Zika Virus | കര്‍ണാടകയില്‍ സിക വൈറസ് സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായും ആരോഗ്യവകുപ്പ്; ലക്ഷണങ്ങള്‍ അറിയാം
Dec 13, 2022, 09:16 IST
ബെംഗ്‌ളൂറു: (www.kvartha.com) കര്‍ണാടകയില്‍ സിക വൈറസ് സ്ഥിരീകരിച്ചു. റൈച്ചുര്‍ ജില്ലയില്‍ നിന്നുള്ള അഞ്ച് വയസുകാരിക്കാണ് രോഗബാധ കണ്ടെത്തിയതെന്ന് കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകറാണ് അറിയിച്ചത്. കര്‍ണാടകയില്‍ ആദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കേരളം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സിക വൈറസ് സ്ഥിരീകരിച്ചിരുന്നു.
ഡെങ്കി, ചിക്കുന്‍ ഗുനിയ തുടങ്ങിയവ പരത്തുന്ന അതേ ഇനമായ ഈഡിസ് വിഭാഗത്തില്‍പെട്ട കൊതുക് പരത്തുന്ന രോഗമാണ് സിക വൈറസ്. പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, തലവേദന, ഛര്‍ദി, സന്ധിവേദന തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. രോഗാണുക്കള്‍ ശരീരത്തിലെത്തിയാല്‍ മൂന്നാം ദിവസം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.
ഗര്‍ഭിണികളേയാണ് സിക വൈറസ് ഗുരുതരമായി ബാധിക്കുന്നത്. ഗര്‍ഭിണിയായ സ്ത്രീയില്‍ ഈ രോഗബാധ ഉണ്ടായാല്‍ നവജാതശിശുവിന് ജന്മനാലുള്ള തകരാറുകള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്.
കുട്ടികളിലും മുതിര്‍ന്നവരിലും സിക ബാധിച്ചാല്‍ നാഡീസംബന്ധമായ പ്രശങ്ങളിലേയ്ക്കുവരെ എത്താം.
കൊതുക് കടിയില്‍ നിന്നും രക്ഷനേടുകയാണ് സികയെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാന മാര്‍ഗം. ഗര്‍ഭിണികള്‍, ഗര്‍ഭധാരത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകള്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കുക. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗര്‍ഭിണികളും പകല്‍ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കില്‍ കൊതുക് വലയ്ക്ക് കീഴില്‍ ഉറങ്ങണം. വീടും പരിസരവും സ്ഥാപനങ്ങളും വെള്ളം കെട്ടിനില്‍ക്കാതെ നോക്കുക. മാത്രമല്ല ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കുക.
1947 ല്‍ ഉഗാണ്ടയിലെ കുരങ്ങുകളിലാണ് സിക വൈറസ് ആദ്യം തിരിച്ചറിഞ്ഞത്. പിന്നീടിത് ആഫ്രിക, ഏഷ്യ, പസഫിക് ദ്വീപുകള്‍, തെക്ക്, മധ്യ അമേരിക എന്നിവിടങ്ങളിലെ ആളുകളെ ബാധിക്കുകയായിരുന്നു.
Keywords: News,National,India,Karnataka,Top-Headlines,Health,Health & Fitness,Minister, Latest-News, Karnataka reports first Zika Virus case: 5 yr-old-girl tests positive
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.