Infant | ബസ് സ്റ്റാന്‍ഡിലേക്ക് ഓട്ടം വിളിച്ച ഓടോ റിക്ഷയില്‍ കുഞ്ഞിനെ സഞ്ചിയിലാക്കി ഉപേക്ഷിച്ച് കടന്നുകളഞ്ഞു; ഒരു മാസം പ്രായമുള്ള പെണ്‍കുട്ടിക്ക് രക്ഷകരായി പൊലീസ്; മുങ്ങിയ യുവതിക്കായി തിരച്ചില്‍
Dec 28, 2022, 09:08 IST
ചെന്നൈ: (www.kvartha.com) ഓടോ റിക്ഷയില്‍ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന് രക്ഷകരായി പൊലീസ്. ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് സഞ്ചിയിലാക്കി വാഹനത്തില്‍ ഉപേക്ഷിച്ച് യുവതി കടന്നുകളഞ്ഞത്. മാധവാരത്ത് നിന്നു കോയമ്പേട് ബസ് സ്റ്റാന്‍ഡിലേക്ക് ഓട്ടം വിളിച്ച യുവതിയാണ് കുഞ്ഞിനെ ഒഴിവാക്കി സ്ഥലം വിട്ടത്. യുവതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശിശുക്ഷേമ സമിതി ഭാരവാഹികള്‍ മുഖേന ശിശുഭവനിലേക്ക് കൈമാറിയതായി ജോയിന്റ് പൊലീസ് കമീഷണര്‍ (ജെസി) എസ് രാജേശ്വരി പറഞ്ഞു.
പൊലീസ് പറയുന്നത്: ക്രിസ്മസ് ദിവസം വൈകിട്ട് മാധവാരത്ത് നിന്നാണ് യുവതി ഓടോ റിക്ഷയില്‍ കയറിയത്. കോയമ്പേട് സ്റ്റാന്‍ഡിലേക്ക് പോകണമെന്നാണ് വലിയ ബാഗുമായെത്തിയ ഇവര്‍ ആവശ്യപ്പെട്ടത്. സ്റ്റാന്‍ഡിലെത്തി പണം നല്‍കി യുവതി ജനക്കൂട്ടത്തിലേക്ക് മറഞ്ഞു.
തിരികെ വരുമ്പോള്‍ വാഹനത്തിന്റെ പിന്നില്‍ നിന്ന് കരച്ചില്‍കേട്ടാണ് ഡ്രൈവര്‍ പിന്നിലേക്ക് തിരിഞ്ഞ് നോക്കിയത്. പിന്‍ സീറ്റില്‍ പരിശോധിച്ചപ്പോള്‍ സഞ്ചിക്കുള്ളില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ഇയാള്‍ മാധവാരം പൊലീസിനെ വിവരമറിയിച്ചു. പൊലീസും ശിശുക്ഷേമ സമിതി പ്രവര്‍ത്തകരുമെത്തി കുട്ടിയെ ഏറ്റെടുത്തു.
പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം ടി നഗറിലെ ബാലമന്ത്ര ചൈല്‍ഡ് കെയറിന് കുഞ്ഞിനെ കൈമാറി. യുവതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കോയമ്പേട് ബസ് സ്റ്റാന്‍ഡിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,National,India,chennai,Auto & Vehicles,Local-News,Child,Woman,Police, Cop rescues one-month-old girl abandoned in autorickshaw
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.