Murder | '11 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയും കുഞ്ഞും കാണാതായ സംഭവം കൊലപാതകം; ഇരുവരേയും കൊന്ന് കടലില്‍ തള്ളിയെന്ന് പ്രതി മാഹിന്‍ കണ്ണിന്റെ വെളിപ്പെടുത്തല്‍; ഭാര്യയ്ക്കും പങ്കുണ്ടെന്ന് സംശയം'

 


തിരുവനന്തപുരം: (www.kvartha.com) അമ്മയേയും കുഞ്ഞിനേയും 11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞതായി പൊലീസ്. ഊരുട്ടമ്പലം സ്വദേശി വിദ്യയും മകള്‍ ഗൗരിയും കാണാതായ സംഭവമാണു കൊലപാതകമാണെന്ന് തെളിഞ്ഞത്.

സംഭവത്തില്‍ വിദ്യയുടെ പങ്കാളി മാഹിന്‍ കണ്ണ് കുറ്റസമ്മതം നടത്തി. കടലില്‍ തള്ളിയിട്ടാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നു മാഹിന്‍ കണ്ണ് പൊലീസിനോടു സമ്മതിച്ചു. മാഹിന്‍ കണ്ണിന്റെ ഭാര്യ റുഖിയയ്ക്കും സംഭവത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.

Murder | '11 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയും കുഞ്ഞും കാണാതായ സംഭവം കൊലപാതകം; ഇരുവരേയും കൊന്ന് കടലില്‍ തള്ളിയെന്ന് പ്രതി മാഹിന്‍ കണ്ണിന്റെ വെളിപ്പെടുത്തല്‍; ഭാര്യയ്ക്കും പങ്കുണ്ടെന്ന് സംശയം'

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

2011 ഓഗസ്റ്റ് 18നാണ് വിദ്യയെയും മകള്‍ ഗൗരിയെയും കാണാതാകുന്നത്. പൂവാര്‍ സ്വദേശിയായ മാഹിന്‍ കണ്ണ് മത്സ്യവ്യാപാരിയായിരുന്നു. 2008ലാണ് ചന്തയില്‍ കച്ചവടത്തിന് എത്തിയ മാഹിന്‍കണ്ണ് വിദ്യയുമായി ഇഷ്ടത്തിലാകുന്നത്. ഒരുമിച്ചു താമസിക്കുന്നതിനിടെ വിദ്യ ഗര്‍ഭിണിയായി. കല്യാണം കഴിക്കാന്‍ വിദ്യയും കുടുംബവും തുടക്കം മുതല്‍ നിര്‍ബന്ധിച്ചെങ്കിലും മാഹിന്‍കണ്ണ് തയാറായിരുന്നില്ല. ഗര്‍ഭിണിയായതോടെ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യ സമ്മര്‍ദം ശക്തമാക്കി. ഇതിനിടെ മാഹീന്‍ കണ്ണ് വിദേശത്തേക്കു പോയി.

നിര്‍മാണ തൊഴിലാളിയായ വിദ്യയുടെ അച്ഛന്‍ കൂലിപ്പണി ചെയ്താണു കുടുംബം നോക്കിയിരുന്നത്. കുഞ്ഞിന് ഒരു വയസായപ്പോള്‍ മാഹിന്‍കണ്ണ് നാട്ടിലേക്കു തിരിച്ചു വന്നു. ഒരു സുഹൃത്ത് പറഞ്ഞാണ് മാഹിന്‍കണ്ണ് നാട്ടിലെത്തിയ വിവരം വിദ്യ അറിയുന്നത്. തുടര്‍ന്ന് അവിടെ ചെന്ന് വിദ്യ നിര്‍ബന്ധിച്ച് മാഹിന്‍ കണ്ണിനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു.

മാഹിന്‍കണ്ണ് വീട്ടിലുള്ളപ്പോഴാണ് ഭാര്യയായ റുഖിയയുടെ ഫോണ്‍ വരുന്നത്. മാഹിന്‍കണ്ണ് വിവാഹിതനാണെന്ന കാര്യം വിദ്യ മനസിലാക്കിയത് അപ്പോഴാണ്. ഇതേച്ചൊല്ലി ഇരുവരും നിരന്തരം വഴക്കിലായി. കാണാതാകുന്ന ദിവസം വിദ്യയും മകളും വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന സഹോദരി ശരണ്യയുമാണു വീട്ടിലുണ്ടായിരുന്നത്.

വിദ്യയുടെ അമ്മ രാധ, ഭര്‍ത്താവിന്റെ ചിറയിന്‍കീഴിലെ ജോലി സ്ഥലത്ത് പണം വാങ്ങാന്‍ പോയിരിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യ ഫോണില്‍ വിളിച്ചു രണ്ടര വയസ്സുകാരിയായ മകള്‍ക്കും മാഹിന്‍കണ്ണിനോടുമൊപ്പം വൈകിട്ട് പുറത്തേക്കു പോകുകയാണെന്ന് അറിയിച്ചു. വിദ്യ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കുടുംബം പൂവാര്‍ സ്റ്റേഷനില്‍ പരാതി നല്‍കി. വിദ്യയെയും മകളെയും വേളാങ്കണ്ണിയിലുള്ള സുഹൃത്തിന്റെ വീട്ടിലാക്കിയെന്നാണു മാഹിന്‍കണ്ണ് പൊലീസിനോട് പറഞ്ഞത്. ഇരുവരെയും കൂട്ടിക്കൊണ്ട് വരാമെന്നു പറഞ്ഞതോടെ മാഹിന്‍കണ്ണിനെ പൂവാര്‍ പൊലീസ് വിട്ടയച്ചു. പിന്നീട് പൊലീസ് കേസ് അന്വേഷിച്ചില്ല.

വിദേശത്തേക്കു പോയ മാഹിന്‍ കണ്ണ് പിന്നീട് നാട്ടില്‍ തിരിച്ചെത്തി പൂവാറില്‍ സ്ഥിരതാമസമാക്കി. മകളെ കാണാതായ വിഷമത്തില്‍ പിതാവ് ജയചന്ദ്രന്‍ ആത്മഹത്യ ചെയ്തു. 2019ല്‍ കാണാതായവരുടെ കേസുകള്‍ പ്രത്യേകം അന്വേഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ കേസ് പ്രത്യേക സംഘം ഏറ്റെടുത്തു. വിദ്യയെ അറിയില്ലെന്നായിരുന്നു ആദ്യം മാഹിന്‍കണ്ണ് പൊലീസിനോട് പറഞ്ഞത്. പിന്നീട് തെളിവുകള്‍ നിരത്തിയപ്പോള്‍ വിദ്യയെ അറിയാമെന്നും ഓടോറിക്ഷയില്‍ തമിഴ്‌നാട്ടില്‍ ആക്കിയെന്നും പറഞ്ഞു.

തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണു കുറ്റസമ്മതം നടത്തിയത്. വിദ്യയെയും മകളെയും കാണാതായി രണ്ടു ദിവസത്തിനുശേഷം ഇരുവരുടെയും മൃതദേഹം തമിഴ്‌നാട്ടിലെ കുളച്ചല്‍ ഭാഗത്ത് തീരത്തടിഞ്ഞിരുന്നു. എന്നാല്‍, ആദ്യത്തെ അന്വേഷണ സംഘം ഇക്കാര്യങ്ങളൊന്നും പരിശോധിച്ചില്ല. ആദ്യം കേസ് അന്വേഷിച്ച പൊലീസ് സംഘത്തിനു ഗുരുതരമായ വീഴ്ചയുണ്ടായതായി കുടുംബം ആരോപിച്ചിരുന്നു. പരാതി നല്‍കുമ്പോള്‍ പൂവാര്‍ സ്റ്റേഷനിലുണ്ടായിരുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ പണം ആവശ്യപ്പെട്ടിരുന്നതായും കുടുംബം പറയുന്നു.

Keywords:  Thiruvananthapuram: Mother and her baby missing case proved murder, Thiruvananthapuram, News, Murder, Missing, Police, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia