Doctors | വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗര്‍ഭിണിയ്ക്ക് ഒരേസമയം സിസേറിയനും സങ്കീര്‍ണ ന്യൂറോ സര്‍ജറിയും നടത്തി അമ്മയേയും കുഞ്ഞിനേയും രക്ഷിച്ച് തിരുവനന്തപുരം മെഡികല്‍ കോളജിലെ ഡോക്ടര്‍മാര്‍
Oct 12, 2022, 17:57 IST
തിരുവനന്തപുരം: (www.kvartha.com) വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മെഡികല്‍ കോളജിലെത്തിച്ച ഗര്‍ഭിണിയ്ക്ക് ഒരേസമയം സിസേറിയനും സങ്കീര്‍ണ ന്യൂറോ സര്‍ജറിയും നടത്തി അമ്മയേയും കുഞ്ഞിനേയും രക്ഷിച്ച് മെഡികല്‍ സംഘം. കൊച്ചുവേളി സ്വദേശിയായ 22 കാരിയെ ആണ് മെഡികല്‍ സംഘം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
തിരുവനന്തപുരം മെഡികല്‍ കോളജില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. അത്യാഹിത വിഭാഗത്തിലെത്തിച്ച യുവതിയ്ക്കായി അതിവേഗം മള്‍ടി ഡിസിപ്ലിനറി ടീമിനെ സജ്ജമാക്കിയാണ് അമ്മയേയും കുഞ്ഞിനേയും രക്ഷിച്ചത്. രാവിലെ 10.30 ഓടെ മെഡികല്‍ കോളജിലെത്തിച്ച യുവതിയെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം എമര്‍ജന്‍സി ഓപറേഷന്‍ തീയറ്ററില്‍ 11 മണിയോടെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. നിലവില്‍ അമ്മ മെഡികല്‍ കോളജ് ഐസിയുവിലും കുഞ്ഞ് എസ് എ ടി ആശുപത്രിയിലും തീവ്ര പരിചരണത്തിലും കഴിയുകയാണ്. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
മാതൃകാപരമായ സേവനം നടത്തി അമ്മയേയും കുഞ്ഞിനേയും രക്ഷിച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരേയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. മെഡികല്‍ കോളജില്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷേറ്റീവിന്റെ വിജയം കൂടിയാണിതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഈ പദ്ധതിയുടെ ഭാഗമായി അത്യാഹിത വിഭാഗത്തില്‍ തന്നെ പ്രധാന വിഭാഗങ്ങളുടെ സേവനം ലഭ്യമാക്കിയിരുന്നു. സീനിയര്‍ ഡോക്ടര്‍മാരുടെ സേവനവും അത്യാഹിത വിഭാഗത്തില്‍ 24 മണിക്കൂറും ലഭ്യമാക്കിയിരുന്നു.
ചെവ്വാഴ്ച രാവിലെയാണ് യുവതിയും ഭര്‍ത്താവും സഞ്ചരിച്ച ബൈക് ഓടോയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ യുവതിയെ ഗര്‍ഭചികിത്സയ്ക്കായി കാണിച്ചുകൊണ്ടിരുന്ന തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ പിന്നീട് ബന്ധുക്കള്‍ യുവതിയെ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അത്യാഹിത വിഭാഗത്തിലെത്തിച്ച യുവതിയെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ പരിശോധിച്ച് റെഡ് സോണിലേക്ക് മാറ്റി വിദഗ്ധ പരിചരണം ഉറപ്പാക്കി. യുവതി ഒമ്പതു മാസം ഗര്‍ഭിണിയായിരുന്നു. തലയില്‍ രക്തസ്രാവമുള്ളതിനാല്‍ അമ്മയെ രക്ഷിക്കാന്‍ ഉടന്‍ തന്നെ സങ്കീര്‍ണ ന്യൂറോ സര്‍ജറി നടത്തണം. കുഞ്ഞിനെ രക്ഷിക്കാന്‍ ഉടന്‍ തന്നെ സിസേറിയന്‍ ചെയ്യണം. ഇതിനായി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ മള്‍ടി ഡിസിപ്ലിനറി ടീമിനെ സജ്ജമാക്കി. എസ് എ ടി യില്‍ നിന്നും അടിയന്തരമായി ഗൈനകോളജിസ്റ്റിനെ മെഡികല്‍ കോളജില്‍ എത്തിച്ചു.
ഗൈനകോളജിസ്റ്റ് എത്തിയപ്പോഴേയ്ക്കും സജര്‍ജറിയ്ക്കുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയിരുന്നു. ആദ്യം സിസേറിയന്‍ നടത്തി കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത് എസ് എ ടി ആശുപത്രി പീഡിയാട്രിക് വിഭാഗത്തിലെത്തിച്ചു. തുടര്‍ന്ന് തലയോട്ടി തുറന്ന് സങ്കീര്‍ണ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്ന യുവതിയെ രാവിലെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. യുവതി സുഖം പ്രാപിച്ചു വരുന്നു.
സര്‍ജറി വിഭാഗം ഡോ. ഇന്ദുചൂഢന്‍, ന്യൂറോളജി വിഭാഗം ഡോ. രാജ്മോഹന്‍, ഡോ. രാജ്, ഗൈനകോളജി വിഭാഗം ഡോ. ഗീതാഞ്ജലി, അനസ്തീഷ്യ വിഭാഗം ഡോ. ഉഷാ കുമാരി, ഡോ. മിര്‍സ എന്നിവര്‍ സര്‍ജറിയ്ക്ക് നേതൃത്വം നല്‍കി.
Keywords: Doctors of Thiruvananthapuram Medical College saved mother and baby's life, Thiruvananthapuram, News, Health, Health Minister, Medical College, Treatment, Child, Pregnant Woman, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.