ഖത്തർ ലോകകപ്പിലെ നാലാം പ്രീ ക്വാർട്ടറിൽ ഇംഗ്ലണ്ടും സെനെഗലും ഏറ്റുമുട്ടാനിറങ്ങുമ്പോൾ പ്രാഥമിക റൗണ്ടിൽ ഒരു മത്സരവും തോൽക്കാതെയെത്തിയ ഇംഗ്ലണ്ടിനുതന്നെയായിരുന്നു മുൻതൂക്കം. കൂടാതെ സവിശേഷമായൊരു റെക്കോർഡുമായാണ് ഇംഗ്ലണ്ട് കളിക്കാനെത്തിയത്: ഇതുവരെ ഒരു ആഫ്രിക്കൻ ടീമിനോട് ഇംഗ്ലണ്ട് തോറ്റിട്ടില്ല. ഏഴ് ലോകകപ്പ് പോരാട്ടങ്ങളുൾപ്പെടെ 21 മത്സരങ്ങളിൽ, ഇംഗ്ലണ്ട് തങ്ങൾക്കെതിരെ മത്സരിച്ച എല്ലാ ആഫ്രിക്കൻ ടീമുകളെയും പരാജയപ്പെടുത്തുകയോ സമനില നേടുകയോ ചെയ്തിട്ടുണ്ട്. എന്നാലിത് ആഫ്രിക്കൻ നേഷൻസ് കപ്പ് ചാമ്പ്യന്മാരായ സെനഗലുമായുള്ള ഇംഗ്ലണ്ടിന്റെ ആദ്യ മത്സരമായിരുന്നു.
ലോകകപ്പിലിതുവരെ ഒരേയൊരു തവണ ചാമ്പ്യന്മാരും രണ്ടു തവണ നാലാം സ്ഥാനക്കാരുമായിട്ടുള്ള ഇംഗ്ലണ്ട് പ്രാഥമിക റൗണ്ടിലെ മികച്ച പ്രകടനവുമായാണ് പ്രീ ക്വാർട്ടറിലെത്തിയത്. ഇറാനെ 6 - 2 നും വെയിൽസ്‌നെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കും തകർത്തപ്പോൾ, യുഎസുമായുള്ള മത്സരം ഗോൾരഹിത സമനിലയിലായി. ഫിഫാ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനക്കാരാണ് ഇംഗ്ലണ്ട്.
മുമ്പ് രണ്ടുതവണ മാത്രം ലോകകപ്പ് കളിച്ചിട്ടുള്ള സെനഗലിന് 2002 ലെ ക്വാർട്ടർ പ്രവേശനമാണ് മികച്ച നേട്ടം. അന്ന് ടീം ക്യാപ്റ്റനായിരുന്ന അലിയു സിസെയാണ് ഇക്കുറി വീണ്ടും ടീം നോക്കൗട്ട് സ്റ്റേജിലെത്തുമ്പോൾ ടീമിന്റെ മാനേജർ. കഴിഞ്ഞ തവണ ടീം ആദ്യ റൗണ്ടിൽ പുറത്തായി. ഖത്തർ ലോകകപ്പിൽ നെതർലൻസുമായി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റെങ്കിലും, ഇക്വഡോറിനും ഖത്തറിനും എതിരെ നേടിയ വിജയങ്ങളുമായാണ് സെനഗൽ ആദ്യ റൗണ്ട് കടന്നത്.
ചാമ്പ്യൻഷിപ്പ് പ്രതീക്ഷിക്കുന്ന ടീമുകളിലൊന്നായ ഇംഗ്ലണ്ടിന് തന്നെയായിരുന്നു, സെനഗലിനെതിരെ നോക്കൗട്ടിനിറങ്ങുമ്പോൾ മുൻതൂക്കം. ഇംഗ്ലീഷ് താരങ്ങൾക്ക് സെറ്റിലാവാൻ സമയം നൽകാതെ വേഗത്തിലോടി പന്തിനു പിന്നാലെ ചാടിവീഴുന്ന സമീപനമായിരുന്നു സെനഗൽ കളിക്കാരുടേത്.. തുടക്കത്തിൽ കൂടുതൽ ആക്രമിച്ചു കളിച്ചതും സെനഗൽ ആണ്. എങ്കിലും ആദ്യ അരമണിക്കൂർ മത്സരം മുഖ്യമായും മധ്യനിരയിലൊതൂങ്ങി. ഇരുഭാഗത്തും ഗോൾ പ്രതീക്ഷയുണർത്തുന്ന നീക്കങ്ങളൊന്നുമുണ്ടായില്ല.
ഫസ്റ്റ് ഹാഫിൽ ഗോൾമണമുള്ള ആദ്യ നീക്കമുണ്ടാകുന്നത് സെനഗലിൽനിന്നാണ്. സാറിൽനിന്ന് കിട്ടിയ പാസുമായി ദിയ ഇംഗ്ലീഷ് പോസ്റ്റിന് നേരെ കുതിച്ചു. എന്നാൽ ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡിനെ കീഴടക്കാനായില്ല. ഉജ്ജ്വല സേവായിരുന്നു അത്. സെനഗൽ കൂടുതൽ ആക്രമണകാരികളായി വരുന്നതിനിടയിലാണ്, ഗോൾവരൾച്ചയ്ക്ക് വിരാമമിട്ട് മുപ്പത്തിയൊൻപതാം മിനിറ്റിൽ അപ്രതീക്ഷിതമായി ഇംഗ്ലണ്ട് ഗോളടിച്ചു. പെട്ടെന്നുണ്ടായ ഒരു ഇംഗ്ലണ്ട് മുന്നേറ്റത്തിൽ ഹെൻഡേഴ്സൺ ഇംഗ്ലണ്ടിനെ മുന്നിലെത്തിക്കുകയായിരുന്നു. കെയ്‌നിൽ നിന്ന് പന്ത് സ്വീകരിച്ച ബെല്ലിംഗ്ഹാം ഇടതുവശത്തുള്ള ബോക്സിലേക്ക് കുതിച്ചു. വിങ്ങിൽനിന്നും ബോക്സിന്റെ മധ്യത്തിലുള്ള ഹെൻഡേഴ്സന് പാസ് നൽകി.ഹെൻഡേഴ്സൺ ഗോൾകീപ്പർ മെൻഡിയെ മറികടന്ന് പന്ത് പ്രയാസമില്ലാതെ വലയിലേക്ക് തട്ടിക്കയറ്റി.
ഗോൾ നേടിയതിന് തൊട്ടുടനെ വീണ്ടും ഒരു ഇംഗ്ലണ്ട് മുന്നേറ്റം കണ്ടു. ഇത്തവണ മെൻഡി പന്ത് കയ്യിലൊതുക്കി. ആദ്യ പകുതിയുടെ അധിക സമയത്ത് ഇംഗ്ലണ്ട് വീണ്ടും ഗോളടിച്ചു. ഇത്തവണ മധ്യ നിരയിൽ നിന്ന് മുന്നേറി ലഭിച്ച പാസ്, ഒൻപതാം നമ്പർ താരം ഹാരി കെയ്ൻ മനോഹരമായൊരു റണ്ണിങ് ഷോട്ടിലൂടെ സെനഗൽ വല കുലുക്കുകയായിരുന്നു. കലിദു കുലിബലിയുടെ നേതൃത്വത്തിലുള്ള സെനഗല്‍ പ്രതിരോധം പതറിയ നിമിഷങ്ങൾ. അതോടെ ഒന്നാം പകുതി അവസാനിച്ചു. ഗോൾ ദാഹവുമായി ഓടിനടന്ന സെനഗലിനുമേൽ കൂളായി ഇംഗ്ലീഷ് പട രണ്ടു ഗോളുകളടിച്ചു!
സംഭവബഹുലമല്ലാതെ രണ്ടാം പകുതി മുന്നേറിക്കൊണ്ടിരിക്കെ ഇംഗ്ലണ്ട് മൂന്നാം ഗോളുമടിച്ചു. പന്തുമായി കുതിച്ച ഫോഡൻ വലതുവശത്ത് സാക്കയെ ലക്ഷ്യമാക്കി പന്ത് ക്രോസ്സ് ചെയ്യുന്നു. ബുകയോ സാക്ക പന്ത് വലയിൽ അടിച്ചു കയറ്റുന്നു. കളിയുടെ ഗതിക്കെതിരെന്ന് തോന്നിക്കുമാറ്, പ്രയാസരഹിതമായി പൂർത്തിയാക്കിയ ആസൂത്രിത ഗോളുകൾ. മൂന്ന് ഗോളുകൾ വാങ്ങിയതോടെ പിന്നീടങ്ങോട്ട് സെനഗൽ തളർന്നുപോയി. സമാശ്വാസ ഗോൾ തേടി മൂർച്ചയുള്ള നീക്കങ്ങളൊന്നും അവരുടെ ഭാഗത്തുനിന്നുണ്ടായില്ല. റഫറിയുടെ ലോങ്ങ് വിസിൽ മുഴങ്ങുമ്പോൾ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മുന്നിലായിരുന്നു.
റിസൽറ്റ് വ്യക്തമാക്കുന്നതുപോലെ ഏകപക്ഷീയമായിരുന്നില്ല മത്സരം. സെനഗൽ ഉശിരോടെ പോരാടി. ഇംഗ്ലണ്ട് പടുത്തുയർത്തിയ പ്രതിരോധ മതിലിനപ്പുറം കടുന്നചെല്ലാൻ, ഗോളിയെ പരീക്ഷിക്കാൻ അവർക്കായില്ല. എന്നാൽ കളിയുടെ ഗതിക്കെതിരെയെന്ന വണ്ണം ഇംഗ്ലണ്ട് നടത്തിയ പ്രത്യാക്രമണങ്ങൾ കൃത്യമായി ഗോളുകളിൽ കലാശിക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ പ്രായോഗിക ബുദ്ധിക്കും തന്ത്രങ്ങൾക്കും ആഫ്രിക്കൻ ചാമ്പ്യന്മാർക്ക് മറുപടിയുണ്ടായിരുന്നില്ല.
Report: MUJEEBULLA KV