Follow KVARTHA on Google news Follow Us!
ad

Court Verdict | ആയുര്‍വേദ ചികിത്സയ്ക്കായി കോവളത്ത് എത്തിയ വിദേശ വനിതയെ കൊലപ്പെടുത്തിയെന്ന കേസില്‍ 2 പ്രതികളും കുറ്റക്കാരെന്ന് കോടതി; ശിക്ഷ തിങ്കളാഴ്ച വിധിക്കും; വിധി വരുന്നത് സംഭവം നടന്ന് നാലര വര്‍ഷങ്ങള്‍ക്ക് ശേഷം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Murder case,Accused,Court,Trending,Kerala,
തിരുവനന്തപുരം: (www.kvartha.com) ആയുര്‍വേദ ചികിത്സയ്ക്കായി കോവളത്ത് എത്തിയ വിദേശ വനിതയെ കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി. തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍.

ഇവര്‍ക്കെതിരെയുള്ള ബലാത്സംഗം, കൊലപാതകം ഉള്‍പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി. തിരുവനന്തപുരം ഒന്നാം അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രതികളുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും. നാലര വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കേസിലാണ് ഇപ്പോള്‍ വിധി വരുന്നത്.

Court found both accused guilty in case of killing foreign woman who had come to Kovalam for Ayurvedic treatment, Thiruvananthapuram, News, Murder case, Accused, Court, Trending, Kerala

2018 മാര്‍ച് 14ന് പോത്തന്‍കോട്ടെ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ നിന്നിറങ്ങി കോവളം ബീചിലെത്തിയ 40 വയസ്സുകാരിയായ ലാത്വിയന്‍ വനിത ലിഗയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന ആളൊഴിഞ്ഞ കുറ്റിക്കാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി ലഹരി നല്‍കി പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സഹോദരിക്കൊപ്പം ചികിത്സയ്‌ക്കെത്തിയ യുവതിയുടെ മൃതദേഹം സംഭവം നടന്ന് 36 ദിവസങ്ങള്‍ക്കു ശേഷം പൊന്തക്കാടില്‍നിന്ന് കണ്ടെത്തുകയായിരുന്നു. ഡിഎന്‍എ പരിശോധനയിലാണ് മൃതദേഹം വിദേശ വനിതയുടേതാണെന്ന് സ്ഥിരീകരിച്ചത്.

കേസില്‍ നീതി പ്രതീക്ഷിക്കുന്നുവെന്ന് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി പറഞ്ഞു. നീതിക്കായുള്ള പോരാട്ടം ദീര്‍ഘവും ദുര്‍ഘടവുമായിരുന്നുവെന്നും നല്ല മനസ്സുള്ള ധാരാളം പേര്‍ ഒപ്പം നിന്നുവെന്നും സഹോദരി കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തില്‍ തെളിവുകള്‍ ശക്തമെന്ന് ഡിസിആര്‍ബി അസി. കമിഷണര്‍ പറഞ്ഞു. സാഹചര്യത്തെളിവുകള്‍ അതിശക്തമാണ്. ശാസ്ത്രീയ തെളിവുകളും പരമാവധി ശേഖരിച്ചു. കൊല നടന്ന കാട്ടിലെ പ്രതികളുടെ സാന്നിധ്യത്തിനും തെളിവുണ്ട്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ പ്രതീക്ഷിക്കുന്നുവെന്ന് കമിഷണര്‍ വ്യക്തമാക്കി.

കൊലപാതകത്തിനിടയായ സംഭവം ഇങ്ങനെ:

ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ ലാത്വിയന്‍ സ്വദേശിനിയായ യുവതിയെ 2018 മാര്‍ച 14നാണ് കാണാതായത്. കടുത്ത വിഷാദരോഗത്തെ തുടര്‍ന്നാണ് യുവതിയെ സഹോദരിയും ഭര്‍ത്താവും ചികിത്സയ്ക്കായി കേരളത്തിലെത്തിച്ചത്. ലാത്വിയയിലാണു കുടുംബ വീടെങ്കിലും അയര്‍ലന്‍ഡിലായിരുന്നു താമസം. ഹോടെല്‍ മാനേജ്‌മെന്റ് രംഗത്തായിരുന്നു യുവതിയും സഹോദരിയും പ്രര്‍ത്തിച്ചിരുന്നത്. ഇന്റര്‍നെറ്റിലൂടെയാണു പോത്തന്‍കോട്ടെ ആയുര്‍വേദ സെന്ററിനെക്കുറിച്ചറിഞ്ഞത്. തുടര്‍ന്ന് രെജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

മാര്‍ച് 14നു രാവിലെ ഒന്‍പതുമണിക്ക് പതിവു നടത്തത്തിനിറങ്ങിയ ലിഗയെ കാണാതാവുകയായിരുന്നു. അന്നുതന്നെ സഹോദരിയും ആശുപത്രി ജീവനക്കാരും കോവളം, പോത്തന്‍കോട് പൊലീസ് സ്റ്റേഷനുകളില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. എന്നാല്‍ കാര്യമായ അന്വേഷണം ഉണ്ടായില്ല. ഓടോറിക്ഷയില്‍ കോവളം ബീചില്‍ എത്തിയ ലിഗ 800 രൂപ ഓടോറിക്ഷക്കാരനു നല്‍കിയെന്നും തുടര്‍ന്നു നടന്നുപോയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കോവളത്തെ ചില സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചെങ്കിലും കാര്യമുണ്ടായില്ല. വിഷാദരോഗിയായ ലിഗ കടലില്‍ അപകടത്തില്‍പ്പെട്ടിരിക്കാമെന്ന സാധ്യതയില്‍ കടല്‍ത്തീരങ്ങള്‍ മാത്രം കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ ആദ്യഘട്ട അന്വേഷണം.

ചൂണ്ടയിടാന്‍പോയ യുവാക്കളാണ് ഒരുമാസത്തിനുശേഷം അഴുകിയ നിലയില്‍ മൃതദേഹം കാണുന്നത്. ഡിഎന്‍എ പരിശോധനയിലൂടെ മരിച്ചത് വിദേശവനിതയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സമീപത്ത് ചീട്ടുകളിച്ചിരുന്ന ആളുകളാണ് പ്രതികളെക്കുറിച്ചുള്ള സൂചന പൊലീസിനു നല്‍കിയത്. പ്രതികളുടെ വീടിനടുത്തുള്ളവരും നിര്‍ണായക വിവരങ്ങള്‍ നല്‍കി. കോവളം ബീചില്‍ നിന്നു വാഴമുട്ടത്തെ കണ്ടല്‍ക്കാടിന് അടുത്തുള്ള ക്ഷേത്ര ഓഡിറ്റോറിയം വരെ നടന്നെത്തിയ വനിതയെ ടൂറിസ്റ്റ് ഗൈഡ് എന്ന വ്യാജേന ഉമേഷ് കെണിയില്‍ വീഴ്ത്തിയെന്നാണ് പൊലീസ് പറയുന്നത്.

സുഹൃത്തായ ഉദയനുമൊത്തു യുവതിക്കു ലഹരി മരുന്നു നല്‍കി കാടിനുള്ളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. വൈകിട്ടോടെ ബോധം വീണ്ടെടുത്ത യുവതി കണ്ടല്‍ക്കാട്ടില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നാണു പൊലീസ് ഭാഷ്യം. ആത്മഹത്യയെന്നു വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം സമീപത്തുള്ള മരത്തില്‍ കാട്ടുവള്ളി ഉപയോഗിച്ചു കെട്ടിത്തൂക്കി. പിന്നീടുള്ള പല ദിവസങ്ങളിലും പ്രതികള്‍ സ്ഥലത്തെത്തി മൃതദേഹം നിരീക്ഷിച്ചു. ദിവസങ്ങള്‍ കഴിഞ്ഞു വള്ളി അഴുകിയതിനെത്തുടര്‍ന്നു ശരീരം പൊട്ടിവീണു. ശിരസ്സ് അറ്റുപോയി.

ഉമേഷ് ലഹരിമരുന്ന്, അടിപിടി ഉള്‍പെടെ 13 കേസുകളിലും ഉദയന്‍ ആറു കേസുകളിലും പ്രതിയാണ്. ഉമേഷ് സ്ത്രീകളെയും ആണ്‍കുട്ടികളെയും ഉള്‍പെടെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതികളുണ്ട്. ഇയാളുടെ അതിക്രമത്തിനിരയായ ചിലര്‍ നല്‍കിയ സൂചനകളാണ് ഉമേഷിലേക്കു പൊലീസിനെ എത്തിച്ചത്. ഇരുവരും ലഹരിമരുന്നിന് അടിമകളാണ്. വാഴമുട്ടത്തെ കണ്ടല്‍ക്കാടായിരുന്നു ഇവരുടെ വിഹാരകേന്ദ്രം.

Keywords: Court found both accused guilty in case of killing foreign woman who had come to Kovalam for Ayurvedic treatment, Thiruvananthapuram, News, Murder case, Accused, Court, Trending, Kerala.

Post a Comment