Vizhinjam protest | വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കും, അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 


തിരുവനന്തപുരം: (www.kvartha.com) വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കുമെന്നും അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അനര്‍ടിന്റെ ഹരിത ഊര്‍ജ വരുമാന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അയ്യന്‍കാളി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ മുഖ്യമന്ത്രി വിമര്‍ശിച്ചു.

ഇത് സര്‍കാരിനെതിരെയുള്ള നീക്കമല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നാടിന്റെ മുന്നോട്ടുള്ള പോക്കിനെ തടയാനുള്ള നീക്കങ്ങള്‍ ഏത് വേഷത്തില്‍ വന്നാലും അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. സര്‍കാരിനെ വിരട്ടിക്കളയാമെന്ന് ആരും കരുതേണ്ട. നാല് തെറി പറയാന്‍ ചിലര്‍ക്ക് കഴിയുമായിരിക്കും. അതെല്ലാം സമൂഹം വിലയിരുത്തും. എന്താണ് ദേശീയപാതയ്ക്കും ഗെയില്‍ പൈപ് ലൈനും ഇടമണ്‍ കൊച്ചി പവര്‍ ലൈനും സംഭവിച്ചത് അതുതന്നെ ഈ പദ്ധതിയുടെ കാര്യത്തിലും സംഭവിക്കും. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖം നിര്‍മിക്കുന്നതിലൂടെ തീരശോഷണം സംഭവിച്ചു എന്നാണ് സമരസമിതിയുടെ ആക്ഷേപം. തീരശോഷണത്തെക്കുറിച്ച് പഠിച്ച റിപോര്‍ടുകള്‍ സര്‍കാരിനു ലഭിച്ചിട്ടുണ്ട്. തീരശോഷണം സംഭവിച്ചില്ല എന്നാണ് റിപോര്‍ടുകളിലുള്ളത്. എങ്കിലും സമരസമിതിയുടെ വാദം അംഗീകരിച്ച് ഒരു പഠനം നടത്താന്‍ സര്‍കാര്‍ തീരുമാനിച്ചു.

സമരസമിതി നേതാക്കള്‍ അനൗപചാരിക സന്ദര്‍ശനം നടത്തി കാര്യങ്ങള്‍ വിശദീകരിച്ചു. പദ്ധതി നിര്‍ത്തിവയ്‌ക്കേണ്ടതില്ല എന്ന നിലപാടിലേക്ക് അവരും വന്നു. തീരശോഷണം ഉണ്ടായി എന്ന ആശങ്കയുണ്ടെങ്കില്‍ നല്ല രീതിയില്‍ ഒത്തുതീര്‍പ്പിലേക്ക് എത്തുന്നതിന് പഠനം നടത്താമെന്ന് മുഖ്യമന്ത്രിയെന്ന നിലയില്‍ അറിയിച്ചു.

പഠിക്കുന്നതിന് ഒരു വിദഗ്ധ സമിതിയെ നിയമിക്കാം എന്നും അവരോട് പറഞ്ഞു. അതോടെ സമരസമിതിയുടെ ഏഴ് ആവശ്യങ്ങളില്‍ ആറും അംഗീകരിക്കുന്ന നിലയുണ്ടായി. ചര്‍ച ചെയ്തശേഷം തീരുമാനം പറയാമെന്ന് അവര്‍ പറഞ്ഞു. അതിനുശേഷമാണ് ഇക്കാണുന്നതെല്ലാം ഉണ്ടായത്. സര്‍കാരിനു വേറെ ഒന്നും ഇനി ചെയ്യാനില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

സമരസമിതി എന്താണ് ഉദ്ദേശിക്കുന്നത്, എങ്ങോട്ടാണ് കാര്യങ്ങള്‍ പോകുന്നത് എന്ന് ചോദിച്ച മുഖ്യമന്ത്രി മറ്റു മാനങ്ങളിലേക്ക് സമരത്തെ മാറ്റാന്‍ ഉദ്ദേശിക്കുകയാണെന്നും കുറ്റപ്പെടുത്തി. ഇതെല്ലാം ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ മന്ത്രിയായി പ്രവര്‍ത്തിക്കുന്ന ആളുടെ പേര് അബ്ദുര്‍ റഹ് മാന്‍ ആയതിനാല്‍ ആ പേരില്‍ രാജ്യദ്രോഹിയുടെ നിലയുണ്ട് എന്നു പറയാന്‍ ഒരാള്‍ക്ക് കഴിഞ്ഞാല്‍ എന്താണ് അതിന്റെ അര്‍ഥം.

എന്താണ് ഇളക്കി വിടാന്‍ നോക്കുന്ന വികാരം എന്നും മുഖ്യമന്ത്രി ചോദിച്ചു. നാടിന്റെ പൊതുവായ വികസന കാര്യങ്ങളില്‍ എല്ലാ രീതിയിലും തടസം ഉണ്ടാക്കുന്ന ഒട്ടേറെ നിക്ഷിപ്ത കക്ഷികള്‍ എല്ലാകാലത്തും ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അവരെല്ലാം ഗുഢാലോചനയുമായി ഒത്തുകൂടുകയാണ്. നാടിന്റെ ഇന്നത്തെ ശാന്തിയും സമാധാനവും നിറഞ്ഞ അന്തരീക്ഷത്തെ മാറ്റാന്‍ ശ്രമിക്കുകയാണ്. വ്യാപകമായ ആക്രമണങ്ങള്‍ നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Vizhinjam protest | വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കും, അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


പൊലീസ് ഓഫിസറുടെ കാല്‍ തല്ലിയൊടിച്ചു. ഭീകരമായ മര്‍ദനം നടത്തി. പൊലീസ് സ്റ്റേഷന്‍ ആക്രമിക്കപ്പെട്ടു. ഒരു ഘട്ടത്തിലും സംസ്ഥാനത്ത് നടക്കില്ല എന്നു വിചാരിക്കുന്ന കാര്യങ്ങളാണ് പ്രഖ്യാപിക്കുന്നത്. പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുമെന്ന് പറയുന്നു. അതിനായി പ്രത്യേകം ആളുകളെ സജ്ജമാക്കുന്നു. കൃത്യമായ പദ്ധതികളോടെ മുന്നോട്ടു പോകുന്നു. പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന അഭിപ്രായം പ്രദേശത്തില്ല. പദ്ധതി വേണമെന്നാണ് എല്ലാ രാഷ്ട്രീയ പാര്‍ടികളും സംഘടനകളും സര്‍വകക്ഷിയോഗത്തില്‍ അഭിപ്രായപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: Pinarayi Vijayan on Vizhinjam protest, Thiruvananthapuram, News, Politics, Chief Minister, Pinarayi-Vijayan, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia