Accused Held | 'യുവതിയെ വീട്ടിനുള്ളില്‍ കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രണയപ്പക'; മണിക്കൂറുകള്‍ക്കുള്ളില്‍ യുവാവ് പിടിയില്‍
Oct 22, 2022, 18:53 IST
കണ്ണൂര്‍: (www.kvartha.com) പാനൂര്‍ മൊകേരി വള്ള്യായില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ പിടിയില്‍. മാനന്തേരി സ്വദേശിയായ ശ്യാം ജിത്താണ് പൊലീസിന്റെ കസ്റ്റഡിയിലായത്. പ്രതിയെ ചോദ്യം ചെയ്ത് വരുന്നതായി പൊലീസ് അറിയിച്ചു. പ്രണയം നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പ്രതി കുറ്റം സമ്മതിച്ചതായും വിവരമുണ്ട്.
കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: രാവിലെ 11.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം. ഖത്വറില്‍ പ്രവാസിയായ വിനോദന്റെയും ബിന്ദുവിന്റെയും മകളായ നടമ്മല്‍ കണ്ണച്ചാക്കണ്ടി വിഷ്ണുപ്രിയ (അമ്മു -23)യാണ് കൊലപ്പെട്ടത്. പാനൂരില്‍ ഫാര്‍മസിസ്റ്റായ യുവതി ജോലിക്ക് പോയിരുന്നില്ല. അടുത്ത ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് കുടുംബവീട്ടിലായിരുന്ന പെണ്‍കുട്ടി വസ്ത്രം മാറാന്‍ എത്തിയപ്പോഴാണ് കൊലപാതകം നടന്നത്.
അക്രമിയെത്തുമ്പോള്‍ വിഷ്ണുപ്രിയ മാത്രമായിരുന്നു വീടിനുള്ളില്‍ ഉണ്ടായിരുന്നത്. വീട്ടുകാരും ബന്ധുക്കളും അയല്‍ക്കാരുമെല്ലാം മരണവീട്ടിലായിരുന്നു. അതിനാല്‍ വിഷ്ണുപ്രിയ ആക്രമിക്കപ്പെട്ടപ്പോള്‍ ആരും അറിഞ്ഞില്ല. വസ്ത്രം മാറാന്‍ പോയ വിഷ്ണുപ്രിയ തിരികെ വരാന്‍ വൈകിയതോടെയാണ് കുടുംബ വീട്ടില്‍ നിന്ന് ബന്ധുക്കള്‍ യുവതിയെ തിരഞ്ഞിറങ്ങിയത്. ഇവര്‍ വീട്ടിലെത്തിയപ്പോള്‍ കഴുത്തറുത്ത് രക്തം വാര്‍ന്ന നിലയില്‍ വിഷ്ണുപ്രിയയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കഴുത്തറുത്ത് ഇരുകൈകളും മുറിച്ച നിലയില്‍ കിടപ്പുമുറിയിലായിരുന്നു മൃതദേഹം. ശരീരവും കഴുത്തും വേര്‍പെട്ടനിലയിലായിരുന്നു. തൊപ്പിയും മാസ്‌കും ധരിച്ച ഒരു യുവാവ് റോഡിലൂടെ ഓടി പോകുന്നത് കണ്ടുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ഊര്‍ജിത അന്വേഷണം നടത്തിയതോടെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയിലായത്.
വിഷ്ണുപ്രിയയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. കൊലപാതകത്തിന് മുമ്പുള്ള പെണ്‍കുട്ടിയുടെ ഫോണ്‍ കോളുകളാണ് കേസില്‍ നിര്‍ണായകമായത്. ഇതിന് പിന്നാലെയാണ് പ്രതി ശ്യാം ജിത്തിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
മാനന്തേരിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഡോഗ് സ്‌ക്വാഡ് ഉള്‍പെടെ സംഭവസ്ഥലത്തെത്തിയിരുന്നതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.