ബീജിങ്: (www.kvartha.com) കോവിഡിനും വാനരവസൂരിക്കും പിന്നാലെ ചൈനയില്‍ റിപോർട് ചെയ്ത 'ലംഗ്യ വൈറസ്' (Langya Virus) ആശങ്ക പകർത്തുന്നു. ഇതിനോടകം 35 പേരിലാണ് ഈ ജീവിജന്യ വൈറസ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ലംഗ്യ വൈറസ് ബാധിച്ച് ഇതുവരെ മരണങ്ങള്‍ റിപോര്‍ട് ചെയ്തിട്ടില്ലെങ്കിലും ആരോഗ്യ വിദഗ്ധര്‍ സ്ഥിതിഗതികള്‍ കര്‍ശനമായി നിരീക്ഷിച്ചുവരികയാണ്. മനുഷ്യര്‍ക്ക് പുറമെ ചൈനയിലെ രണ്ട് ശതമാനം ആടുകളിലും അഞ്ച് ശതമാനം നായകളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ജന്തുജന്യ വൈറസായ ലംഗ്യ വൈറസ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണ്. ഭക്ഷണം, വെള്ളം, പരിസ്ഥിതി എന്നിവയിലൂടെ വൈറസ് പടര്‍ന്ന് പിടിക്കാം.
ചൈനയില്‍ രോഗം കണ്ടെത്തിയ 26 പേരില്‍ പനി, ക്ഷീണം, ചുമ, വിശപ്പില്ലായ്മ, തലവേദന, ഛര്‍ദി എന്നീ ലക്ഷണങ്ങള്‍ കണ്ടെത്തി. ഒപ്പം വൈറ്റ് ബ്ലഡ് സെല്‍സില്‍ കുറവ്, കരള്‍, കിഡ്നി എന്നിവ തകരാറിലാവുക, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുക എന്നതും കണ്ടുവരുന്നു.
ലംഗ്യ വൈറസ് പുതുതായി കണ്ടെത്തിയ ഒന്നായതിനാൽ തായ് വാനിലെ ലബോറടറികളില്‍ ഇവ കണ്ടെത്താനുള്ള ഫലപ്രദമായ ടെസ്റ്റിംഗ് രീതികള്‍ പരീക്ഷിച്ചുവരികയാണ്.