തൊടുപുഴ: (www.kvartha.com) ഉടുമ്പന്നൂര്‍ മങ്കുഴിയിലെ നവജാതശിശുവിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം. കുഞ്ഞിന്റെ ശ്വാസകോശത്തില്‍ ജലാംശം കണ്ടെത്തിയതായും ജനിച്ച ഉടന്‍ കുഞ്ഞ് ശ്വസിച്ചിരുന്നുവെന്നും അതിന് ശേഷം കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നുവെന്നുമുള്ള പോസ്റ്റുമോര്‍ടം റിപോര്‍ട് പുറത്തുവന്നു.
അമ്മയ്‌ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താലുടന്‍ ഇവരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പ്രസവിച്ചപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് ആദ്യം അമ്മ പറഞ്ഞിരുന്നത്. എന്നാല്‍ ജനിച്ച ഉടന്‍ കുഞ്ഞ് ശ്വസിച്ചിരുന്നുവെന്ന് പോസ്റ്റുമോര്‍ടം റിപോര്‍ടില്‍ പറയുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അമിത രക്തസ്രാവത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ചെയാണ് തൃശുര്‍ കൊരട്ടി സ്വദേശിയായ യുവതി, ഭര്‍ത്താവിനൊപ്പം തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തുന്നത്. പരിശോധനയില്‍ പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവമെന്ന് മനസിലായതോടെ കുഞ്ഞെവിടെയെന്ന് അധികൃതര്‍ അന്വേഷിച്ചു. 28 വയസുകാരിയായ യുവതി ഇതിനുത്തരം കൃത്യമായി പറയാതെ വന്നതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മങ്കുഴിയിലെ വീട്ടിലെ ബാത്ത് റൂമില്‍ കുട്ടിയുടെ മൃതദേഹമുണ്ടെന്ന് മറുപടി നല്‍കിയത് പ്രസവിച്ചപ്പോള്‍ കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. കൊലപാതകമെന്ന നിഗമനത്തില്‍ തന്നെയായിരുന്നു പൊലീസ്.
അതേ സമയം യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ലെന്നാണ് ഭര്‍ത്താവ് പൊലീസിനെ അറിയിച്ചത്. ഇരുവരും തമ്മില്‍ കുറേ കാലമായി അകന്നുകഴിയുകയായിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ഇരുവരും വീണ്ടും യോജിപ്പിലെത്തിയതെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ ഭര്‍ത്താവിന്റെ മൊഴി വിശ്വസിക്കാനാണ് പൊലീസ് തീരുമാനം.
അയല്‍വാസികളും യുവതി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ല. ഗര്‍ഭിണിയാണെന്ന വിവരം ഇവര്‍ മറച്ച് വച്ചിരുന്നുവെന്നാണ് നാട്ടുകാര്‍ അറിയിച്ചത്. സംശയത്തെ തുടര്‍ന്ന് പ്രദേശത്തെ ആശാ വര്‍കര്‍ കഴിഞ്ഞ ദിവസമിവിടെ എത്തിയിരുന്നു. എന്നാല്‍ താന്‍ ഗര്‍ഭിണിയല്ലെന്നും തടികൂടാനുള്ള മരുന്ന് കഴിച്ചതുകൊണ്ടാണ് ശരീരത്തിലെ മാറ്റമെന്നുമാണ് യുവതി പറഞ്ഞിരുന്നത്. വീടിന് പുറത്തിറങ്ങാന്‍ പോലും തയ്യാറായില്ലെന്നും പ്രദേശവാസികള്‍ മൊഴി നല്‍കിയിരുന്നു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടില്‍ പരിശോധന നടത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.