പട്ന: (www.kvartha.com) ആശങ്കള്‍ക്കൊടുവില്‍ ബിഹാറില്‍ നിതീഷ് കുമാര്‍ ബിജെപിയുമായുള്ള സഖ്യം വിട്ടു. ബിജെപി- ജെഡിയു ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനം. സര്‍കാരിന്റെ രാജിക്കത്ത് നിതീഷ് നല്‍കിയേക്കും. ആര്‍ജെഡി നേതാവ് തേജസ്വി യാദവും നിതീഷിനൊപ്പം ഉണ്ടാകുമെന്നാണ് റിപോര്‍ടുകള്‍.മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഗവര്‍ണര്‍ ഫഗു ചൗഹാനെ കാണുന്നതിനായി സമയം തേടി.
ബിഹാര്‍ രാഷ്ട്രീയത്തില്‍ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന ജെ ഡി യു- ബിജെപി സഖ്യത്തിലെ അതൃപ്തിയാണ് ഇപ്പോള്‍ പൊട്ടിത്തെറിയുടെ വക്കിലേക്ക് എത്തിയത്. മഹാരാഷ്ട്ര മോഡലില്‍ ശിവസേനയെ പിളര്‍ത്തി ഭരണം നേടിയതുപോലെ പാര്‍ടിക്കുള്ളില്‍ വിമതരെ സൃഷ്ടിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ജെഡിയു നേതൃത്വത്തിന്റെ സംശയമാണ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്.
എന്‍ഡിഎ സഖ്യം വിടുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാനായി ജെഡിയുവിന്റെ നിര്‍ണായക യോഗം നിതീഷ് കുമാര്‍ വിളിച്ചു ചേര്‍ത്തിരുന്നു. ബിജെപി സഖ്യം ഉപേക്ഷിച്ച് പുറത്തുവന്നാല്‍ ജെഡിയുവിനെ പിന്തുണയ്ക്കുമെന്ന് ആര്‍ജെഡിയും കോന്‍ഗ്രസും പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ മാതൃകയില്‍ മഹാസഖ്യം രൂപീകരിക്കുന്നത് പരിഗണനയിലാണ്.
കോന്‍ഗ്രസ്, ഇടത്, ആര്‍ജെഡി എംഎല്‍എമാര്‍ തേജസ്വി യാദവിന് പിന്തുണ നല്‍കിക്കൊണ്ടുള്ള കത്ത് കൈമാറിയിട്ടുണ്ട്. സഖ്യസര്‍കാരില്‍ ആര്‍ജെഡി ആഭ്യന്തര വകുപ്പ്, സ്പീകര്‍ പദവി എന്നിവ ആവശ്യപ്പെട്ടതായും റിപോര്‍ടുണ്ട്. ആഭ്യന്തരം തനിക്ക് വേണമെന്ന് തേജസ്വി ആവശ്യപ്പെട്ടതായാണ് സൂചന.
അതേസമയം നിതീഷ് സര്‍കാരില്‍ നിന്നും ബിജെപിയുടെ 16 മന്ത്രിമാരും രാജിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി തര്‍കിഷോര്‍ പ്രസാദിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ബിജെപി തീരുമാനം. എന്നാല്‍ രാജി പ്രഖ്യാപന തീരുമാനം ബിജെപി കേന്ദ്രനേതൃത്വം ഇടപെട്ട് തടഞ്ഞു. നിതീഷ് കുമാറിന്റെ നീക്കങ്ങള്‍ അറിഞ്ഞശേഷം പ്രഖ്യാപനം നടത്തിയാല്‍ മതിയെന്നാണ് ബിജെപി കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ബിഹാറിലെ 243 അംഗ നിയമസഭയില്‍ 80 സീറ്റുള്ള ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിക്ക് 77 സീറ്റുണ്ട്. ജെഡിയുവിന് 55 സീറ്റുകളാണുള്ളത്. ആര്‍ജെഡിയുമായി സഖ്യത്തിലുള്ള കോന്‍ഗ്രസിന് 19 സീറ്റുണ്ട്. നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 122 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്.