Criticized | കെ മുരളീധരന്‍ എം പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള; 'കൈയടി കിട്ടാന്‍ വിടുവായത്തരം പറയരുത്'
Dec 13, 2022, 11:16 IST
കൊച്ചി: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. കൊച്ചി അന്തരാഷ്ട്ര പുസ്തകോത്സവ വേദിയിലാണ് ശ്രീധരന്‍ പിള്ളയുടെ വിമര്‍ശനം. പേരുപരാമര്‍ശിക്കാതെയാണ് ശ്രീധരന്‍ പിള്ള മുരളീധരന്‍ അടുത്തിടെ തനിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കിയത്. മൂന്നാലു തവണയായി എം പി തന്നെക്കുറിച്ച് പറയുന്നതിനാല്‍ ഇനി പറയാതിരിക്കാനാവില്ല എന്ന മുഖവുരയോടെയായിരുന്നു വിമര്‍ശനത്തിനു തുടക്കമിട്ടത്.
കേരള ഗവര്‍ണര്‍ മിക്ക ദിവസവും ഇവിടില്ലെന്നും എന്നാല്‍ ഗോവ ഗവര്‍ണര്‍ എപ്പോഴും ഇവിടെത്തന്നെയാണെന്നും ഒരു എം പി പറഞ്ഞു. എന്റെ അച്ഛന്‍ മുഖ്യമന്ത്രിയൊന്നുമായിരുന്നില്ല. ഒരു കര്‍ഷകന്റെ വീട്ടില്‍ ജനിച്ചയാളാണ് ഞാന്‍. ജനങ്ങളാണ് പരമാധികാരികളെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനപ്പുറം ആരുമില്ല. ഗോവയിലെ 461 ഗ്രാമങ്ങളിലും 16മാസം കൊണ്ട് സഞ്ചരിച്ചു.
ഈ വേളയില്‍ ജനങ്ങളെ നേരില്‍ക്കണ്ട് പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട്. ഗോവയിലെ രാജ്ഭവന്‍ ലോക്ഭവനായി എന്നാണ് ദേശീയമാധ്യമങ്ങള്‍ എഴുതിയത്. ശബരിമല വിഷയത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത എന്റെ പ്രസംഗത്തിലെ ഒരു വാക്കിന്റെ പേരില്‍ എന്നെ ജയിലില്‍ അടയ്ക്കണമെന്നാണ് ഈ എം പി അന്നു പറഞ്ഞത്.
ഈച്ചരവാര്യരുടെ നഷ്ടപരിഹാരക്കേസ് ഉള്ളതുകൊണ്ടാണോയെന്ന് അറിയില്ല എന്നോടുള്ള ഈ സമീപനം. ഒരു പാട് സമ്പാദിച്ചര്‍ ഒടുവില്‍ എന്തായെന്ന് ഒടുവില്‍ അന്വേഷിച്ചാലറിയാം. രാജന്‍ കേസിലെ ഉത്തരവാദികളായ അഞ്ചുപേരുടെ ചരിത്രം എന്റെ കൈയിലുണ്ട്. ഒരാളെയും രക്ഷപ്പെടാന്‍ സര്‍വശക്തന്‍ അനുവദിക്കില്ല. കൈയടികിട്ടാന്‍ വിടുവായത്തരം പറയരുതെന്നും ശ്രീധരന്‍ പിളള പറഞ്ഞു.
Keywords: Goa Governor Criticized K Muraleedharan MP, Kochi, News, Politics, Congress, BJP, Criticism, K Muraleedaran, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.