Resigned | 'തന്നെ ഏല്‍പിച്ച ദൗത്യം നിറവേറ്റാനായില്ല'; അധികാരമേറ്റ് 44-ാം ദിവസം ബ്രിടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു

 



ലന്‍ഡന്‍: (www.kvartha.com) അധികാരമേറ്റ് 44-ാം ദിവസം ബ്രിടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. തന്നെ ഏല്‍പിച്ച ദൗത്യം നിറവേറ്റാനായില്ലെന്ന് ലിസ് ട്രസ് രാജിവച്ചതിന് പിന്നാലെ വ്യക്തമാക്കി. പുതിയ പ്രധാനമന്ത്രി വരുന്നതുവരെ സ്ഥാനത്ത് തുടരുമെന്നും അവര്‍ അറിയിച്ചു. 

താന്‍ പോരാളിയാണെന്നും തോറ്റുപിന്‍മാറില്ലെന്നും ലിസ് ട്രസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാല്‍ ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. പ്രധാനമന്ത്രിയായതിന് പിന്നാലെ ലിസ് ട്രസ് അവതരിപ്പിച്ച സാമ്പത്തിക പാകേജിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. 

നികുതിയിളവുകള്‍ അശാസ്ത്രീയമാണെന്ന് ആരോപണങ്ങളുണ്ടായി. ഇത് പ്രതിസന്ധിയിലായ ബ്രിടന്റെ സാമ്പത്തിക നിലയെ ഇതു കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നായിരുന്നു വിലയിരുത്തല്‍. തടുര്‍ന്ന് ഭരണപക്ഷത്തുനിന്ന് തന്നെ ലിസ് ട്രസിനെതിരെ വിമര്‍ശനമുണ്ടായി. കഴിഞ്ഞ ദിവസം രാജി വച്ച ആഭ്യന്തര മന്ത്രിയും ലിസ് ട്രസിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.

അഞ്ചുദിവസം മുമ്പാണ് യുകെയുടെ ധനമന്ത്രി ക്വാസി കാര്‍ടെങ്ങിന് രാജിവെച്ചിറങ്ങേണ്ടി വന്നത്. ഔദ്യോഗിക രേഖ കൈകാര്യം ചെയ്തതില്‍ വീഴ്ച വന്നെന്ന ആക്ഷേപത്തെ തുടര്‍ന്ന് ബുധനാഴ്ച ഹോം സെക്രടറി സുവെല ബ്രെവര്‍മാനും രാജിവെക്കാന്‍ നിര്‍ബന്ധിതയായി. ബ്രെവര്‍മാന്റെ രാജിക്ക് തൊട്ടുമുമ്പായി ബ്രിടീഷ് ഹൗസ് ഓഫ് കോമന്‍സില്‍ നടന്നത് ഒന്നര മണിക്കൂറോളം നീണ്ട വാക് പോരുകളും കയ്യാങ്കളിയോടടുത്ത ബഹളങ്ങളുമാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. സഭ കലുഷിതമായതിന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ചീഫ് വിപ് വെന്‍ഡി മോര്‍ടനും രാജിവെച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.  

സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതയായ ഹോം സെക്രടറി ബ്രെവര്‍മാന്‍ ഇറങ്ങിപ്പോകും വഴി പ്രധാനമന്ത്രി ലിസ് ട്രസിന് നേരെ ചൊരിഞ്ഞത്, മാനിഫെസ്റ്റോ വാഗ്ദാന ലംഘനം അടക്കമുള്ള ഗുരുതര ആക്ഷേപങ്ങളായിരുന്നു. ബ്രിടനില്‍ നാണയപ്പെരുപ്പം കഴിഞ്ഞ 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരിക്കുകയാണ്. ബാങ്ക് ഓഫ് ഇന്‍ഗ്ലന്‍ഡിന്റെ പ്രതീക്ഷിത നിരക്കുകളുടെ അഞ്ചിരട്ടി എങ്കിലുമാണിത്.

എന്നാല്‍, കടുത്ത പോരാട്ടത്തിനൊടുവില്‍ ഇന്‍ഡ്യന്‍ വംശജന്‍ ഋഷി സുനകിനെ പിന്തള്ളിയാണ് ബ്രിടന്റെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ് തിരഞ്ഞെടുക്കപ്പെട്ടത്. ബോറിസ് ജോന്‍സന് പിന്‍ഗാമിയെ കണ്ടെത്താന്‍ ഭരണകക്ഷിയായ കന്‍സര്‍വേറ്റീവ് പാര്‍ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന വോടെടുപ്പില്‍ ലിസ് ട്രസ് 57% വോട് നേടിയിരുന്നു. 

ഇതോടെ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിടീഷ് പ്രധാനമന്ത്രിയെന്ന പേരുദോഷവുമായാണ് ലിസ് ട്രസിന്റെ മടക്കം. ബ്രിടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. മാര്‍ഗരറ്റ് താചറും തെരേസ മേയുമാണ് മറ്റു രണ്ടുപേര്‍.

1975 ജൂലൈ 26ന് നഴ്‌സായ പ്രിസില മേരി ട്രസിന്റെയും ഗണിത പ്രഫസറായിരുന്ന ജോണ്‍ കെന്നത്തിന്റെയും മകളായി ബ്രിടനിലെ ഓക്‌സ്ഫഡിലാണ് ലിസ് ട്രസിന്റെ ജനനം. ആക്ടിവിസ്റ്റ് കൂടിയായിരുന്ന അമ്മയ്‌ക്കൊപ്പം ആണവനിര്‍വ്യാപന ക്യാംപെയ്‌നുകളില്‍ ലിസും പങ്കെടുത്തു. അങ്ങനെ, ബാല്യകൗമാര ജീവിതത്തില്‍ തന്നെ രാഷ്ട്രീയചിന്തകളും കടന്നുകൂടി.

Resigned | 'തന്നെ ഏല്‍പിച്ച ദൗത്യം നിറവേറ്റാനായില്ല'; അധികാരമേറ്റ് 44-ാം ദിവസം ബ്രിടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു


2010ല്‍ സൗത് വെസ്റ്റ് നോര്‍ഫോക്കില്‍നിന്നുള്ള എംപിയായി. 2012ല്‍ കന്‍സര്‍വേറ്റിവ് ലിബറല്‍ ഡമോക്രാറ്റിക് സഖ്യസര്‍കാരില്‍ വിദ്യാഭ്യാസ മന്ത്രിയായി. പരിസ്ഥിതി മന്ത്രിയായിരിക്കെ 2014ല്‍ നടത്തിയ 'ചീസ്' പ്രസംഗം ചര്‍ച ചെയ്യപ്പെട്ടു. ബ്രെക്‌സിറ്റ് വിവാദകാലത്ത്, യൂറോപ്യന്‍ യൂനിയന്‍ വിടേണ്ടെന്ന് വാദിച്ച് 2016 മേയ് 15ന് സന്‍ പത്രത്തില്‍ ലേഖനമെഴുതി. 

തെരേസ മേ സര്‍കാരിന്റെ ഭാഗമായിരിക്കെ 2017ല്‍ വിവരം ചോര്‍ത്തല്‍ വിവാദങ്ങളെത്തുടര്‍ന്ന് ലിസ് പുറത്താക്കപ്പെട്ടു. തുടര്‍ന്നു ട്രഷറി ചീഫ് സെക്രടറിയായി തരംതാഴ്ത്തി. ബോറിസ് ജോന്‍സന്‍ പ്രധാനമന്ത്രിയായതോടെ ലിസിന്റെ തിരിച്ചുവരവായി. 2021 സെപ്റ്റംബറില്‍ ജോന്‍സന്‍ അവരെ വിദേശകാര്യ മന്ത്രിയാക്കി.

Keywords:  News,World,international,Politics,party,Top-Headlines,Resignation,Prime Minister, UK Prime Minister Liz Truss resigns after failed budget and market turmoil
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia