Kodiyeri | അവസാനശ്വാസം വരെയും പാര്‍ടിയായിരുന്നു വലുത്, ജീവിച്ചിരുന്ന കാലത്തെ കോടിയേരി ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ നേതാവ്, വികാര തീവ്രമായ ഫേസ് ബുക് കുറിപ്പുമായി മകന്‍ ബിനീഷ് കോടിയേരി

 


കണ്ണൂര്‍: (www.kvartha.com) സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ ശൂന്യത സൃഷ്ടിച്ചതായിരുന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അപ്രതീക്ഷിത വിയോഗം. അത്രമേല്‍ കണ്ണീരോടെയും വേദനയോടെയുമായിരുന്നു കേരളജനത കോടിയേരിക്ക് യാത്രാമൊഴി ഏകിയത്. നിറഞ്ഞ ചിരിയോടെ ജനകീയ നേതാവായി പ്രവര്‍ത്തിച്ച കോടിയേരി രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും അത്രമേല്‍ പ്രിയപ്പെട്ട നേതാവായിരുന്നു.

കോടിയേരിയുടെ വിയോഗം സംസ്ഥാനരാഷ്ട്രീയ രംഗത്ത്് എത്രമേല്‍ ശൂന്യതയുണ്ടോക്കിയോ അതിന്‍മേല്‍ പത്തിരട്ടിയോളം അനാഥത്വവും ശൂന്യതയുമാണ് അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടാക്കിയത്. കോടിയേരി ഓര്‍മയായിട്ട് രണ്ടുമാസം പിന്നിടുമ്പോള്‍ രണ്ടാമത്തെ മകനും ചലച്ചിത്ര നടനുമായ ബിനീഷ് കോടിയേരി ഓര്‍മകള്‍ പങ്കുവച്ചുകൊണ്ടുള്ള വൈകാരികമായ കുറിപ്പിലൂടെ തന്റെ ഫേസ്ബുക് പേജിലൂടെ രംഗത്തുവന്നിരിക്കുകയാണ്.

കേരള ജനത അച്ഛനെ എത്രതോളം സ്നേഹിച്ചിരുന്നുവെന്നത് ഓരോ അനുഭവങ്ങളിലൂടെയും ബിനിഷ് കൃത്യമായി പങ്കുവച്ചിട്ടുണ്ട്. കൂത്തുപറമ്പില്‍ വെടിയേറ്റ പുഷ്പനും കോടിയേരിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് ബിനീഷ് ആദ്യം കുറിച്ചത്. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്റെ കാര്യം പറയുമ്പോള്‍, 'കോടിയേരിയെ അടയാളപ്പെടുത്തുമ്പോള്‍ പിണറായി ഇല്ലാതെയും പിണറായിയെ അടയാളപ്പെടുത്തുമ്പോള്‍ കോടിയേരി ഇല്ലാതെയും പൂര്‍ണമാകില്ല' എന്നാണ് കുറിച്ചത്.

ഉമ്മന്‍ ചാണ്ടി, എം എ യൂസുഫലി, കുഞ്ഞാലിക്കുട്ടി, കാനം രാജേന്ദ്രന്‍ തുടങ്ങി നിരവധി പേരുടെയും അനുഭവങ്ങള്‍ ബിനീഷ് കുറിച്ചിട്ടുണ്ട്.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞങ്ങളെ ആശ്വസിപ്പിച്ച, ആശ്വസിപ്പിക്കുന്ന അച്ഛനെ അറിയുന്ന അച്ഛനെ സ്നേഹിച്ച എല്ലാവരോടും ഉള്ള നന്ദിയും സ്നേഹവും ആദ്യമേ പറയട്ടെ എന്ത് എഴുതണം, എങ്ങനെ പറയണം എന്നൊന്നും മനസ്സിലാവുന്നില്ല. ജീവിതത്തില്‍ എപ്പോഴെങ്കിലും ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വരുന്നതിനെ കുറിച്ചു നമ്മള്‍ ആലോചിക്കാറില്ലല്ലോ...

കോടിയേരി എന്ന മനുഷ്യന്‍ എന്തായിരുന്നു, എങ്ങനെയായിരുന്നു എന്നും
ജീവിച്ചിരുന്ന കാലത്തെ കോടിയേരി ജനങ്ങളുടെ ഹൃദയങ്ങളില്‍ എങ്ങനെയാണ് അടയാളപ്പെട്ടത് എന്നും കോടിയേരിയുടെ വിയോഗത്തോടെയാണ് മനസ്സിലാവുന്നത്.

അത്രയേറെ ജനങ്ങളാല്‍ അല്ലെങ്കില്‍ ജനങ്ങളോട് ചേര്‍ന്നു നിന്നിരുന്നു അച്ഛന്‍.
കോടിയേരിയെ പറ്റി നിരവധിയായ ആളുകള്‍ എഴുതുകയും പറയുകയും ചെയ്യുന്നു ഇപ്പോഴും, അതില്‍ തന്നെ, ഞാന്‍ ഏറ്റവും ശ്രദ്ധിച്ച ഒന്ന് എല്ലാവരും എഴുതുന്നത് കേട്ടറിഞ്ഞ കോടിയേരിയെ പറ്റിയല്ല, അവരുടെയൊക്കെ ജീവിതത്തില്‍ നേരിട്ട് കോടിയേരിയില്‍ നിന്നുണ്ടായ അനുഭവങ്ങളാണ്. ഇത്രയും സഖാക്കളോട് അല്ലെങ്കില്‍ ജനങ്ങളോട് നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടാകുക എങ്ങനെയാണ് എന്നുള്ളത് ചിന്തിക്കുമ്പോള്‍, യഥാര്‍ത്ഥത്തില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്തായിരിക്കണം എന്നതിന്റെ തന്നെ പാഠപുസ്തകമാകുകയായിരുന്നു സ്വജീവിതം കൊണ്ട് അച്ഛന്‍ എന്ന് ഞാന്‍ തിരിച്ചറിയുന്നു.

എന്റെ ജീവിതത്തില്‍ അച്ഛന്‍ എന്തായിരുന്നു എന്നുള്ളത് ഒരു കുറിപ്പിലൂടെ മാത്രം എഴുതി തീര്‍ക്കാവുന്ന ഒന്നല്ല, അത് എഴുതിത്തന്നെ തീര്‍ക്കാനാവുമോ എന്നും എനിക്കറിയില്ല...മകന്‍ എന്ന രീതിയിലും ഒരു സഖാവ് എന്ന നിലയിലും നോക്കിക്കാണുമ്പോള്‍ ഞാന്‍ കണ്ട കോടിയേരി, അല്ലെങ്കില്‍ അച്ഛനെ അറിയുന്ന ആളുകള്‍ പറഞ്ഞ അനുഭവങ്ങള്‍ ആണ് ഇവിടെ കുറിക്കാന്‍ ആഗ്രഹിക്കുന്നത്.

അച്ഛനെക്കുറിച്ചിങ്ങനെ എഴുതുമ്പോള്‍ പ്രധാനമായും ചിന്തയില്‍ വരുന്ന ഒരു കാര്യം ജീവിതത്തില്‍ ഇന്നേവരെ ഇന്നതാവണം, ഇന്ന നിലയില്‍ ഉള്ളവരോടെ സംസാരിക്കാവൂ, ഇന്നനിലയില്‍ ഉള്ളവരോടെ ബന്ധപ്പെടാവു എന്നൊന്നും ഒരിക്കലും ഞങ്ങളുടെ അടുത്ത് അച്ഛന്‍ പറഞ്ഞിട്ടില്ല എന്നതാണ്. സ്വന്തമായി ചിന്തിക്കാനും പറയാനും പ്രവര്‍ത്തിക്കാനും ഞങ്ങള്‍ക്ക് സ്വാതന്ത്രം തന്നു.

ഓരോരുത്തരുടെയും ജീവിതത്തില്‍ അച്ഛന്‍ ഏതേതെല്ലാം തരത്തില്‍ സ്വാധീനം ചെലുത്തിയിരുന്നു എന്ന് ഞങ്ങള്‍ അറിയുന്നു. സാധാരണ പല നേതാക്കള്‍ക്കും ഒരു സ്ഥലത്ത് ചെന്ന് കഴിഞ്ഞാല്‍ അവിടെയുള്ള എല്ലാവരോടും ബന്ധം ഉണ്ടാകണമെന്നില്ല, അച്ഛനെ സംബന്ധിച്ച് അച്ഛന്‍ ഒരു സ്ഥലത്ത് പോകുമ്പോള്‍ അവിടെയുള്ള ഓരോരുത്തരുടെയും ജീവിതത്തില്‍ ഒരു അനുഭവം, അല്ലെങ്കില്‍ ഓര്‍ത്തുവയ്ക്കാനാവുന്ന ഒരു സംഭവം സമ്മാനിച്ചേ മടങ്ങിയിരുന്നുള്ളു എന്നുള്ളത് മരണശേഷമാണ് ഇത്രയേറെ ആഴത്തിലറിയുന്നത്.

അച്ഛനെക്കുറിച്ചുള്ള ചിന്തകള്‍, എന്റെ അച്ഛന്‍ എന്ന ഒരു കാഴ്ചപ്പാടിലേക്കത് മാറിയേക്കാം എങ്കിലും അങ്ങനെ മാത്രമല്ല നോക്കിക്കാണേണ്ടത് എന്ന ശക്തമായ തിരിച്ചറിവ് നല്‍കുന്ന അനുഭവങ്ങളാണ് അച്ഛന്റെ മരണശേഷം ഞങ്ങള്‍ക്ക് ഉണ്ടായത്. ഇന്നിപ്പോള്‍ അച്ഛന്‍ മടങ്ങിയിട്ട് ദിവസങ്ങളായി. ഇപ്പോഴും ഞങ്ങളെ കാണാനെത്തിക്കൊണ്ടിരിക്കുന്നവര്‍ അത്രയേറെയാണ്.

മരണശേഷം അച്ഛനെ കാണാന്‍ വന്ന ആളുകള്‍, ഞങ്ങളെ കാണാന്‍ വന്ന ആളുകള്‍, ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന ആളുകള്‍ എല്ലാം, അച്ഛനിലേക്കുള്ള പടിക്കെട്ടുകള്‍ ഇനിയും ധാരാളം അവശേഷിക്കുന്നു എന്ന തിരിച്ചറിവാണ് എനിക്ക് നല്‍കുന്നത്. ദൂരെ ദിക്കില്‍ നിന്നുമുള്ള അവശത അനുഭവിക്കുന്ന ആളുകള്‍ പോലും വന്നുകൊണ്ടിരിക്കുന്നു, വലിയ ഒരു വിഭാഗം കിടപ്പുരോഗികള്‍ ആതുര ചികത്സ നേടുന്നവര്‍ ആയിട്ടുള്ളവരാണ് എന്നത് ഏറെ അതിശയിപ്പിക്കുന്നു.

അത്രയും അവശത അനുഭവിക്കുന്ന ആളുകള്‍ക്ക് ഇത്രയും ബുദ്ധിമുട്ട് സഹിച്ചുവന്ന് ഞങ്ങളെ കാണേണ്ട ആവശ്യം ഇല്ലല്ലോ, എന്നിട്ടും അവര്‍ വരുന്നു., ഒന്നിനും വേണ്ടി അല്ല പയ്യാമ്പലത് ആ സ്ഥലം ഒന്നു കാണാന്‍ അച്ഛനെ കാണാനായി അവര്‍ പോകുന്നു, അവര്‍ക്ക് അച്ഛനാരായിരുന്നു എന്ന്, എന്തായിരുന്നു എന്ന് ഞങ്ങള്‍ മനസ്സിലാക്കുകയാണ്. അവരുടെയൊക്കെ ജീവിതത്തില്‍ എത്രമാത്രം ആണ് അച്ഛന്‍ സ്നേഹ സാന്ത്വനങ്ങള്‍ കൊടുത്തിട്ടുള്ളത് എന്നറിയുകയാണ്. രണ്ടും മൂന്നും പേര്‍ താങ്ങിയെടുത്തുകൊണ്ടുതന്നെ വന്നവര്‍ നിരവധിയാണ്, തീരെ വയ്യാത്ത ആളുകള്‍.

സഖാക്കള്‍ക്കും, ജനങ്ങള്‍ക്കും മറ്റു രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ഏറ്റവും പ്രിയപ്പെട്ടതായിരുന്നു അച്ഛന്‍ , സഖാവ് പുഷ്‌പേട്ടനും അച്ഛനും തമ്മിലുണ്ടായിരുന്ന ആത്മബന്ധം എന്തായിരുന്നു എന്ന് ഞാന്‍ നേരിട്ട് ജീവിതത്തില്‍ കണ്ടിട്ടുള്ളതാണ് , മരണശേഷം പുഷ്‌പേട്ടന്‍ അച്ഛനെ കാണാന്‍ വന്ന വൈകാരികമായ ആ കാഴ്ചയിലൂടെ ലോകവും കണ്ടു...

അതുപോലെ തന്നെയാണ് വിജയേട്ടനുമായുള്ള ബന്ധം അദ്ദേഹത്തിന് എന്തായിരുന്നു കോടിയേരി എന്ന് ഇനി ഒരു വരച്ചു കാട്ടലോ പറയലോ ആവശ്യമായിട്ടുണ്ട് എന്ന് തോന്നുന്നില്ല. കാരണം കേരളത്തിന്റെ രാഷ്ട്രീയ വിഹായസ്സില്‍ പിണറായിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന് നഷ്ടമായിരിക്കുന്നത് എന്ന് അന്ന് കേരളം കണ്ടു. കോടിയേരിയെ അടയാളപ്പെടുത്തുമ്പോള്‍ പിണറായി ഇല്ലാതെയും പിണറായിയെ അടയാളപ്പെടുത്തുമ്പോള്‍ കോടിയേരി ഇല്ലാതെയും പൂര്‍ണ്ണമാകില്ല .

മറ്റൊന്ന് ഉമ്മന്‍ചാണ്ടി അങ്കിള്‍ ഞങ്ങളെ കാണാന്‍ വീട്ടില്‍ വന്നതാണ്, ആ വരവ്, അദ്ദേഹവും അച്ഛനും തമ്മിലുണ്ടയിരുന്ന ദൃഢമായ ബന്ധം മനസ്സിലാക്കിത്തന്നു, അന്ന് വീട്ടില്‍ വന്നപ്പോള്‍ സ്പീക്കര്‍ ഷംസീര്‍, അങ്കിളിനോട് പറഞ്ഞു 'സര്‍ ഈ സമയത്തും ഇവിടെ വരും എന്ന് ഞങ്ങള്‍ കരുതിയില്ല, എനിക്ക് അറിയാം സാറും ബാലകൃഷ്‌ണേട്ടനുമായുള്ള ബന്ധം.' അപ്പോള്‍ അങ്കിള്‍ പറഞ്ഞത് ഇത് എന്റെ കൂടി കുടുംബമാണ് ഇവിടെ വരാതെ ഇരിക്കാന്‍ എനിക്കാവില്ലലോ എന്നാണ്...

സഖാവ് കാനം പറഞ്ഞത് ഏകദേശം 42 വര്‍ഷത്തോളമായുള്ള കോടിയേരിയുമായുള്ള ബന്ധത്തെ പറ്റിയാണ് . ഏതു കാര്യവും കൃത്യമായി കേള്‍ക്കുകയും മുന്നണി ബന്ധത്തെ ഇത്രയേറെ ഊട്ടിഉറപ്പിച്ച മറ്റൊരു സെക്രട്ടറി ഇല്ലായിരുന്നു എന്നും , എല്ലാ ആഴ്ചയും ഞങള്‍ തമ്മില്‍ ആശയ വിനിമയം നടത്തുമായിരുന്നതിനെയും , ഭരണപരമായ കാര്യങ്ങള്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പ് തന്നെ അതിനെ പരിഹരിച്ചു മുന്നോട്ട് പോകുമായിരുന്ന കോടിയേരിയുടെ അനതിസാധാരണമായ ഇടപെടലായിരുന്നെനും , ഇടതുപക്ഷ ഐക്യത്തെ ഇത്രമേല്‍ ശക്തിപ്പെടുത്തി ഒരു കാലം വേറെ ഉണ്ടായിട്ടില്ല എന്നും , കോടിയേരി എന്റെ വയസ്സിനു ഇളയതാണ് വ്യക്തിപരമായി ഒരു സഹോദര ബന്ധം ആണ് ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത് എന്നാണ് ..

കുഞ്ഞാലിക്കുട്ടി സാഹിബ് അച്ഛനുമായുള്ള ബന്ധത്തെയോര്‍ത്തെടുത്തതും ഓര്‍മ്മയില്‍ വരുന്നു. അപ്പോളോയില്‍ ഉള്ളപ്പോഴും, മരണശേഷം ഞങ്ങളെ കാണാന്‍ വന്നപ്പോഴും അച്ഛനൊപ്പമുള്ള ഓര്‍മ്മകളും ബന്ധവും പറഞ്ഞുകൊണ്ടേയിരുന്നു. അദ്ദേഹത്തിന് അച്ഛന്‍ എത്ര പ്രിയപ്പെട്ടതായിരുന്നു എന്നും ഞങ്ങള്‍ മനസിലാക്കുന്നു ..

എം എ യൂസഫലി മരണശേഷവും ഞങ്ങളുടെ കുടുംബത്തിനെ ആശ്വസിപ്പിക്കുകയും, ചേര്‍ത്തു നിര്‍ത്തുകയും ചെയ്യുന്നു, കേരളത്തില്‍ ആദ്യമായി ഒരു മാള്‍ തുടങ്ങണം എന്നും അതിനായി അച്ഛന്‍ ഇടപെട്ടിരുന്ന കാലത്തെ കുറിച്ചുമെല്ലാം യൂസഫലിക്ക പറഞ്ഞു , ഒരിക്കലും തീരാത്ത ബന്ധമാണ് ബാലേട്ടനോട് എനിക്കുള്ളത് എന്നാണദ്ദേഹം പറഞ്ഞത്. എങ്ങനെയായിരുന്നു സഖാക്കളോടുണ്ടായിരുന്ന അച്ഛന്റെ ബന്ധം, മറ്റ് പാര്‍ട്ടിക്കാരുമായുള്ള സമീപനം വ്യക്തികളോടുള്ള ബന്ധം എന്നത് ഇതില്‍ കൂടുതല്‍ പറയേണ്ടതുണ്ട് എന്ന് തോന്നുന്നില്ല.

മരണത്തിനു ശേഷം ആയിരിക്കും ആളുകള്‍ കൂടുതല്‍ അംഗീകരിക്കപ്പെടുന്നത് എന്ന് നമ്മള്‍ പൊതുവെ പറയുന്നുണ്ടെങ്കിലും, അച്ഛന്‍ ജീവിതത്തില്‍ ഇത്രമാത്രം ആളുകള്‍ക്ക് ഇത്രയും പ്രിയപ്പെട്ടതായി നിന്ന ഒരാളായിരുന്നു എന്നുള്ളത് ഈ ദിവസങ്ങള്‍ കൊണ്ടാണ് ഇത്രയേറെ ആഴത്തില്‍ മനസ്സിലായത്. ആ ദിവസത്തെ ടിവിയിലെ കുറച്ചു കുറച്ചു ക്ലിപ്പുകള്‍ അതും ചിലതൊക്കെയേ കാണാന്‍ കഴിഞ്ഞുള്ളു മുഴുവനായും കാണുവാനുള്ള മാനസിക നില ഇപ്പോഴും കൈവന്നിട്ടില്ല .എങ്കിലും തിരിച്ചറിയുന്നു, അച്ഛന്‍ എന്ന മനുഷ്യന്‍ എത്രമാത്രം പടര്‍ന്നു പന്തലിച്ച ഒന്നായിരുന്നു എന്ന സത്യം. അത് മനസ്സിലാക്കിത്തീരാന്‍ തന്നെ ഞാന്‍ കാലങ്ങള്‍ എടുത്തേക്കും എന്നും തിരിച്ചറിയുന്നുണ്ട്.

അച്ഛന്‍ മറ്റുള്ളവര്‍ക്ക് ആരായിരുന്നു എന്നതിന്റെ ഒരു വലിയ വ്യാപ്തിയിലുള്ള തിരിച്ചറിവിലാണ് ഞങ്ങള്‍. അച്ഛന്‍ എന്ന മനുഷ്യന്‍ എന്തായിരുന്നു എന്നും കൂടുതലറിയുകയാണ്.

സ്വന്തം ജീവിതത്തിലുടെയാണ് നമ്മള്‍ പഠിച്ചുകൊള്ളേണ്ടത് എന്നും എങ്കില്‍ മാത്രമേ പ്രതിസന്ധികളെ ഒറ്റയ്ക്കു തരണം ചെയ്യുവാനുള്ള കരുത്ത് നമുക്കുണ്ടാവുക ഉള്ളു എന്നും വീഴ്ചകള്‍ സംഭവിച്ചാല്‍ സ്വയം തിരുത്താനും സ്വയം വിമര്‍ശിക്കാനും ഉള്ള മനോബലം ഉണ്ടാകണം എന്നും സമൂഹവുമായും സാമൂഹ്യ ഇടപെടലും ഉണ്ടായിരിക്കണം എന്നും ഇതൊന്നും ആരും പറഞ്ഞതുകൊണ്ട് മാത്രം ഉണ്ടാവില്ല എന്നും ആണ് അച്ഛന്‍ കാണിച്ചു തന്നത്. ചിന്തിക്കുവാനും തീരുമാനിക്കുവാനും പൂര്‍ണ്ണ സ്വതന്ത്ര്യം ഞങ്ങള്‍ക്കു നല്‍കിയിരുന്നു എന്നതാണ് അച്ഛനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത്.

ഒരു മനുഷ്യന്‍ എന്ന നിലയില്‍ സഹജീവികളോട് എങ്ങനെ പെരുമാറണം, ഒരാള്‍ ഒരു വിഷമം പറയുമ്പോള്‍ അത് നമ്മുടെ കൂടെ വിഷമമായി മാറുന്ന തലത്തിലേക്ക് നമ്മുടെ ബോധ്യങ്ങള്‍ മാറണം എന്നും സംഘടനയിലോ പാര്‍ട്ടിയിലോ ഒക്കെ എങ്ങനെ പെരുമാറണം , ആളുകളോട് എങ്ങനെ പെരുമാറണം , സാമൂഹ്യബന്ധം ഉണ്ടാവേണ്ടത് എന്തുകൊണ്ട് , എങ്ങനെ എന്നതിനൊക്കെയും അച്ഛനില്‍ നിന്നു മാത്യകാപരമായ രൂപീകരണം ബാല്യം മുതലേ ലഭിച്ചിട്ടുണ്ട്.

ഒരു ഓര്‍മ്മ മാത്രം പറയട്ടെ (പങ്കുവെക്കുവാനുള്ള നിരവധി ഓര്‍മ്മകള്‍ ഒരു എഴുത്തിലൂടെ മാത്രം തീരുന്നതല്ലാത്തത് കൊണ്ട് തന്നെ ..) അച്ഛന്റെ കൈപിടിച്ചാണ് ആദ്യമായി വായനശാലയിലേക്ക് പോകുന്നത്, ഈങ്ങയില്‍ പീടികയില്‍ ഉള്ള സഖാവ് പി പി അനന്തന്‍ സ്മാരക വായനശാല. അന്ന് അവിടെ പോകുമ്പോള്‍ സ്വാഭാവികമായും ഒരു പ്രതലം എന്നില്‍ രൂപപെടുകയാണ് , ആരാണ് പി പി അനന്തന്‍? എന്തായിരുന്നു ചെറുകല്ലായി സമരം?, ചെറുകല്ലായി രക്തസാക്ഷികള്‍ ആരൊക്കെ? രക്തസാക്ഷിത്വം എന്ത്?, എന്തുകൊണ്ടാണ് രക്തസാക്ഷിത്വത്തിലേക്ക് അവര്‍ പോകേണ്ടി വന്നത്?, രക്തസാക്ഷിത്വം വരിച്ചവരെ എങ്ങനെയാണു നാട് സ്മരിക്കുന്നത്? ഇതല്ലാം നമ്മളറിയുകയാണ്.

സ്വാഭാവികമായും നമ്മടെ ഉള്ളില്‍ ഒരു പൊതുസമൂഹത്തോട് ചേര്‍ന്ന് നില്‍ക്കേണ്ടതിന്റെയും ,സഹജീവികള്‍ക്ക് വേണ്ടി ജീവന്‍ പോലും കൊടുക്കേണ്ടി വന്നാലും അതില്‍ നിന്നും പിന്മാറാതെ എന്തുകൊണ്ട് ഇവര്‍ നിന്നു എന്നതിന്റെയും അതിനു അവരെ പ്രേരിപ്പിച്ച അടിസ്ഥാനം എന്തായിരുന്നു എന്നതിനേയും ഒക്കെക്കുറിച്ച് മനസ്സില്‍ അറിയാതെ ചോദ്യങ്ങളായി വരികയാണ്, ആ ചോദ്യങ്ങളാണ് ആശയത്തിലേക്ക് നടന്ന ആദ്യ വഴി ...

അത് ഞാന്‍ അറിയാതെ തന്നെ എന്നിലേക്കു സന്നിവേശിപ്പിക്കുകയാണ് ഉണ്ടായത് . അവിടെ നിന്നാണ് ബാലസംഘത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത് ബാലസംഘത്തില്‍ ചേര്‍ക്കാനായി അച്ഛന്‍ കൊണ്ടുപോകുന്നതല്ല, സ്വാഭാവികമായി അതിലേക്ക് മാനസികമായി എത്തിക്കുകയാണ് അച്ഛന്‍ ചെയ്തിട്ടുള്ളത്. മനുഷ്യന്‍ മനുഷ്യനോട് എങ്ങനെയാവണം ഇടപെടേണ്ടത് എന്ന കാര്യത്തിലേ അച്ഛന്‍ നിര്‍ദ്ദേശങ്ങളോ സ്നേഹോപദേശങ്ങളോ നല്‍കിയിട്ടുള്ളു. ആ തിരിച്ചറിവ്, സ്വാഭാവികമായും എന്നെ പാര്‍ട്ടി പ്രവര്‍ത്തനത്തിലോ സംഘടനാ പ്രവര്‍ത്തനത്തിലോ എത്തിക്കുകയായിരുന്നു. അച്ഛന്‍ പറയാതെതന്നെ എന്നെ സ്വയം അതിലേക്ക് എത്തിക്കുകയായിരുന്നു.

മറ്റൊരാളേ കേള്‍ക്കാനുള്ള സഹിഷ്ണുതയാണ് അച്ഛന്‍ പ്രധാനമായും വളര്‍ത്തിയത്. ഒരേ കാര്യം തന്നെ പലര്‍ പറഞ്ഞാലും ക്ഷമയോടെ കേള്‍ക്കണമെന്ന് അച്ഛന്‍ പറയുമായിരുന്നു.
അത് പറയാന്‍ അവര്‍ നമ്മളെയാണ് തിരഞ്ഞെടുത്തത് എന്ന് ചിന്തിക്കണമെന്നും അതത്ര നിസ്സാരമായ കാര്യമല്ല എന്നും എപ്പോഴും പറയുമായിരുന്നു.

നമ്മളൊരു മനഷ്യനായി അവര്‍ക്ക് അനുഭവപ്പെടുന്നതുകൊണ്ടാണ് അവര്‍ നമ്മളെ തിരഞ്ഞെടുക്കുന്നത് , ആ കേള്‍ക്കല്‍ ഒന്നാന്തരം ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണ് എന്നും പറഞ്ഞു തന്നു. ആരോടും ഒരു മുന്‍വിധിയോടെയും സമീപിക്കില്ല , ഒരു വിഷയത്തില്‍ രണ്ടു അഭിപ്രായം ഉണ്ടെങ്കില്‍ ആദ്യം വന്നു പറഞ്ഞ ആള്‍ പറയുന്ന കാര്യം വെച്ചുകൊണ്ട് ആ വിഷയത്തില്‍ രണ്ടാമത് വന്നു പറയുന്ന ആളിനെ ആ വിഷയത്തില്‍ അളന്നു കൊണ്ട് സംസാരിക്കില്ല , രണ്ടു പേരെയും മുഴുവനായും കൃത്യമായി കേള്‍ക്കും .

സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനരികില്‍, എന്തുകൊണ്ടാണ് ആള്‍ക്കാര്‍ രാഷ്ട്രീയാതീതമായി പ്രശ്നങ്ങള്‍ സംസാരിക്കാനായി എത്തിയത് എന്ന് ചിന്തിക്കുമ്പോള്‍ എനിക്ക് മനസ്സിലായത് അച്ഛന്‍ ഒരു നല്ല കേള്‍വിക്കാരനായതുകൊണ്ടുതന്നെയാണ് എന്നതാണ്. ജനങ്ങള്‍ക്ക് മനസിലാവുന്ന ജനങ്ങള്‍ പറയുന്ന ഭാഷയാണ് കോടിയേരി സംസാരിച്ചിരുന്നത് .

കോടിയേരിയോട് എന്തും തുറന്ന് പറയാം എന്ന് അനുഭവത്തില്‍ നിന്ന് ആള്‍ക്കാര്‍ മനസ്സിലാക്കിയിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലെയും നേതാക്കള്‍ വരികയും അവര്‍ക്ക് അച്ഛനോടുള്ള ബന്ധം എങ്ങനെയായിരുന്നു എന്ന് പറയുമ്പോളാണ് ഇത്രയേറെ മറ്റു പാര്‍ട്ടിയിലുള്ളവരോടും അച്ഛന് ഒരു ആത്മബന്ധം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടുണ്ടായിരുന്നു എന്ന് മനസിലായത് . സി പി ഐ ലെയും കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിലേയും ഉള്‍പ്പെടെയുള്ള, എല്‍ ഡി എഫിലെയും യു ഡി എഫിലെയും മറ്റു ഘടകകഷികളിലെയും മറ്റു പാര്‍ട്ടിയിലെയും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വരെ അച്ഛനോട് ഉണ്ടായിരുന്ന സ്നേഹം അവര്‍ ഞങ്ങളെ നേരിട്ട് അറിയിച്ചു.

അവര്‍ക്കൊക്കെയും എന്ത് പ്രശ്നം സി പി എം മായി രാഷ്ട്രീയമായിട്ടുണ്ടാകുമ്പോഴും 'നമുക്ക് കാര്യങ്ങള്‍ പറയാന്‍ കോടിയേരി അവിടെ ഉണ്ടല്ലോ എന്നതായിരുന്നു ഞങ്ങള്‍ക്ക് എല്ലാം ഒരു ആശ്വാസം ആയിരുന്നത് ' എന്ന് വന്നു കണ്ട മറ്റു പാര്‍ട്ടികളിലെ മുഴുവന്‍ പേരും ഒരേ പോലെ പറഞ്ഞ ഒരു കാര്യമായിരുന്നു .
 
ഒരിക്കല്‍ പരിചയപ്പെടുന്ന ഒരാളെ പിന്നീടൊരിക്കലും മറക്കുമായിരുന്നില്ല കോടിയേരി. ഒരിക്കല്‍ മാത്രം പോലും കണ്ടു പരിചയപ്പെട്ട ഏതൊരാളെയും പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം കണ്ടാല്‍ ആ ആളിന്റെ പേരും സംസാരിച്ച വിഷയവും സഹിതം കോടിയേരി ഓര്‍ക്കുമായിരുന്നു. ഏതു കൂട്ടത്തിലിരുന്നാലും ആ കൂട്ടത്തിലൊരാള്‍ മാത്രമായേ കോടിയേരി ഇടപെട്ടിരുന്നുള്ളു, അല്ലാതെ ഒരു രാഷ്ട്രീയ നേതാവായോ പാര്‍ട്ടി സെക്രട്ടറിയായോ ഒന്നുമായിട്ടായിരുന്നില്ല കോടിയേരിയുടെ ഇടപെടല്‍. ആ നിലപാട്, അച്ഛനോടിടപെടുന്ന ആള്‍ക്കാരെ എപ്പോഴും ഒരു കംഫര്‍ട്ട് സോണിലാക്കിയിരുന്നു.

പാര്‍ട്ടിയുടെ നയങ്ങളില്‍ നിന്നും അണുവിട വ്യതിചലിക്കാതെതന്നെ, തന്നെ സമീപിക്കുന്ന ഓരോ ആളിനെയും കൈകാര്യം ചെയ്യാനുള്ള പാടവം കോടിയേരിയ്ക്കുണ്ടായിരുന്നു. അതൊരു കല തന്നെയായിരുന്നു. ആരേയും അദ്ദേഹം മാനസികമായി മുറിവേല്‍പ്പിച്ച് പറഞ്ഞയക്കുമായിരുന്നില്ല.
പ്രതിസന്ധികളെ സംയമനത്തോടെ നേരിടാനുള്ള കോടിയേരിയുടെ കഴിവാണ് എടുത്തു പറയേണ്ടത് , പ്രശ്നത്തിന്റെ സങ്കീര്‍ണ്ണതകളെ വേഗത്തില്‍ തന്നെ അച്ഛന്‍ ലഘൂകരിച്ചിരുന്നു.

കലുഷിതമായ രാഷ്ട്രീയ പ്രശ്നങ്ങള്‍ വരുമ്പോള്‍ കോടിയേരിയുടെ ഒരു വാര്‍ത്താ സമ്മേളനത്തിനായാണ് ഞങ്ങള്‍ കാത്തിരിക്കാറുള്ളത് , കോടിയേരിയുടെ വാര്‍ത്താ സമ്മേളനം കഴിഞ്ഞാല്‍ ആ രാഷ്ട്രീയ വിഷയത്തെ സംബന്ധിച്ച പാര്‍ട്ടി നിലപാടിനെ കുറിച് അശേഷം സംശയമില്ലാതെ നമുക് മുന്നോട്ട് പോകുവാനും മറുപടി പറയുവാനും സാധിക്കുമായിരുന്നു എന്നാണ് .

ചരിത്ര സംഭവങ്ങളെ ഓര്‍ത്തെടുക്കുവാനും അത് സംസാരിക്കുവാനും കോടിയേരിക്ക് വര്‍ത്തമാന കാല സംഭവങ്ങളെ അതിനോട് ചേര്‍ത്തു വെച്ചു അവതരിപ്പിക്കുവാനും ഉള്ള കോടിയേരിയുടെ മിടുക്കിനെ കുറിച്ചും ഒക്കെ , പ്രതിസന്ധികളുടെ നാളുകളിലെ വിഷയ ലഘൂകരണം എന്നത് എങ്ങനെയായിരിക്കണം എന്നത് കോടിയേരി ഒരു പഠനോപാധിയാണ് .

രണ്ടു നേതാക്കന്‍മാരോ രണ്ടു പാര്‍ട്ടികളോ ഒക്കെ തമ്മിലുള്ള അസ്വാരസ്യങ്ങളെ നീക്കിക്കളയാനുപയോഗിക്കാവുന്ന ഒരു പാലമായിരുന്നു എന്നും കോടിയേരി. സമവായത്തിനായി കൊടുക്കുന്ന ഉറപ്പുകള്‍ അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുന്നതിനും അദ്ദേഹം കൃത്യമായി ശ്രദ്ധിച്ചിരുന്നു.
വിദ്യാര്‍ത്ഥികളിലേതാണങ്കിലും യുവജന സംഘടനകളിലേതാണങ്കിലും മഹിളാ അസോസിയേഷന്റെയോ സര്‍വീസ് സംഘടനകളിലേതോ പാര്‍ട്ടിയിലേതോ ആണങ്കിലും ഒക്കെ കേഡറുകളെ കളെക്കുറിച്ച് അച്ഛന് വ്യക്തമായ ധാരണയുണ്ടായിരുന്നു.

ഓരോരുത്തരുടെയും ബലവും ബലഹീനതയും അറിയാമായിരുന്നു.
യുവനിരയെ പാര്‍ട്ടിയുടെ നേതൃനിരയില്‍ കൊണ്ടുവരാനും ഭരണതലത്തില്‍ ഉള്‍പെടുത്താനും അവരെ വളര്‍ത്തിയെടുക്കുന്നതിലും കോടിയേരി കാണിച്ച നേതൃപരമായ ഇടപെടലാണ് വരുന്ന കാലങ്ങളില്‍ ഈ പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നതില്‍ ഏറ്റവും പ്രധാനമാവാന്‍ പോകുന്നത് , പാര്‍ലമെന്ററി രംഗത്തു യുവജനങ്ങളെ കൂടുതല്‍ മുന്നോട്ട് കൊണ്ടുവന്നു , പാര്‍ട്ടിയില്‍ കൃത്യമായി വര്‍ക്ക് ചെയ്യുന്നവരെ മനസ്സിലാക്കി അവര്‍ക്ക് അവസരങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു .

ഓരോരുത്തരെയും എവിടെയെല്ലാം ഉപയോഗിക്കാമെന്നും എങ്ങനെയെല്ലാം അവരുടെ കഴിവുകളെ ഏതു രീതിയില്‍ ബലപ്പെടുത്താം എന്നും കൃത്യമായി അറിയാമായിരുന്നു. കൃത്യമായി എല്ലാ ജില്ലകളിലുമുള്ള സഖാക്കളെയും നേരിട്ട് പേരെടുത്തു അറിയുകയും അവരവരുടേതായ ഉത്തരവാദിത്തങ്ങള്‍ നല്‍കി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോടിയേരി പ്രത്യേകം ശ്രദ്ധ പുലര്‍ത്തി.
പ്രായോഗിക രാഷ്ട്രീയം എന്ത് എന്നതും, പ്രയോഗിക രാഷ്ട്രീയത്തില്‍ ഉള്ള ഇടപടലുകള്‍ എന്തായിരിക്കണം എന്നതിന്റെയും ഒരു പുസ്തകമാണ് കോടിയേരി ...

അവസരം ലഭിക്കാത്തതിനാല്‍ മാറിനിന്നവരെയും, കൃത്യമായ സാഹചര്യം വരുമ്പോള്‍ കൂട്ടിച്ചേര്‍ക്കാന്‍ ശ്രദ്ധിച്ചിരുന്നു..അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ട ഒരു ബ്രാഞ്ചു കമ്മറ്റി പ്രവര്‍ത്തകനെ പോലും പിന്നീടു കാണുമ്പോള്‍ പേരെടുത്തുവിളിച്ച് അന്നു സംസാരിച്ച വിഷയവും ഇപ്പോഴത്തെ കാര്യങ്ങളും ഒക്കെ ചോദിക്കുന്ന തരത്തിലുള്ള ആ മാജിക്കല്‍ അപ്രോച്ചിനെക്കുറിച്ച് പലരും പറഞ്ഞു. ശരിയാണ് അതൊരു കോടിയേരി മാജിക്ക് തന്നെയായിരുന്നു. കോടിയേരി ജനങ്ങള്‍ക്കിടയിലാണ് ഉണ്ടായിരുന്നത് അല്ലാതെ സമൂഹിക മാധ്യമങ്ങളില്‍ അല്ല .

കോടിയേരി നടന്നു പോയത് പയ്യാമ്പലത്തേക്കല്ല ജനങ്ങളുടെ ഹൃദയത്തിലേക്കാണ്. ഏതൊരു സ്ഥലത്തു പോയാലും അവരോട് വിശേഷങ്ങള്‍ ചോദിക്കുകയും ആദ്യം കാണുന്നവരോട് പോലും അവര്‍ സംസാരിക്കുവാന്‍ മടിച്ചു നില്‍ക്കുമ്പോള്‍ അവരോട് അങ്ങോട്ട് കാര്യങ്ങള്‍ ചോദിച്ച് അവരെ കംഫര്‍ട്ട് ആക്കും .

ഗള്‍ഫില്‍ ജോലിയുള്ള, സൂപ്പര്‍ മാര്‍ക്കറ്റിലും കഫെറ്റീരിയിലും മറ്റും ജോലി ചെയ്തിരുന്ന കുറച്ചു പേര്‍ അച്ഛന്റെ മരണശേഷം വന്നിരുന്നു , അവരില്‍ ചിലര്‍ മാത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ ബാക്കിയുള്ളവരെല്ലാം വേറെ പാര്‍ട്ടിയില്‍ ഉള്ളവരാണ്, അവര്‍ അച്ഛന്റെ വാര്‍ത്ത അറിഞ്ഞപ്പോള്‍, അവരുടെ ആവശ്യത്തിന് വേണ്ടി നീക്കി വെച്ചിരുന്ന ലീവ് അച്ഛനെ കാണാന്‍ വേണ്ടി എടുക്കുകയും, അച്ഛനെ കാണുവാന്‍ വരികയും ചെയ്തു. പിന്നീട് ഞങ്ങളെയും കാണാന്‍ വന്നു.

അതില്‍ ചിലര്‍ക്ക് ഈ ലീവ് ഉപയോഗിച്ചാല്‍ ഇനി ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞേ ലീവ് കിട്ടുകയുള്ളു. വീട്ടിലെ ആവശ്യങ്ങള്‍ക്കായി അവര്‍ മാറ്റി വെച്ചിരുന്ന ലീവാണ്. ഞാന്‍ അത് അവരോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് കോടിയേരി സഖാവിനെ ഇനി ഞങ്ങള്‍ക്ക് കാണാന്‍ പറ്റില്ലലോ വളരെ ചെറിയ തലത്തില്‍ ജീവിക്കുന്ന ഞങ്ങളോട് പോലും അവിടെ വന്നപ്പോള്‍ ഞങ്ങളെ ചേര്‍ത്ത് നിര്‍ത്തിയാണ് ബാലകൃഷ്‌ണേട്ടന്‍ സംസാരിക്കാറുളളത് , ഞങ്ങള്‍ക്ക് അത് എത്രമാത്രം വലുതായിരുന്നു എന്ന് പറഞ്ഞറിയിക്കാന്‍ പറ്റില്ല വീട്ടിലെ ആവശ്യങ്ങള്‍ ഒക്കെ നടന്നോളും എന്നാണ്.

ഇടനിലക്കാരില്ലാതെ ആര്‍ക്കും സമീപിക്കാവുന്ന ഒരു നേതാവായിരുന്നു കോടിയേരി. ഇതുപോലൊരു ചരമോപചാരം കേരളത്തില്‍ മറ്റൊരു നേതാവിനും കിട്ടിയിട്ടില്ല എന്ന് ഞങ്ങളെ വന്ന് കണ്ടവര്‍ എല്ലാവരും പറയുന്നു...

ജയിലില്‍ ഉള്ള വിവിധ കേസുകളില്‍ പെട്ട സഖാക്കള്‍ പുറത്തു വന്നപ്പോള്‍ പറഞ്ഞതും അവരോടുള്ള അച്ഛന്റെ സമീപനത്തെക്കുറിച്ചാണ്, അവരുടെ കേസുകളില്‍, അവരുടെ പരോള്‍ കാര്യങ്ങളില്‍ എല്ലാം ഉള്ള അച്ചന്റെ ഇടപെടലുകള്‍, വാര്‍ത്ത അറിഞ്ഞപ്പോള്‍ ജയിലിനകത്തുള്ള സഖാക്കള്‍ അനുഭവിച്ച മാനസിക സങ്കടങ്ങള്‍ , അച്ഛന്‍ എല്ലാവര്‍ക്കും ഒരു താങ്ങായിരുന്നു .
വികസനത്തിനോടുള്ള കാഴ്ചപ്പാടിനെ കുറിച്ചു നിരവധിയായ ആളുകള്‍ വന്നു പറഞ്ഞ കാര്യം പുതിയ ഒരു കാര്യം പറയുമ്പോള്‍ അല്ലെങ്കില്‍ ഒരു സംരംഭത്തെക്കുറിച്ചു പറയുമ്പോള്‍ അവര്‍ക്കു നല്‍കുന്ന കോണ്‍ഫിഡന്‍സ്, അവര്‍ക്ക് ഇവിടെ വന്ന് ഒരു സംരംഭം തുടങ്ങിയാല്‍ പാര്‍ട്ടി
നിക്ഷേപകര്‍ എന്ന രീതിയില്‍ അവരെ പരിഗണിക്കുന്നത്.

പാര്‍ട്ടി എന്ന രീതിയില്‍ കൊടുക്കുന്ന ഉറപ്പുകള്‍, പറഞ്ഞതെല്ലാം തന്നെ നടപ്പാക്കി കൊടുത്തത്. സംരംഭകരെ അകറ്റി നിര്‍ത്തിക്കൊണ്ടിരുന്ന സാഹചര്യങ്ങള്‍ കേരളത്തില്‍ മാറ്റികൊണ്ടുവന്നതിന് ഒരു പ്രധാന കാരണം കോടിയേരി ആയിരുന്നു എന്നും , സംരംഭം തുടങ്ങുമ്പോള്‍ എല്ലാവരും ഉണ്ടാകും അതില്‍ പ്രശ്നം വന്നു കഴിഞ്ഞാല്‍ പിന്നീട് ആരും തിരിഞ്ഞു നോക്കില്ല അതില്‍ നിന്നും വ്യത്യസ്തനായിരുന്നു കോടിയേരി എന്നും. ഒരു പ്രശനം വന്നു പെട്ടാല്‍ അത് സംസാരിക്കുമ്പോള്‍ മനസിലാക്കാന്‍ അദ്ദേഹത്തിനു സാധിക്കുമായിരുന്നു, അത് മനസിലാക്കി അത് പരിഹരിച്ചു കൊടുത്തിരുന്നു.

അച്ഛന്റെ മരണശേഷം ഞങ്ങളെക്കാണാനെത്തിയ പല മാദ്ധ്യമപ്രവര്‍ത്തകരും പറഞ്ഞ കാര്യം ഏതെല്ലാം രീതിയില്‍ മാദ്ധ്യമങ്ങളില്‍ വാര്‍ത്ത വന്നാലും കോടിയേരി ഒരിക്കലും ഞങ്ങളോട് മോശമായി പെരുമാറിയിട്ടേയില്ല , 'മാത്രമല്ല ഒരിക്കലും ഒരു കാര്യവും തെറ്റിദ്ധാരണയുണ്ടാകുന്ന രീതിയില്‍ കോടിയേരി മാദ്ധ്യമങ്ങളോട് സംസാരിച്ചിട്ടില്ല, വ്യക്തമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണങ്ങള്‍ എപ്പോഴും.

പാര്‍ട്ടിക്കെതിരായി ഉപയോഗിക്കാനാവുന്ന എന്തെങ്കിലും അദ്ദേഹത്തില്‍ നിന്നു കിട്ടുമെന്ന് കരുതി ശ്രമിച്ചിട്ടുണ്ട്, പക്ഷേ ഒരിക്കലും അദ്ദേഹത്തില്‍ നിന്ന് ഒരു വാക്കും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല' .
 
നിരന്തരമായി കുടുംബങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുമ്പോഴും
അച്ഛന്‍ ഒരിക്കലും മാദ്ധ്യമങ്ങളോട് തന്റെ കുടുംബാംഗങ്ങളെ കുറിച്ച് എന്തിന് തെറ്റായ വാര്‍ത്ത കൊടുത്തു എന്ന് ചോദിക്കുകയോ, അല്ലങ്കില്‍ എന്തെങ്കിലും വാര്‍ത്ത കൊടുക്കരുത് എന്ന് പറഞ്ഞു അവരുടെ സഹായം തേടുകയോ ചെയ്തിട്ടേയില്ല എന്നതും അവരെ വ്യത്യസ്തമായി കണ്ട ഒന്നായിരുന്നു എന്നും , പല പാര്‍ട്ടി നേതാക്കളും ചില മാദ്ധ്യമങ്ങളില്‍ നിന്ന് ഒരു അകലം സൂക്ഷിക്കാറുണ്ടായിരുന്നു, എന്തെങ്കിലും പറഞ്ഞ് അബദ്ധത്തില്‍ വീഴണ്ടാ എന്നു വിചാരിച്ചാവാം.

പക്ഷേ കോടിയേരിക്കൊരിക്കലും അങ്ങനെയൊരു ഭയമേ ഉണ്ടായിരുന്നില്ല. അബദ്ധമായി ഒന്നും തന്നില്‍ നിന്ന് വീഴുകില്ലന്നും പാര്‍ട്ടിക്ക് വേണ്ടി അവരെ പ്രതിരോധിക്കാന്‍ തനിക്ക് കഴിയുമെന്നുമുള്ള ആത്മവിശ്വാസത്തിന് ഒരിക്കലും കുറവ് വന്നിട്ടേയില്ല. ഒരിക്കല്‍ അങ്ങനെയൊരു ചോദ്യമുണ്ടായപ്പോള്‍ അച്ഛന്‍ പറഞ്ഞു പോലും 'നിങ്ങളാണ് എന്റെ പാര്‍ട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത്, അതിനാല്‍ നിങ്ങളുടെ ഫ്ലോറില്‍ വന്നിരുന്നു തന്നെ അത് ശരിയല്ല എന്ന എന്റെ പാര്‍ട്ടിയുടെ നിലപാട് ഞാന്‍ പറയും , എന്റെ പാര്‍ട്ടിക്ക് വേണ്ടി ഞാന്‍ പ്രതിരോധിക്കും അതെന്റെ ഉത്തരവാദിത്തമാണ്.'

വ്യക്തിപരമായി ഇത്രയേറെ ആക്രമണം നേരിടേണ്ടി വന്നിട്ടുള്ള മറ്റൊരു രാഷ്ട്രീയ നേതാവും ഇല്ല എന്നു തന്നെ പറയാം. 'യഥാര്‍ത്ഥത്തില്‍ കോടിയേരിയെ വ്യക്തിപരമായി ആക്രമിക്കേണ്ട അവസരങ്ങളിലും കോടിയേരി ഞങ്ങളോട് മുഷിഞ്ഞു സംസാരിച്ചിട്ടേയില്ല', പല മാദ്ധ്യമ സുഹൃത്തുക്കളും ഞങ്ങളോടിതിപ്പോള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു.

ഭരണതലത്തിലെ കോടിയേരിയുടെ പാടവത്തെക്കുറിച്ചും അച്ഛന്റെ മരണശേഷം പലരും തുറന്നു പറയുമ്പോഴാണ് കൂടുതല്‍ മനസ്സിലാക്കുന്നത്. ജേക്കബ് പുന്നൂസ് സാര്‍ തന്നെ പറഞ്ഞ ഒരു കാര്യം കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്നത് ഏകദേശം 250 ആഴ്ചകള്‍ ആണ് അതില്‍ 240 ഓളം പ്രോഗ്രാമുകള്‍ , ഓരോ ആഴ്ചയും കേരള പോലീസിന് ആവശ്യമുള്ള ജനങ്ങളുട ജീവിത നിലവാരം ഉയര്‍ത്തുന്ന, പോലീസിന്റെ ആത്മാഭിമാനം ഉയര്‍ത്തുന്ന വലിയ കാര്യങ്ങള്‍ ചെയ്തിരുന്നു എന്നും അതിന്റെ ആശയങ്ങള്‍, ലക്ഷ്യങ്ങള്‍, അത് ആഭ്യന്തര വകുപ്പില്‍ ഉണ്ടാക്കിയ നവീകരണങ്ങള്‍, കെട്ടുറപ്പുകള്‍ എന്നിവയെക്കുറിച്ചും . ഇതെല്ലാം ചെയ്തിട്ടും കോടിയേരി ഒരിക്കലും ഒരു അവകാശവാദവും ഉന്നയിച്ചു കേട്ടിട്ടില്ല.

പാര്‍ട്ടി തന്നിലേല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കുക എന്നതിലപ്പുറം അത് തന്റെ മേന്മയായി ഒരു നിമിഷത്തിലും കരുതിയിട്ടേയില്ല. അതിനെ പെരുപ്പിച്ചു കാണിച്ചു ഞാന്‍ ആണ് ഇതെല്ലം ചെയ്തത് എന്ന രീതിയില്‍ ഉള്ള ഒരു പ്രചാരണവും അദ്ദേഹം നടത്തിയിരുന്നില്ല എന്നാണ് ..

കോടിയേരിക്ക് എല്ലാം പാര്‍ട്ടിയായിരുന്നു പാര്‍ട്ടിയ്ക്കപ്പുറത്തേക്ക് ഒരു പേര് ഒരിക്കലും അദ്ദേഹം ആഗ്രഹിച്ചില്ല. പാര്‍ട്ടിക്ക് ലഭിക്കാത്തത് ഒന്നും തനിക്കും ആവശ്യമില്ല എന്നും ഉറപ്പിച്ചിരുന്ന ആളാണ് കോടിയേരി.

തലശ്ശേരിയെ സംബന്ധിച്ചടത്തോളം കോടിയേരി സ്പര്‍ശിക്കാതെ ഒരു വികസന പ്രവര്‍ത്തനങ്ങളും ഇല്ല , എല്ലാ മേഖലയിലെയും കോടിയേരിയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട് , സര്‍വ്വതല സ്പര്‍ശിയായ വികസന കാഴ്ചപ്പാടായിരുന്നു കോടിയേരിയുടേത് , ഇനി വരും കാലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനം കോടിയേരി തുടങ്ങി വെച്ച കാര്യങ്ങളാണ് .

ഇതെല്ലാം തന്നെ ഞങളെ കാണാന്‍ വന്നവര്‍ അച്ഛനെ കുറിച്ചും അവര്‍ക്ക് അച്ഛന്‍ ആരായിരുന്നെന്നും ഞങ്ങളോട് പറയുകയാണ് ,അച്ഛനില്‍ നിന്നും കോടിയേരിയിലേക്ക് ഒരു പാട് ദൂരം ഇനിയും ഉണ്ട് ...
അച്ഛന് എന്നും എല്ലാറ്റിലും വലുത് പാര്‍ട്ടിയായിരുന്നു. ഞങ്ങളെക്കാളും അച്ഛന്‍ സ്നേഹിച്ചത് പാര്‍ട്ടിയെയാണ്. ഞങ്ങളെക്കാളും ഇഷ്ടം അച്ഛന് പാര്‍ട്ടിയോടായിരുന്നു .

കോടിയേരി ബാലകൃഷ്ണന്‍ എന്ന എന്റെ അച്ഛന്‍ അടിമുടി ഒരു പാര്‍ട്ടിക്കാരനായിരുന്നു, അച്ഛന് ജീവനും ജീവിതവും പാര്‍ട്ടി മാത്രമായിരുന്നു.

ഒരാള്‍ നമ്മള്‍ പറഞ്ഞത് കേട്ടില്ല എന്നത് കൊണ്ട് അവരോട് വിദ്വേഷം വെച്ചുകൊണ്ട് പെരുമാറരുത്, അവരെയും ചേര്‍ത്ത് നിര്‍ത്തി നമ്മുടെ ഒപ്പം സഞ്ചരിക്കുവാന്‍ ഉള്ള തരത്തില്‍ അവരെ മാറ്റിയെടുക്കാനാണ് ശ്രമിക്കേണ്ടത്. വൈരാഗ്യ ബുദ്ധിയോടെ ഒരിക്കലും പാര്‍ട്ടിയിലെ ഒരു വിമര്‍ശനത്തെ സമീപിക്കരുത് എന്ന് നിരവധി അനുഭവങ്ങളിലൂടെ കാണിച്ചു തന്നു,
കോടിയേരി ബാലകൃഷ്ണന്‍ എല്ലാക്കാലത്തും പാര്‍ട്ടിയോട് നീതി പുലര്‍ത്തിയിട്ടേ ഉള്ളു... അത് മരണശേഷം പയ്യാമ്പലത്തേക്ക് എത്തുംവരെയും അങ്ങനെതന്നെയായിരുന്നു.

കോടിയേരി ബാലകൃഷ്ണന്‍ എന്ന പാര്‍ട്ടി നേതാവിന്റെ കുടുംബാംഗങ്ങളായതുകൊണ്ടുമാത്രം ധാരാളം ആരോപണങ്ങളെ ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട് എന്നതാണ് സത്യം. ഞങ്ങള്‍ കോടിയേരിയുടെ മക്കള്‍ ജന്മനാതന്നെ അത് അനുഭവിക്കേണ്ടവര്‍ തന്നെയായിരുന്നു. കാരണം ഒരിക്കലും ഇന്നേ വരെ കോടിയേരിയെ കുറിച്ചു നേരിട്ട് ഒന്നും തന്നെ ആര്‍ക്കും പറയാനുണ്ടായിരുന്നില്ല എന്നത് കൊണ്ട് കൂടിയാണത്. എങ്കില്‍ ഇങ്ങനെ അദ്ദേഹത്തെ ആക്രമിക്കാം എന്നതായിരുന്നല്ലോ രീതി.

ഞങ്ങളെക്കുറിച്ച് എന്ത് ആരോപണങ്ങള്‍ ഉണ്ടാകുമ്പോഴും അച്ഛന് കൃത്യമായ നിലപാടുണ്ടായിരുന്നു. അവര്‍ 18 വയസ്സു കഴിഞ്ഞവരാണ് സ്വന്തം കുടുംബമായി കഴിയുന്നവരാണ് അതുകൊണ്ട് തന്നെ അവര്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അവരുടെ പ്രവര്‍ത്തികള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അവര്‍ മാത്രമാണ് അതിന്റെ ഉത്തരവാദികള്‍ എന്നും , അച്ഛന്‍ സംശയലേശമന്യേ പറഞ്ഞിരുന്നു.

കാരണം പാര്‍ട്ടിക്ക് കേടുപാടുണ്ടാക്കുന്ന ഒന്നും അച്ഛന്‍ ചെയ്യുമായിരുന്നില്ല, ഒരിടപെടലും ഞങ്ങള്‍ക്കു വേണ്ടി നടത്തുമായിരുന്നില്ല. ഞങ്ങളുടെ ഭാഗം ശരിയാണങ്കിലും തെറ്റാണങ്കിലും അതു ഞങ്ങള്‍ തന്നെ അതിജീവിക്കണമായിരുന്നു. ഒരു ന്യായീകരണവും ഞങ്ങള്‍ക്ക് വേണ്ടി നടത്തിയിട്ടില്ല കാരണം പാര്‍ട്ടിക്ക് കേടുണ്ടാക്കുന്ന ഒരിടപെടലും ഒരിക്കലും നടത്തില്ല എന്ന് അച്ഛന്‍ കൃത്യമായി പറയുകയും അങ്ങനെയേ പ്രവര്‍ത്തിക്കുകയും ചെയ്യുമായിരുന്നുള്ളു. ഇന്നേ വരെ അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെ നിരന്തരമായി ആക്രമിച്ചപ്പോഴും മറ്റു പാര്‍ട്ടിയിലെ ഒരു കുടുംബത്തെയും വ്യക്തിപരമായി അച്ഛന്‍ പറഞ്ഞില്ല.

ഒരു അവസരത്തില്‍ മറ്റൊരു നേതാവിന്റെ മകനെ കുറിച്ച് ഒരു ആക്ഷേപം വന്നപ്പോള്‍ പത്രക്കാര്‍ അച്ഛനോട് ചോദിച്ചു അദ്ദേഹം താങ്കളുടെ മകനെ കുറിച്ച് പറഞ്ഞിട്ടുണ്ടല്ലോ ഈ വിഷയത്തില്‍ എന്താണ് താങ്കളുടെ നിലപാട് എന്ന്, എന്റെ മകനെ കുറിച്ച് അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ മകനെ കുറിച്ച് ഞാന്‍ പറയില്ല കാരണം രാഷ്ട്രീയം വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള ഒന്നല്ല , കുടുംബങ്ങളുടെ പേരില്‍ നിങ്ങള്‍ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം അല്ല രാഷ്ട്രീയം, രാഷ്ട്രീയത്തില്‍ ഇപ്പോഴും എപ്പോഴും ആശയവും നിലപാടുകളും ആണ് ചര്‍ച്ച ചെയ്യേണ്ടത് അല്ലതെ കുടുംബത്തിലെ അംഗങ്ങളെ വ്യക്തിപരമായി ആക്ഷേപിച്ചു കൊണ്ടാവരുത് എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്...

പാര്‍ട്ടി എല്ലാക്കാലവും ബലവത്തായി തുടരണമെന്ന് അച്ഛന്‍ ചിന്തിച്ചിരുന്നു. അച്ഛന്‍ പ്രധാനമായും പാര്‍ട്ടിയെക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്ന കാര്യങ്ങള്‍ അന്‍പതു ശതമാനത്തിലധികം ജനങ്ങളുടെ പിന്തുണയുള്ള പാര്‍ട്ടിയായി സി. പി. ഐ. എം നെ മാറ്റണം എന്നതായിരുന്നു ഇനിയും ആള്‍ക്കാരെ ഇതിലേക്ക് കൊണ്ടു വരാനായി പ്രാദേശികമായ വിഷയങ്ങളെ അഡ്രസ്സ് ചെയ്യേണ്ടതിന്റെ ആവശ്യകത അച്ഛന്‍ പറയുമായിരുന്നു.

ഓരോ പ്രദേശത്തിനനുസരിച്ചു രാഷ്ട്രീയത്തെ രൂപപ്പെടുത്തി എടുക്കാന്‍ സാധിക്കണം എന്ന് പറയുമായിരുന്നു . നമ്മള്‍ മാറ്റി നിര്‍ത്തിയിരിക്കുന്ന വ്യ്കതികളെയും കൂട്ടങ്ങളെയും നമ്മളെ മാറ്റിനിര്‍ത്തിയിരിക്കുന്നവരെയും എല്ലാം ചേര്‍ത്തുപിടിച്ചുകൊണ്ട് ഒരു വിശാലമായ കാഴ്ചപ്പാടിലേക്ക് പാര്‍ട്ടി മാറണം എന്നും പറയുമായിരുന്നു.

എനിക്ക് വ്യക്തിപരമായി ഒരു അസ്വാരസ്യം ഉണ്ട് അതുകൊണ്ട് ഞാന്‍ സംസാരിക്കില്ല അവരോട് എന്ന നിലപാട് അല്ല രഷ്ട്രീയത്തില്‍ വേണ്ടത് എന്നും പാര്‍ട്ടിക്ക് അടിത്തറ വിപുലീകരിക്കാന്‍
നമ്മള്‍ വിചാരിച്ചാല്‍ അവരോട് ഇടപെട്ടുകൊണ്ട് അവരെ ഇതിലേക്കു കൊണ്ടുവരാന്‍ പറ്റുമെങ്കില്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റിവച്ചുകൊണ്ട് അത് ചെയ്യണം എന്നും , പ്രകൃതിയോടു ചേര്‍ന്നു നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം കൂടുതലായി ഏര്‍പ്പെടണ
മെന്നും , നീരുറവകള്‍ , പുഴകള്‍ , കുളങ്ങള്‍ , കിണറുകള്‍ സംരക്ഷിക്കുകയും വീണ്ടെക്കുകയും തുടങ്ങി നിരവധിയായി പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടി നടത്തുന്നതിനെ കൂടുതല്‍ ശക്തിപ്പെടുത്തണം അത്തരത്തിലുള്ള പ്രവര്‍ത്തനത്തില്‍ നിഷ്പക്ഷരായി നില്‍ക്കുന്നവരെ കൂടുതല്‍ പാര്‍ട്ടിയോട് ചേര്‍ത്തു നിര്‍ത്തണം.

ദേശാഭിമാനി പത്രം പത്തുലക്ഷത്തിലധികം വാര്‍ഷിക വരിക്കാരുള്ള നിലയിലേക്ക് വളരണം എന്നും ആഗ്രഹിച്ചിരുന്നു. ദേശാഭിമാനി പത്രത്തിന്റെ ഘടനയില്‍ വ്യത്യാസം വരുത്തണം പൊതുവാര്‍ത്തകള്‍ കൂടി കൂടുതല്‍ ഉള്‍പ്പെടുത്തണം , പാര്‍ട്ടിപ്രവര്‍ത്തകരെല്ലാം തന്നെ ജീവകാരുണ്യ പ്രവര്‍ത്തനം പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി തന്നെ കാണണമെന്നും അച്ഛന്‍ ആഗ്രഹിച്ചിരുന്നു, അവസാനത്തെ പ്രസംഗത്തിലും അത് പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. അങ്ങനെ സര്‍വ്വതലങ്ങളെയും സ്പര്‍ശിക്കുന്ന ഒരു പാര്‍ട്ടിയായി സി പി എം മാറണമെന്നും, ഇന്ത്യയുടെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ബഹുജനങ്ങളേ പാര്‍ട്ടിയോട് ചേര്‍ത്തു നിര്‍ത്തി ഒരു കേരളാ ബദല്‍ അങ്ങനെയേ സാധ്യമാകൂ എന്നും പറയുമായിരുന്നു.

അവസാന നാളുകളില്‍ കേരളത്തെക്കുറിച്ച് പറയുമായിരുന്നത് പ്രധാനമായും ഇനി കേരളത്തെ ശ്വാസംമുട്ടിക്കാന്‍ സാദ്ധ്യതയുള്ള ചില കാര്യങ്ങളെക്കുറിച്ചായിരുന്നു. സഹകരണമേഖല, യൂണിവേഴ്സിറ്റികള്‍, വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പൊതുകടം ഉയര്‍ത്താതിരിക്കുകയും വിഹിതം തരാതിരിക്കുകയും ചെയ്യുന്നത് ഇവ വലിയ രാഷ്ട്രീയ പ്രശ്നങ്ങളായി മാറാന്‍ സാധ്യത ഉണ്ട് എന്ന് പറഞ്ഞു. ഇതിനെ മറികടക്കാന്‍ ജനങ്ങളുടെ ശക്തമായ പിന്തുണ ആവശ്യമായി വരും എന്നും .

യു ഡി എഫ് നകത്തുള്ള ഏറ്റവും പ്രബലമായ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് അധികകാലം ഇങ്ങനെ യു ഡി എഫില്‍ തുടരാനാവില്ല എന്നും കോണ്‍ഗ്രസിന് ആര്‍ എസ് എസ് നിലപാടുകളെ പ്രതിരോധിക്കാന്‍ പറ്റാത്ത അവസ്ഥയിലേക് രഷ്ട്രീയം മാറുകയാണ് എന്നും, ആ പാര്‍ട്ടിയ്ക്ക് കോണ്‍ഗ്രസ്സിനോട് ചേര്‍ന്ന് നിന്ന് പോകുവാന്‍ സാധിക്കാത്ത സാഹചര്യം വരും എന്നും എല്‍ ഡി എഫ് ന്റെ മതനിരപേക്ഷ നിലപാടുകളോടും എല്‍ ഡി എഫിന്റെ പരിപാടികളോടും ഒത്തു നില്‍ക്കാന്‍ തയ്യാറായാല്‍ ഭാവിയില്‍ ചേര്‍ന്ന് നിന്നുകൊണ്ട് പോകാന്‍ കഴിയുന്ന ഒരു പൊളിറ്റിക്സ് കേരളത്തില്‍ രൂപപ്പെടും എന്നും അച്ഛന്‍ പറയുമായിരുന്നു .രക്തസാക്ഷി കുടുംബങ്ങളെ സദാസമയവും ചേര്‍ത്തു പിടിക്കണമെന്നത് അച്ഛന് നിര്‍ബന്ധമായിരുന്നു.

അവര്‍ക്കിനി ഒന്നുമില്ല, നമ്മള്‍ അവരോടൊപ്പം ഉണ്ട് എന്ന് സദാസമയവും അവരെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടേയിരിക്കണമെന്ന് പറയുമായിരുന്നു. രണ്ടാമതും ഭരണം ലഭിച്ചപ്പോള്‍ പറഞ്ഞ ഒരു കാര്യവുമോര്‍ക്കുന്നു, നമ്മുടെ ഇരുപത്തിരണ്ടോളം പ്രവര്‍ത്തകരെയാണ് കഴിഞ്ഞ ഏഴുവര്‍ഷത്തിനുള്ളില്‍ കൊലപ്പെടുത്തിയിട്ടുള്ളത്. സി. പി. ഐ. എം ഇതിനെല്ലാം ഒരു പ്രത്യാക്രമണം നടത്തി ക്രമസമാധാന നില തകര്‍ത്തില്ല എന്നത് ന്യൂട്രല്‍ ആയി നില്‍ക്കുന്ന ഒരു വിഭാഗം ജനങ്ങള്‍ കണക്കിലെടുത്ത കാര്യമാണ് ഇലക്ഷനില്‍ എന്ന് അച്ഛന്‍ പറഞ്ഞു.

ഇതിലെ കൊലയ്ക്കെല്ലാം പാര്‍ട്ടി പകരം വീട്ടിയിരുന്നു എങ്കില്‍ മാദ്ധ്യമങ്ങള്‍ അതിനെ പെരുപ്പിക്കുകയും ന്യൂട്രല്‍ ആയി നില്‍ക്കുന്ന ജനങ്ങള്‍ക്കിടയില്‍ നമ്മളോട് അവമതിപ്പ് ഉണ്ടാകുകയും ചെയ്യുമായിരുന്നു. അക്രമങ്ങളോടുള്ള ജനങ്ങളുടെ വിരക്തിയാണ് നമ്മളെ വീണ്ടും അധികാരത്തിലേറ്റാന്‍ ജനങ്ങള്‍ മനസ്സ് വച്ചതിന്റെ ഒരു പ്രധാന കാരണം. വളരെ നിശബ്ദമായി ഈ കാര്യങ്ങള്‍ എല്ലാം നോക്കിക്കാണുന്ന വലിയ ഒരു ജനവിഭാഗം എല്‍ ഡി എഫ് നൊപ്പം നിന്നത് അക്രമങ്ങള്‍ നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാകാതിരുന്നത് കൊണ്ടാണ്. നമ്മുടെ അനതിസാധാരണമായ സംയമനത്തിന്റെ രാഷ്ട്രീയ വിജയം കൂടിയായിരുന്നു രണ്ടാം പിണറായി സര്‍ക്കാര്‍ .

അതുകൊണ്ടുകൂടി രക്തസാക്ഷി കുടുബങ്ങള്‍ക്ക് നമ്മള്‍ സദാ താങ്ങാവണം, അവരെ ഒരു നിമിഷത്തിലും മറക്കരുത് എന്ന് എപ്പോഴും പറഞ്ഞിരുന്നു. രക്തസാക്ഷി കുടുംബങ്ങള്‍ മിക്കവാറും എല്ലാവരും തന്നെ ഞങ്ങളെ വന്നു കണ്ടു ..

അച്ഛനെതിരെ എന്തെങ്കിലും പ്രചാരണങ്ങള്‍ വരുമ്പോള്‍ ,പ്രസ്താവനകള്‍ വിവാദമാകുമ്പോള്‍ ഒക്കെ അതിനെതിരെ സമൂഹ മാധ്യമങ്ങളിള്‍ നിരന്തരമായി ഇടപെടുന്നത് കൊണ്ട് ഒരു വിശദീകരണമോ ഒരു എഴുത്തോ എഴുതട്ടെ എന്ന് ചോദിക്കുമ്പോള്‍ എപ്പോഴും എന്നെ നിരുത്സാഹപ്പെടുത്തും , എനിക്കെതിരെ ഒരു പ്രചരണം വന്നാല്‍ അതിനെ പ്രതിരോധിക്കേണ്ടത് നീയല്ല അത് ഈ പാര്‍ട്ടിക് വേണ്ടി ഞാന്‍ പറഞ്ഞ നിലപാടുകള്‍ ആണ് അതിനെ പാര്‍ട്ടി നോക്കിക്കോളും , ബന്ധുക്കള്‍ അല്ലെങ്കില്‍ മകന്‍ എന്ന രീതിയില്‍ അല്ല ഇതിനെ ഒന്നും കാണേണ്ടത് , മകന്‍ അല്ല ഈ പ്രചാരണം നടത്തേണ്ടതും വിശദീകരണം നടത്തേണ്ടതും , അതൊന്നും പാര്‍ട്ടി രീതിയല്ല എന്നാണ് .

ആദ്യമായാണ് ഞാന്‍ അച്ഛനെ കുറിച്ചു ഒരു എഴുത്തു എഴുതുന്നത് ....

ഞാന്‍ ജയിലില്‍ പോയി വന്നതിനു ശേഷം എന്നോട് ധാരാളം കാര്യങ്ങള്‍ ആഴത്തില്‍ സംസാരിച്ചിരുന്നു. ഒറ്റയ്ക്കായിപ്പോയപ്പോഴും അതിജീവിച്ചു വന്നു എന്നത് ജീവിതത്തിലെ ഒരു വലിയ അനുഭവം ആയി എടുക്കണം എന്നു പറഞ്ഞു. ആരും ഒപ്പം നിന്നില്ല എന്നതില്‍ ഒരിക്കലും ആരോടും വിരോധം തോന്നരുത് , ഇതിലൊന്നും പതറിപ്പോകരുത് , ഇതെല്ലാം മുന്നോട്ടുള്ള ജീവിതത്തില്‍ നിനക്കു ഏറ്റവും വലിയ കരുത്തായി മാറും എന്നും എല്ലാം അതിജീവിക്കാനായുള്ള കരുത്തുണ്ടായത് ഈ പ്രസ്ഥാനത്തോടൊപ്പം നീ സഞ്ചരിച്ചത് കൊണ്ടാണ് എന്ന് ചിന്തിക്കണം എന്നും ഓര്‍മ്മപ്പെടുത്തിയിരുന്നു, ആ വാക്കുകള്‍ക്ക് എത്രമാത്രം വലിയ അര്‍ത്ഥങ്ങള്‍ ഉണ്ടെന്നു ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു...

ഹോസ്പിറ്റലില്‍ വച്ച് എല്ലാ ദിവസവും ഞാന്‍ ന്യൂസ് കാണിച്ചു കൊടുക്കുമായിരുന്നു. അസുഖത്തിന്റെ തീവ്രതയിലെത്തിയ അവസാന നാളുകളിലും പാര്‍ട്ടിയുമായി ബന്ധപ്പെട്ട പത്ര സമ്മേളനങ്ങള്‍, അച്ഛന്റെ പഴയ പ്രസംഗങ്ങള്‍ ഒക്കെ കാണുമ്പോള്‍ അച്ഛനില്‍ നല്ല ഉത്സാഹം കാണാമായിരുന്നു. കൊച്ചുമക്കളുടെ വീഡിയോ കാണുമ്പോഴും ചിരിക്കുമായിരുന്നു.

എപ്പോഴും പാര്‍ട്ടിയുടെ കാര്യങ്ങള്‍ കേട്ടുകൊണ്ടിരിക്കുക എന്നത് അച്ഛന്‍ ആഗ്രഹിക്കുന്നതായി എനിക്കു മനസ്സിലായി. അവസാന കാലങ്ങളില്‍ പോലും പാര്‍ട്ടി പ്രവത്തനത്തില്‍ നിന്നും അച്ഛന്‍ മാറിനിന്നില്ല എന്ന് മാത്രമല്ല എന്റെ പാര്‍ട്ടിക്ക് വേണ്ടി അവസാനം വരെയും ഞാന്‍ പ്രതിരോധിക്കും , എനിക്ക് എന്റെ പാര്‍ട്ടി തന്ന ഉത്തരവാദിത്തങ്ങള്‍ ഞാന്‍ തന്നെ നിറവേറ്റും എന്നും പറയും.

കോടിയേരിക്ക് അവസാന ശ്വാസം വരെയും മുഖ്യമായിരുന്നത് പാര്‍ട്ടി മാത്രമായിരുന്നു പാര്‍ട്ടിയാണ് എല്ലാം ...
അപ്പോളോ ഹോസ്പിറ്റലിലെ ട്രീറ്റുമെന്റിലൂടെ ഒരു ഘട്ടത്തില്‍ പെട്ടെന്ന് തന്നെ അച്ഛന് പുരോഗതിയുണ്ടായിത്തുടങ്ങിയിരുന്നു. നല്ല മാറ്റം വന്നിരുന്നു. പക്ഷേ അപ്രതീക്ഷിതമായാണ് ഒരു ഇന്‍ഫക്ഷന്‍ വരുന്നത്, അതാണ് പ്രതീക്ഷകളെയെല്ലാം തകര്‍ത്തത്.

വളരെ തീവ്രമായ ഒരു അസുഖം തന്നെയായിരുന്നു അച്ഛനെ ബാധിച്ചത്. സാധാരണഗതിയില്‍ അതു ബാധിച്ച ഒരാള്‍ക്ക് ആറുമാസത്തിലധികം അതിജീവനം സാദ്ധ്യമായിരുന്നില്ല എന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു , ചികിത്സ നല്‍കിയ ഡോക്ടര്‍മാര്‍ അച്ഛന്റെ രോഗത്തോടുള്ള സമീപനത്തെ വരുന്ന കാലത്തെ ഇത്തരത്തില്‍ രോഗം പിടിപെട്ടവര്‍ക്ക് മുന്നോട്ടു പോകാനുള്ള ഒരു പ്രചോദനമാണ് എന്ന് പറയുന്നു .

അച്ഛന്‍ കീമോ ഒക്കെ കഴിഞ്ഞ് വന്നിരിക്കുമ്പോള്‍ പോലും വേദനയുണ്ടോ അച്ഛാ എന്ന് ചോദിച്ചാല്‍ ചെറുതായിട്ടേ ഉള്ളു എന്ന് അച്ഛന്‍ പറയുമായിരുന്നു. അസുഖത്തിന്റ കാഠിന്യത്തെ സംബന്ധിച്ചുള്ള ആകുലത ഒന്നും തന്നെ മറ്റുള്ളവരിലേക്ക് അച്ഛന്‍ പകര്‍ന്നില്ല , മോഡേണ്‍ മെഡിസിനില്‍ എന്തിനും മരുന്നുണ്ട് ഇതൊക്കെ വേഗം സുഖമാകും എന്ന് പറഞ്ഞ് ഞങ്ങളെ സമാധാനിപ്പിക്കുമായിരുന്നു.

കുടുംബാഗങ്ങളില്‍ ആരെയും തന്നെ തന്റെ രോഗം അസ്വസ്ഥപ്പെടുത്തരുതെന്നും ഞങ്ങളുടെ ആരുടെയും ഒരു പ്രവര്‍ത്തനവും തടസ്സപ്പെടരുത് എന്നും അച്ഛന്‍ വല്ലാതെ ശ്രദ്ധിച്ചിരുന്നു. ശരിയാണ്, അച്ഛന്‍ മൂലം ഒരിക്കലും ഞങ്ങള്‍ക്കാര്‍ക്കും ഒരു വിഷമവും ഉണ്ടാവരുതെന്നു ഒരു നിര്‍ബന്ധമുള്ളത് പോലെയായിരുന്നു അച്ഛന്റെ സമീപനം, ആശുപത്രിയില്‍ അച്ഛനെ സന്ദര്‍ശിച്ച ഒരാളേയും വിഷമിപ്പിക്കാതെയേ അച്ഛന്‍ കാര്യങ്ങള്‍ സംസാരിച്ചിട്ടുള്ളു. എല്ലാവരോടും അവരുടെ വിശേഷങ്ങള്‍ കൂടുതല്‍ ചോദിച്ചറിഞ്ഞുകൊണ്ട് അവരെ വളരെ റീലാക്സ്സ്ഡാക്കുമായിരുന്നു അച്ഛന്‍ .

അച്ഛന്റെ അപാര മന:ശ്ശക്തിയില്‍ മൂന്നു വര്‍ഷം അതിജീവിച്ചു എന്നതാണ് സത്യം. അമ്മയാണ് അതിനൊരു കാരണം , നിഴലുപോലെ അമ്മ സദാസമയവും അച്ഛനെ പരിചരിച്ചു. എല്ലാ അര്‍ത്ഥത്തിലും അച്ഛന്റെ കൂടെ തന്നെ നിന്ന് കൊണ്ട് അച്ഛനെ നോക്കി. അസുഖത്തിന്റെ തീവ്രതയില്‍ നീറി നില്‍ക്കുമ്പോഴും അമ്മ ഞങ്ങളെ വിഷമിപ്പിക്കാതിരിക്കാന്‍ അത് ലഘുകരിച്ചേ പറയുമായിരുന്നുള്ളു. ഏറ്റവും വലിയ വേദനയില്‍ നിന്നും ഇപ്പോഴും ഇതിന്റെ ആഘാതത്തില്‍ നിന്നും അമ്മയും ഞങ്ങളും മോചിതരായിട്ടില്ല .. ഇനി എത്ര കാലം എടുക്കും എന്നും അറിയില്ല ....

ഞങ്ങളോട് സംസാരിക്കുന്നവരെല്ലാം ഒരു പോലെ പറഞ്ഞ മറ്റൊന്ന് ഈ നഷ്ട്ടം ഞങ്ങള്‍ക്കുപോലും ഇപ്പാഴും ഉള്‍കൊള്ളാനായിട്ടില്ല എന്നാണ് , ഇത്ര പെട്ടെന്ന് സഖാവ് ഞങളെ വിട്ടു പോകും എന്നത് ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല , ആ നോവിന്റെ ആഴം എന്നത് അത്രമാത്രമാണ് , എന്ത് മാത്രം വലിയ ഒരു വിടവ് ആണ് സഖാവിന്റെ വിയോഗത്തോടെ ഉണ്ടായിട്ടുള്ളത് എന്നത് പറഞ്ഞറിക്കാന്‍ പറ്റാത്ത ഒന്നാണ് , ഇനി ഒരു കാര്യം ഹൃദയം തുറന്നു ഒരു ആകുലതയുമില്ലാതെ ഞങ്ങള്‍ക്ക് പറയുവാനും അത് കേള്‍ക്കുവാനും ഒരാളില്ല , ആലങ്കാരികമായി പലരുടെയും വിയോഗത്തെ കുറിച്ചു ഇങ്ങനെ പറയാറുണ്ടെങ്കിലും ഇത് അക്ഷരാത്ഥത്തില്‍ ഏറ്റവും വലിയ നഷ്ടമാണ് എന്നാണ് ..

അച്ഛനില്ലാത്ത എ.കെ.ജി സെന്ററിലും ഫ്ളാറ്റിലും കഴിഞ്ഞദിവസമാണ് വന്നത്, അച്ഛന് ഏറ്റവും പ്രിയപ്പെട്ടിടം .
എന്തല്ലാടാ... എപ്പോ വന്നൂ...വാ ... ചിരിച്ചുകൊണ്ടിരുന്ന് അച്ഛന്‍ പറയുംപോലെ... അവിടെയെല്ലാം അച്ഛന്റെ ശബ്ദം കേള്‍ക്കുന്നത് പോലെ , അച്ഛന്റെ മുറിയില്‍ കേള്‍ക്കുന്ന ചിരി, എല്ലാവരെയും നിറഞ്ഞ ചിരിയോടെ മാത്രം വരവേറ്റിരുന്ന കോടിയേരിയുടെ മുറി ...

Kodiyeri | അവസാനശ്വാസം വരെയും പാര്‍ടിയായിരുന്നു വലുത്, ജീവിച്ചിരുന്ന കാലത്തെ കോടിയേരി ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ നേതാവ്, വികാര തീവ്രമായ ഫേസ് ബുക് കുറിപ്പുമായി മകന്‍ ബിനീഷ് കോടിയേരി

ഫ്ളാറ്റിലെ എല്ലാ മുറികളിലും അച്ഛന്റെ ശബ്ദവും സാമീപ്യവും , അച്ഛന്‍ ഇരുന്ന കസേര അതില്‍ വലത്തെ കൈ ചെറുതായി ഒന്ന് പിറകോട്ട് വെച്ചു അച്ഛന്‍ ഇരിക്കുന്നത് പോലെ ..

അവിടെ നിന്നപ്പോള്‍ എന്റെ കരളറ്റു പോകുന്നത് പോലെ , കണ്ണ് നിറഞ്ഞു തൊണ്ടയില്‍ കനം കൂടുന്നത് പോലെയുള്ള അനുഭവം , അച്ഛന്റെ ജീവിതത്തിലെ ഏറ്റവും അധികം ഭാഗം ചിലവിട്ട എ കെ ജി സെന്ററും ഫ്ളാറ്റും നില്‍ക്കാനാവുന്നില്ലവിടെനിക്ക് .

എ.കെ.ജി സെന്റര്‍ ഫ്ളാറ്റിലേക്കുള്ള വഴിയില്‍, എ. കെ.ജി സെന്റര്‍ ഫ്ളാറ്റില്‍ എല്ലായിടത്തും അച്ഛന്റെ സാമിപ്യം തീവ്രമായി അനുഭവവേദ്യമാകുകയായിരുന്നു. ആരവങ്ങള്‍ക്കിടയില്‍ വേറിട്ട ശബ്ദമായി, ഒറ്റപ്പെടലില്‍ ഒരു സ്നേഹകാഹളമായി അച്ഛന്‍ ജീവിതത്തിന്റെ ഓരോ പരമാണുവിലും സ്വാധീനിച്ചിരുന്നുവെന്ന് എ കെ ജി സെന്ററില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍ ഞാന്‍ അനുഭവിക്കുന്നു ..അച്ഛനില്ലാത്ത വര്‍ത്തമാന കാലത്തില്‍ ആണ് ഇനി ജീവിക്കേണ്ടത് ,ഒരു പുതിയ തുടക്കമാവാം എന്ന തിരിച്ചറിവിന്റെ മുറിവും വേദനയും ശരിയായി വരാന്‍ സമയമെടുത്തേക്കാം ..
എങ്കിലും അച്ഛന്‍ തന്ന കരുത്തോടെ തന്നെ മരണം വരെയും ഈ പാര്‍ട്ടിയോടൊപ്പം സഞ്ചരിക്കും...
സഖാവ് കോടിയേരി എന്റെ അച്ഛന്‍ അത്രയും നിറഞ്ഞ ഒരു സ്നേഹ പെയ്ത്തായിരുന്നു ...

Kodiyeri | അവസാനശ്വാസം വരെയും പാര്‍ടിയായിരുന്നു വലുത്, ജീവിച്ചിരുന്ന കാലത്തെ കോടിയേരി ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ നേതാവ്, വികാര തീവ്രമായ ഫേസ് ബുക് കുറിപ്പുമായി മകന്‍ ബിനീഷ് കോടിയേരി


Keywords: Bineesh Kodiyeri's FB post about his father, Kannur, News, Politics, Kodiyeri Balakrishnan, Bineesh Kodiyeri, Facebook Post, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia