Lionel Messi | ലയണല്‍ മെസിയെന്ന ഇതിഹാസം; കാല്‍പന്ത് തമ്പുരാനിത് വിടവാങ്ങല്‍ ലോകകപ്പോ? ഓര്‍മകളില്‍ തെളിയുന്ന ചരിത്രങ്ങള്‍

 


-അബു കാസര്‍കോട്

(www.kvartha.com) 2018ന് ശേഷം അന്താരാഷ്ട്ര മത്സരങ്ങളില്‍, സൗദിക്കെതിരായ മത്സരം വരെ, തോല്‍വിയെന്തന്നറിയാത്ത ഏകരാജ്യം അര്‍ജന്റീനയാണ്. മുപ്പത്താറാം വയസിലും യുവത്വത്തിന്റെ പ്രസരിപ്പോടെ കളിക്കളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഇതിഹാസ താരമാണ് ലയണല്‍ മെസി. മെസിയുടെ കരിയറിലെ മിന്നും ഫോമിലാണ് രാജ്യം നില്‍ക്കുന്നത്. ലാറ്റിനമേരിക്കയില്‍ കരുത്തരായ അയല്‍ക്കാര്‍ ബ്രസീലാണ് അവരുടെ മുഖ്യഎതിരാളി. ബ്രസീല്‍ അഞ്ച് തവണ ലോകകപ്പ് നേടി ലോക ഫുട്‌ബോളിന്റെ പര്യായമായി മാറി. കോപ്പ അമേരിക്കയില്‍ ബ്രസീലിനേക്കാള്‍ മികച്ച റെക്കോര്‍ഡ് അര്‍ജന്റീനയ്ക്കാണ്. ബ്രസീലിനേക്കാള്‍ അരഡസന്‍ തവണ കോപ്പയും ഒളിമ്പിക് സ്വര്‍ണവും നേടിയിട്ടുണ്ട്. ശക്തരായിട്ടും അര്‍ജന്റീന രണ്ട് തവണ മാത്രമേ ലോകകപ്പ് നേടിയിട്ടുള്ളൂ. ലോകകപ്പാണ് ഒരുരാജ്യത്തിന്റെ ഭൂലോക പ്രശസ്തി.
             
Lionel Messi | ലയണല്‍ മെസിയെന്ന ഇതിഹാസം; കാല്‍പന്ത് തമ്പുരാനിത് വിടവാങ്ങല്‍ ലോകകപ്പോ? ഓര്‍മകളില്‍ തെളിയുന്ന ചരിത്രങ്ങള്‍

ഭൂലോക കാല്‍പന്ത് കളിയിലെ ഇതിഹാസ താരങ്ങളുടെ ജന്മഭൂമിയെന്ന മഹത്വവും അവര്‍ക്കുണ്ട്. മറഡോണ, ഡാനിയേല പാസല്ലെ, കനീജിയ, മരിയോ കെംപസ്, ഡിസ്റ്റെഫാനോ, ബാറ്റിസ്റ്റ തുടങ്ങിയ ഇതിഹാസങ്ങളുടെ പഴയകാല പ്രശസ്തി രാജ്യത്തിനുണ്ട്. ഇന്നാണെങ്കില്‍ ഇക്കഴിഞ്ഞ കോപ്പയില്‍ അര്‍ജന്റീന ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയത് പ്രഗത്ഭരായ നെയ്മറും മറ്റും നിറഞ്ഞാടുന്ന ശക്തരായ കാനറികളെ നിലംപരിശാക്കിയാണ്. 1978ല്‍ സ്വന്തം മണ്ണില്‍ നടന്ന പത്താം ലോകകപ്പിലായിരുന്നു അര്‍ജന്റീന ആരെയും വെല്ലുന്ന പട്ടാളവുമായി വന്ന് കളിക്കളത്തില്‍ നിറഞ്ഞാടിയത്. അര്‍ജന്റീനയ്ക്ക് മുഖ്യ എതിരാളികളായെത്തിയത് നെതര്‍ലാന്‍ഡ്സ്. അന്നത്തെ കരുത്തരും പ്രശസ്തരും എതിരാളികളെ തകര്‍ക്കുന്നവരും ജയിക്കാന്‍ ഉറച്ചവരുമായിരുന്നു ഡച്ച് സൈന്യം.

ഫൈനല്‍ പ്രവചനാതീതമായി. ഒന്നരലക്ഷം കാണികളെ ഉള്‍ക്കൊള്ളുന്ന ബ്യൂണസ് അയേഴ്സിലെ റിവര്‍പ്ലേറ്റ് സ്റ്റേഡിയമായിരുന്നു അങ്കത്തട്ട്. അര്‍ജന്റീന ചരിത്രത്തിലാദ്യമായി ഫൈനല്‍ കളിക്കുന്നു. ഡച്ചുകാര്‍ രണ്ടാം തവണയും. നാല് വര്‍ഷം മുമ്പ് നടന്ന ലോകകപ്പ് കലാശമത്സരത്തില്‍ ജര്‍മ്മന്‍ പടയോട് തോറ്റ ദുഃഖം മാറ്റാന്‍ വന്ന ഹോളണ്ടാണ് എതിരാളി. പ്രവചനമെല്ലാം ഡച്ച് പടയോടൊപ്പം. ഫൈനലില്‍ സ്റ്റേഡിയത്തില്‍ നീലക്കടലിന്റെ പ്രതീതി. കളിക്കാര്‍ ജയം എന്ന ഏകലക്ഷ്യവുമായി കളിക്കിറങ്ങി. കളിയില്‍ 38 മിനുറ്റ് വരെ ആരും സ്‌കോര്‍ ചെയ്തില്ല.
               
Lionel Messi | ലയണല്‍ മെസിയെന്ന ഇതിഹാസം; കാല്‍പന്ത് തമ്പുരാനിത് വിടവാങ്ങല്‍ ലോകകപ്പോ? ഓര്‍മകളില്‍ തെളിയുന്ന ചരിത്രങ്ങള്‍

ഉടനെയാണ് സൂപ്പര്‍ താരം കെംപസിന്റെ ഷോട്ട് വലയില്‍ കടക്കുന്നത്. മൈതാനം പൊട്ടിത്തെറിച്ചു. ഗ്യാലറികള്‍ ഇളകിമറിഞ്ഞു. അതോടെ അര്‍ജന്റീന പ്രതിരോധത്തിലായി. പിന്നീട് കാണുന്നത് ഹോളണ്ടിന്റെ ആക്രമണമാണ്. 81-ാം മിനുറ്റില്‍ ആകാശംവഴി വന്ന ബോള്‍ പ്രഗത്ഭരായ ഡെപ് ഉയരത്തില്‍ ചാടി ഹെഡ് ചെയ്തു. മത്സരം സമനിലയിലായി. ഫുള്‍ടൈമില്‍ സമനില. എക്സ്ട്രാ ടൈമിലെ 13-ാം മിനുറ്റില്‍ കെംപസ് തന്റെ രണ്ടാമത്തെ ഗോളും നേടി. മൈതാനം ആര്‍ത്തുവിളിച്ചു. അതോടെ സമനിലയ്ക്കായി ഹോളണ്ടും മൈതാന മധ്യത്തിലായി. അങ്ങനെ 48 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അര്‍ജന്റീന ആദ്യമായി ലോകകപ്പ് നേടിയ ശുഭദിനം അന്നാണ്.

എസ്പാന 1982 - പത്താം ലോകകപ്പില്‍ അര്‍ജന്റീനയുടെ ലക്ഷ്യം കയ്യിലുള്ള യൂള്‍റിമ കപ്പ് നില നിര്‍ത്താനും അധിനിവേശത്തിന്റെ മറവില്‍ തങ്ങളെ യുദ്ധത്തില്‍ പരാജയപ്പെടുത്തിയ ഇംഗ്ലീഷുകാരോട് പകരം വീട്ടാനുമായിരുന്നു. ഈ ലോകകപ്പോടെയാണ് ഡീഗോ മറഡോണയുടെ രംഗപ്രവേശനം. അത്തവണ ലോകകപ്പില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. അവസാന റൗണ്ടില്‍ മത്സരിക്കുന്ന ടീമുകളുടെ എണ്ണം 16ല്‍ നിന്ന് 24 ആക്കിയതാണ് അതില്‍ പ്രധാനം. ഒന്നാം റൗണ്ടില്‍ ബെല്‍ജിയം, ഹംഗറി, എന്നീ ശക്തരുടെ ഗ്രൂപ്പിലായിരുന്നു അര്‍ജന്റീന. 1978 ല്‍ ലോകകപ്പ് നേടിയെടുത്ത 11 കളിക്കാരെയും അവര്‍ നിലനിര്‍ത്തിയിരുന്നു. കോച്ചിനും മാറ്റമുണ്ടായില്ല. കെംപസും പാസല്ലെയും ബര്‍ട്ടോണിയും ഫില്ലോലും മികച്ച ഫോമിലും. എന്നാല്‍ എല്ലാ കണ്ണുകളും പുതിയ താരത്തിലായിരുന്നു. അയാളാണ് പിന്നീട് ലോകഫുട്‌ബോള്‍ തന്റെ വരുതിയിലാക്കിയ ഡീഗോ മറഡോണ.

ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ബെല്‍ജിയത്തോട് തോറ്റ്, മുറിവേറ്റ സിംഹത്തെ പോലെയാണ് അടുത്ത മത്സരത്തിന് ഇറങ്ങിയത്. മറഡോണയുടെ രണ്ട് മിന്നും ഗോളുകള്‍ ശക്തരായ ഹംഗറിയെ നിലം പരിശാക്കുന്നതില്‍ നിര്‍ണായകമായി. അടുത്ത മത്സരത്തില്‍ എല്‍സാല്‍വഡോറിനെയും തോല്‍പിച്ചു. ഹംഗറിയെ 4-1 നാണ് തകര്‍ത്തത്. പക്ഷേങ്കില്‍ ഇറ്റലിയോട് 2-1 ന് തോറ്റുപോയി. അടുത്ത ക്വാര്‍ട്ടര്‍ ഫൈനലാണ് അവര്‍ക്ക് കടമ്പയായത്. അത് നിതാന്ത ശത്രുക്കളായ ബ്രസീലിനോടായിരുന്നു. വെളുത്ത പെലെ എന്ന് വിളിപ്പേരുള്ള സീക്കോയുടെ മിടുക്കില്‍ ബ്രസീല്‍ ജയിച്ചുകയറി.

86 ലെ മെക്സിക്കോ ലോകകപ്പാണ് അര്‍ജന്റീനക്കാര്‍ ആവേശം കൊള്ളുന്നത്. മറഡോണയാണ് ബ്രിഗേഡിനെ നയിച്ചത്. ടീമില്‍ സമൂലമായ മാറ്റം വരുത്തി. മറഡോണ വോള്‍സാന സഖ്യം പന്ത് കൊണ്ടുള്ള മിസൈല്‍ ഉതിര്‍ക്കുകയായിരുന്നു. കടുത്ത പോരാട്ടവും ഉജ്വല വിജയവും തുടക്കം മുതലേ ഉണ്ടായി. ഉറുഗ്വേയുമായി രണ്ടാം റൗണ്ടില്‍ ഒരു ഗോളിന്റെ വിജയം നേടിയപ്പോള്‍ തന്നെ പത്ര മാധ്യമങ്ങള്‍ അര്‍ജന്റീനയുടെ വിജയം പ്രവചിച്ചു. മാത്രമല്ല ബാഴ്‌സയിലും, തുടര്‍ന്ന് നെപ്പോളിയിലുമായി ലീഗ് കളിച്ചപ്പോള്‍ വലിയ ആരാധക സമൂഹം മറഡോണയുടെ ഒപ്പമുണ്ട്.

ഇംഗ്ലണ്ടിനോട് നടന്ന മത്സരമാണ് ലോക ഫുട്‌ബോള്‍ കളിയില്‍ എന്നും ഓര്‍മയില്‍ നില്‍ക്കുന്നത്. തങ്ങളെ യുദ്ധത്തില്‍ തോല്‍പിച്ച രാജ്യത്തെ ഫുട്‌ബോളില്‍ പിടിച്ച് കെട്ടാനുള്ള ജാഗ്രതയിലാണ് മറഡോണയുടെ ബ്രിഗേഡ് മൈതാനത്തിറങ്ങിയത്. ഗ്യാരിലിനേക്കര്‍ എന്ന മുന്നേറ്റക്കാരനാണ് ഇംഗ്ലീഷുകാരുടെ ശക്തി. സ്റ്റേഡിയത്തില്‍ യുദ്ധത്തില്‍ പകരം വീട്ടാന്‍ അര്‍ജന്റീനയും വിജയം ആവര്‍ത്തിക്കാന്‍ ഇംഗ്ലണ്ടും നേര്‍ക്കുനേര്‍.

മെക്സിക്കോയിലെ അസറ്റേക്കോ സ്റ്റേഡിയത്തില്‍ ക്വാര്‍ട്ടറില്‍ മത്സരിക്കുന്നു. ഒന്നാം പകുതി സ്‌കോര്‍ ബോര്‍ഡ് ശൂന്യം. രണ്ടാം പകുതി അഞ്ചാം മിനുറ്റില്‍ ഇംഗ്ലീഷ് പ്രതിരോധം തുളച്ച് കയറിയ പന്ത് കിട്ടിയില്ല. ഇംഗ്ലണ്ട് മിഡ്ഫീല്‍ഡര്‍ സ്റ്റീവ് ഹോഡ്ജ് ആ സമയത്ത് പന്ത് ഗോള്‍ കീപ്പര്‍ക്ക് ഉയര്‍ത്തിയിട്ട് കൊടുത്തു. പന്ത് വരുതിയിലാക്കാന്‍ ഗോളിയും മറഡോണയും ഒപ്പം ചാടി. പന്ത് കിട്ടാതെ വന്ന മറഡോണ മുഷ്ടി ചുരുട്ടിക്കുത്തി പന്ത് വലയിലാക്കി. ഇംഗ്ലീഷുകാര്‍ പ്രതിഷേധിച്ച് അലറി വിളിച്ചു. റഫറി ഗോള്‍ വാദത്തില്‍ ഉറച്ചുനിന്നു. ഗോള്‍ കീപ്പര്‍ ഷില്‍ട്ടനും ബഹളം വെച്ചു. അന്ന് ടെലിവിഷന്‍ റീപ്ലേ റിവ്യൂ ഫുട്‌ബോളില്‍ ഉണ്ടായിരുന്നില്ല.

കുറ്റബോധം മനസില്‍ വിങ്ങുന്ന മറഡോണ ഒട്ടും തളരാതെ സ്വന്തം പ്രയത്‌നത്തില്‍ പന്ത് ഒറ്റയ്ക്ക് തന്നെ മൂന്ന് ഡിഫന്റര്‍മാരെ വെട്ടിച്ച് നാലാമന്റെ കണ്മുന്നില്‍ നിന്ന് കറക്കിയെടുത്ത് ഡിഫന്റര്‍ നോക്കി നില്‍ക്കെ ഗോളിയെയും കബളിപ്പിച്ച് നേടിയ ഗോള്‍ ആ ലോകകപ്പ് കണ്ടതില്‍ വെച്ച് ഏറ്റവും മനോഹരമായ ഗോളായിരുന്നു. നേരത്തെ അടിച്ച തര്‍ക്ക ഗോളിനെ കുറിച്ച് കളിക്ക് ശേഷം പത്രക്കാര്‍ ചോദിച്ചപ്പോള്‍ അദ്ദേഹം അദ്ദേഹം പറഞ്ഞത്, 'ദൈവത്തിന്റെ കയ്യും എന്റെ തലയും', എന്ന്. ഏതായാലും ഭാഗ്യത്തിന്റെ കൂടി പിന്തുണയോടെയാണെങ്കിലും അര്‍ജന്റീന അന്നത്തെ മത്സരം 2-1ന് ജയിച്ചു. അവര്‍ക്ക് കളിയും യുദ്ധവും ജയിച്ച പ്രതീതിയായി. ഇംഗ്ലണ്ടില്‍ ശ്മശാന മൂകതയും.

ഈ ചരിത്ര വസ്തുതകള്‍ മനസില്‍ വെച്ചാണ് മെസ്സി അര്‍ജന്റീനന്‍ ഫുട്‌ബോള്‍ പട്ടാളത്തെ നയിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ അവസാന ലോകകപ്പും. ആദ്യ മത്സരത്തില്‍ സൗദിയോട് യാദൃശ്ചികമായി തോറ്റുപോയെങ്കിലും ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചേ മതിയാവൂ. അഞ്ചാമത് ലോകകപ്പില്‍ മത്സരിക്കുന്ന ഇതിഹാസ താരം മെസ്സിക്ക് വിജയത്തില്‍ കുറഞ്ഞതൊന്നും മനസിലില്ല. കളിക്കളത്തില്‍ സ്വന്തം കഴിവ് കൊണ്ട് പ്രത്യേക ഇടം കണ്ടെത്തിയ പ്രതിഭാധനന്‍ അര്‍ഹിക്കുന്ന ജയത്തോടെ ലോകകപ്പില്‍ നിന്ന് വിരമിക്കാന്‍ കഴിയട്ടെ എന്നാശംസിക്കാം.

Keywords:  Article, Top-Headlines, Lionel Messi, Football Player, Football, History, FIFA-World-Cup-2022, Argentina, Barcelona, Is this the last World Cup for Lionel Messi?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia