കെ സി സി പി എല്‍ ഇപ്പോള്‍ ലാഭത്തിലായി. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 80 ലക്ഷം രൂപയായിരുന്നു പ്രവര്‍ത്തന ലാഭം. വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. മാങ്ങാട്ടു പറമ്പ് യൂനിറ്റില്‍ കേരള സ്റ്റാര്‍ടപ് മിഷനുമായി സഹകരിച്ച് സ്ഥാപിച്ച ഐടി ഇന്‍ക്യുബേഷന്‍ ഹബില്‍ 74 സ്റ്റാര്‍ടപ് സംരംഭങ്ങള്‍ ആരംഭിക്കാനായി. മികച്ച സ്റ്റാര്‍ടപ് സൗഹൃദ സംസ്ഥാനമാണ് കേരളം എന്നും മുഖ്യമന്ത്രി പറഞ്ഞു.

2016ല്‍ സര്‍കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 300 സ്റ്റാര്‍ടപുകളാണ് ഉണ്ടായിരുന്നത്. അത് 4100 ലേക്കെത്തി. കൂടുതല്‍ മുന്നേറ്റങ്ങള്‍ ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കെ സി സി പി ലിമിറ്റഡിന്റെ വൈവിധ്യവത്കരണ പദ്ധതിയുടെ ഭാഗമായാണ് കംപനിയുടെ കണ്ണപുരം യൂനിറ്റില്‍ കോകനട് ആന്‍ഡ് ഫ്രൂട് പ്രൊസസിങ്ങ് കോംപ്ലക്സ് ആരംഭിക്കുന്നത്.

തേങ്ങാ പാല്‍, തേങ്ങാപൗഡര്‍, വെര്‍ജിന്‍ കോകനട് ഓയില്‍, ബേബി ഓയില്‍, ഹെയര്‍ ഓയില്‍ എന്നിവയാണ് ഇവിടെ നിന്നും പ്രധാനമായും ഉല്‍പാദിപ്പിക്കുന്നത്. കോകനട് ചിപ്സ്, പാഷന്‍ ഫ്രൂട് സ്‌ക്വാഷ്, ജ്യൂസ്, ജാം, കോകനട് വാടര്‍ ജ്യൂസ് തുടങ്ങിയവയും ഉല്‍പാദിപ്പിക്കും.

ഫ്രൂട് പ്രോസസിംഗ് കോംപ്ലക്സ് വിപുലീകരിക്കുന്നതോടെ മാങ്ങ, പൈനാപിള്‍, ചക്ക തുടങ്ങിയവയുടെ ഉല്‍പന്നങ്ങളും വിപണിയിലെത്തും. നാളികേര ഉല്‍പന്നങ്ങള്‍ കെസിസിപിഎല്‍ കേരജം എന്ന പേരിലും ഫ്രൂട്സ് ഉല്‍പന്നങ്ങള്‍ കെസിസിപിഎല്‍ ഫ്രൂട്സോള്‍ എന്ന ബ്രാന്‍ഡിലുമാണ് പുറത്തിറങ്ങുന്നത്.

നാളികേര വികസന ബോര്‍ഡിന്റെയും സി പി സി ആര്‍ ഐ യുടെയും സാങ്കേതിക സഹായത്തോടെയാണ് ഉല്‍പന്നങ്ങള്‍ പുറത്തിറക്കുന്നത്. കോകനട് ഉല്‍പന്നങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 5.7 കോടി രൂപയാണ് പദ്ധതി ചെലവ്. ജില്ലാ നിര്‍മിതി കേന്ദ്രമാണ് കോംപ്ലക്സിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പൂര്‍ണമായും സജ്ജമാകുന്നതോടുകൂടി 42 പേര്‍ക്കുകൂടി തൊഴില്‍ നല്‍കാന്‍ സാധിക്കും.

എം വിജിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ വി സുമേഷ് എംഎല്‍എ മുഖ്യാതിഥിയായി. വ്യവസായവകുപ്പ് പ്രിന്‍സിപല്‍ സെക്രടറി എ പി എം മുഹമ്മദ് ഹനീഷ് കംപനി ഉല്‍പന്നങ്ങളുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ വിശിഷ്ടാതിഥിയായി.

Protection of Public Sector Undertakings Govt's aim: Chief Minister, Kannur, News, Chief Minister, Pinarayi-Vijayan, Inauguration, Business, Kerala

കെ സി സി പി എല്‍ ചെയര്‍മാന്‍ ടി വി രാജേഷ്, കല്യാശേരി ബ്ലോക് പഞ്ചായത് പ്രസിഡന്റ് പി പി ശാജിര്‍, കണ്ണപുരം പഞ്ചായത് പ്രസിഡന്റ് കെ രതി, കല്യാശേരി ബ്ലോക് പഞ്ചായത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രേമ സുരേന്ദ്രന്‍, എഡിഎം കെ കെ ദിവാകരന്‍, കെ സി സി പി എല്‍ ഡയറക്ടര്‍ പി കെ ഹരിദാസ്, ഡയറക്ടറും ധനകാര്യ വകുപ്പ് അണ്ടര്‍ സെക്രടറിമാരും ആയ എസ് എസ് ശ്രീരാജ്, ഒ ജെ സമീര്‍ കുമാര്‍, മാനേജിംഗ് ഡയറക്ടര്‍ ആനകൈ ബാലകൃഷ്ണന്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തൊഴിലാളി സംഘടന പ്രതിനിധികള്‍ ,ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Protection of Public Sector Undertakings Govt's aim: Chief Minister, Kannur, News, Chief Minister, Pinarayi-Vijayan, Inauguration, Business, Kerala.

Post a Comment