Follow KVARTHA on Google news Follow Us!
ad

Controversy | കളങ്കിതനായ വ്യക്തി വ്യാജ പ്രചാരണമഴിച്ചു വിടുന്നു; ആകാശ് തില്ലങ്കേരിക്കെതിരെ വീണ്ടും ശാജര്‍

Kannur,News,DYFI,Facebook Post,Media,Criticism,statement,Kerala,
കണ്ണൂര്‍: (www.kvartha.com) ആകാശ് തില്ലങ്കേരിയുമായി വേദി പങ്കിട്ട സംഭവം അടഞ്ഞ അധ്യായമെന്ന് പറഞ്ഞ് ഡി വൈ എഫ് ഐ രംഗത്തുവന്നതോടെ കേന്ദ്ര കമിറ്റിയംഗം എം ശാജറിനെതിരെയുള്ള അച്ചടക്ക നടപടി ഒഴിവായി. ഇ പി ജയരാജനെതിരെയുള്ള ആരോപണങ്ങളില്‍ നടപടി സ്വീകരിക്കാതെ പാര്‍ടി സമവായത്തിന്റെ പാത സ്വീകരിച്ചതിന് സമാനമായാണ് ഇപ്പോള്‍ ശാജറിനെതിരെയും നടപടി ഒഴിവായത്.

DYFI Central Committee Member M Shajar Against Akash Thillankeri, Kannur, News, DYFI, Facebook Post, Media, Criticism, Statement, Kerala.

എന്നാല്‍ സ്വര്‍ണക്കടത്ത് - ക്വടേഷന്‍ കേസുകളില്‍ കുറ്റാരോപിതനായ ആകാശ് തില്ലങ്കേരിക്കെതിരെ അതിശക്തമായ ഭാഷയില്‍ ശാജര്‍ രംഗത്തുവന്നിട്ടുണ്ട്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കു പിന്നില്‍ ചില മാധ്യമങ്ങളുമുണ്ടെന്നാണ് തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തിറക്കിയ വിശദികരണ പ്രസ്താവനയില്‍ ശാജര്‍ പറയുന്നത്.

കളങ്കിതനായ വ്യക്തി സോഷ്യല്‍ മീഡിയയിലൂടെ താനുമായി വേദി പങ്കിടുന്ന ചിത്രം പ്രചരിപ്പിക്കുന്നുവെന്നാണ് സി പി എം സൈബര്‍ പോരാളിയായ ആകാശ് തില്ലങ്കേരിക്കെതിരെയുള്ള ശാജറിന്റെ പ്രധാന പരാതി.

തില്ലങ്കേരി വഞ്ഞേരിയില്‍ നടന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ട് വ്യക്തിപരമായി തന്നെയും, ഡിവൈഎഫ്ഐയെയും ആസൂത്രിതമായി താറടിച്ചു കാണിക്കാനുള്ള ശ്രമം നടന്നു വരികയാണെന്ന് ശാജര്‍ കണ്ണുരില്‍ അറിയിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളും പാര്‍ടി വിരുദ്ധരായ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളും തനിക്കെതിരായ അപവാദ പ്രചരണമാണ് നടത്തി കൊണ്ടിരിക്കുന്നത്. നടന്ന സംഭവത്തിന്റെ യാഥാര്‍ഥ്യം ക്ലബ് ഭാരവാഹികളും പ്രാദേശിക പാര്‍ടി നേതൃത്വവും വിശദീകരിച്ചിട്ടുണ്ട്. ലഹരി ക്വടേഷന്‍ മാഫിയക്കെതി രെ സന്ധിയില്ലാത്ത നിലപാടുകള്‍ എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ള പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ. സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ഇത്തരം വിപത്തുകള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരില്‍ പ്രിയപ്പെട്ട രണ്ട് സഖാക്കളുടെ ജീവന്‍ നഷ്ടപ്പെട്ടിട്ട് ഒരു മാസം പോലും തികഞ്ഞിട്ടില്ല.

തില്ലങ്കേരിയിലെ സികെജി സ്മാരക ക്ലബിന്റെ ആറാം വാര്‍ഷികാഘോഷ പരിപാടിയില്‍ ഉദ്ഘാടകനായാണ് തന്നെ ക്ഷണിച്ചത്. ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് ഇറങ്ങാന്‍ പോകുമ്പോള്‍ കേരളോത്സവത്തില്‍ പങ്കെടുത്ത് വിജയിച്ച ക്ലബ് അംഗങ്ങള്‍ക്കും വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കും സമ്മാനം നല്‍കാന്‍ കൂടെ സംഘാടകര്‍ തന്നോട് ആവശ്യപ്പെട്ടു.

ഇതിനിടയിലാണ് പരിപാടിയുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു മത്സരത്തിലെ വിജയികള്‍ക്ക് കൂടെ സമ്മാനം നല്‍കുന്നതിനായി അനൗണ്‍സ് ചെയ്യുന്നത്. ആ അവസരം ദുരുപയോഗം ചെയ്യപ്പെടുമെന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെ സമ്മാനം നല്‍കില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പരിപാടി അലങ്കോലമാകാതിരിക്കാന്‍ സംഘാടകരുടെ ആവശ്യം മാനിച്ചു കൊണ്ടാണ് സമ്മാനം വിതരണം ചെയ്തത്.

പാര്‍ടിയെയും പാര്‍ടി അടയാളങ്ങളെയുമെല്ലാം സ്വാര്‍ഥ ലാഭത്തിനായി മാത്രം ഉപയോഗിച്ച് ശീലിച്ച കച്ചവട ബുദ്ധികള്‍ ആ അവസരം മുതലെടുത്തു. പ്രദേശത്തെ അഭിപ്രായം പോലും മാനിക്കാതെ കളങ്കിതനായ വ്യക്തി തന്നെ പലര്‍ക്കും ഫോടോ അയച്ച് കൊടുക്കുകയാണ് ചെയ്തത്. നേരത്തെ നിശ്ചയിച്ചുവച്ചതുപോലെ നിമിഷ നേരങ്ങള്‍കൊണ്ട് ചിലര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വാഴ്ത്ത് പാട്ടുകള്‍ തുടങ്ങി. മാധ്യമങ്ങള്‍ക്ക് അത് വാര്‍ത്താ തലക്കെട്ടുകളായി.

ഇടതുപക്ഷത്തിനെതിരെയാണെങ്കില്‍ എന്തും വാര്‍ത്തയാവുന്ന കാലത്ത് അതില്‍ അതിശയോക്തിയില്ല. എന്നാലും അഭ്യസ്ത വിദ്യരായ മലയാളികള്‍ കുറേക്കൂടെ ഗുണപരമായൊരു മാധ്യമ സംസ്‌കാരം അര്‍ഹിക്കുന്നവരാണ്. പൊതുസമൂഹത്തില്‍ ഒറ്റപ്പെടുത്തേണ്ട ക്വടേഷന്‍ ലഹരിമാഫിയാ സംഘങ്ങള്‍ക്ക് പ്രചാരവേല നടത്താനുള്ള ചുമതല മാധ്യമങ്ങള്‍ ഏറ്റെടുക്കുന്ന പ്രവണത ദുഃഖകരമാണ്.

രാത്രി ഒരുമണിയോടടുത്ത് വിഷയത്തില്‍ പ്രതികരണം തേടിയ ഏഷ്യാനെറ്റിന്റെ കണ്ണൂര്‍ റിപോര്‍ടറോട് (ഉറക്കത്തില്‍ ആയതിനാല്‍) രാവിലെ വിഷയം നോക്കി പ്രതികരിക്കാമെന്നായിരുന്നു എന്റെ മറുപടി.
ഇതിനെ, പ്രതികരിക്കാതെ എം ശാജര്‍ എന്നാക്കി ഏഷ്യാനെറ്റിലെ 'നമസ്‌തേ കേരളത്തില്‍' റിപോര്‍ട് ചെയ്തത് ഏത് തരം മാധ്യമ ധര്‍മമാണെന്നും ശാജര്‍ ചോദിച്ചു.

പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കള്‍ മനസിലാക്കേണ്ടത് അന്ധമായ ഇടതുപക്ഷ വിരോധം കൊണ്ട് ക്വടേഷന്‍ ലഹരി മാഫിയയുടെ പ്രചാരകരായി നിങ്ങളോരോരുത്തരും സ്വയം മാറ്റപ്പെടുകയാണ്.
മാധ്യമങ്ങള്‍ക്ക് ലഹരി കള്ളക്കടത്തു മാഫിയാ സംഘങ്ങള്‍ മിത്രങ്ങളും, ഇവര്‍ക്കെതിരെ പോരാടുന്ന ഡിവൈഎഫ്‌ഐ ശത്രു പക്ഷത്തുമാണ്.

അതാത് കാലത്തെ സാമൂഹ്യ തിന്‍മകള്‍ക്കെതിരെ എല്ലാകാലത്തും പോരാടിയവരാണ് ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ-പുരോഗമന യുവജ പ്രസ്ഥാനങ്ങള്‍. പുതിയ കാലത്തെ സാമൂഹിക വെല്ലുവിളികളില്‍ എറ്റവും പ്രധാനമാണ് ലഹരി ക്വടേഷന്‍ മാഫിയകള്‍. കാശുണ്ടാക്കുകയെന്നത് മാത്രമാണ് ഇത്തരക്കാരുടെ ലക്ഷ്യം ഏത് നീചമയ മാര്‍ഗവും അവരതിന് ഉപയോഗിക്കും, ഏത് കൂട്ടുകെട്ടും അവരതിനായി ഉണ്ടാക്കിയെടുക്കും. നിലനില്‍പ്പിന്റെ രാഷ്ട്രീയം മാത്രമാണ് ഇവരുടെ കൈമുതല്‍.

കണ്ണൂരിലും കേരളത്തിലാകമാനവും ലഹരി-ക്വടേഷന്‍ മാഫിയകള്‍ക്കെതിരായ പോരാട്ടത്തിന് തുടക്കം കുറിച്ചത് ഡിവൈഎഫ്ഐയാണ്. അതുകൊണ്ട് തന്നെ കിട്ടുന്ന അവസരങ്ങളിലെല്ലാം അത്തരക്കാര്‍ ഡിവൈഎഫ്ഐയെ അക്രമിക്കാന്‍ തയാറാവുന്നതും സ്വാഭാവികം.

എന്നാല്‍ മാധ്യമങ്ങള്‍ ഇത്തരക്കാര്‍ക്കൊപ്പം കൂടുന്നത് എന്ത് ലാഭം പ്രതീക്ഷിച്ചാണ്. ഇത്തരം ദുഷിച്ച രീതികളിലൂടെ നിങ്ങളും നിങ്ങളുടെ മാധ്യമ സംരംഭവും ഈ സമൂഹത്തോട് സംവദിക്കാന്‍ ഉദ്ദേശിക്കുന്നതെന്താണ്.

ഏത് സാഹചര്യത്തിലും ഇത്തരക്കാരുമായി സന്ധി ചെയ്യാനോ, പിന്‍തുണ തേടാനോ ഞാനും എന്റെ പ്രസ്ഥാനവും തയാറല്ല. ക്വടേഷന്‍ - ലഹരി മാഫിയകള്‍ക്കെതിരെ ശക്തമായ പ്രചാരവേലകള്‍ തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോവാന്‍ തന്നെയാണ് ഡിവൈഎഫ്ഐയുടെ തീരുമാനം. മാധ്യമങ്ങള്‍ ക്വടേഷന്‍ മാഫിയയ്ക്ക് പക്ഷം പിടിക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ ഈ ഇരട്ടത്താപ്പിനെയും തുറന്ന് കാണിക്കാന്‍ ഡി വൈ എഫ് ഐ തയാറാവും.

ശുദ്ധാത്മാക്കളായ ചിലര്‍ ഇപ്പോഴും ഇത്തരക്കാരെ 'പോരാളികള്‍' എന്ന പേര് ചേര്‍ത്ത് വിളിക്കുന്നതായി കാണുന്നുണ്ട്. സോഷ്യല്‍ മീഡിയ പ്രൊഫൈലിന്റെ നിറം നോക്കി ആവേശഭരിതരാകാതെ, ഒറ്റപ്പെടുത്തേണ്ടവരെ ആ നിലയില്‍ അവഗണിക്കാനെങ്കിലും പൊതുസമൂഹം മുന്നോട്ട് വരണം.

നാടിനെയും പുതുതലമുറയെയും ഇത്തരം വിധ്വംസക ശക്തികളില്‍ നിന്നും മാറ്റിനിര്‍ത്തി സംരക്ഷിക്കാനുള്ള ജാഗ്രത്തായ പ്രവര്‍ത്തനത്തിന് ഡി വൈ എഫ് ഐ നേതൃത്വം നല്‍കും. പൊതുസമൂഹത്തിന്റെയാകെ പിന്‍തുണയും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അഭ്യര്‍ഥിക്കുന്നുവെന്നും ശാജര്‍ പറഞ്ഞു.

Keywords: DYFI Central Committee Member M Shajar Against Akash Thillankeri, Kannur, News, DYFI, Facebook Post, Media, Criticism, Statement, Kerala.

Post a Comment