Kerala HC | റോഡുകളിലെ മരണങ്ങള്‍ മനുഷ്യനിര്‍മിത ദുരന്തം: കുഴി അടയ്ക്കാന്‍ ഒരാഴ്ചത്തെ സമയം അനുവദിച്ച് ഹൈകോടതി

 


കൊച്ചി: (www.kvartha.com) ദേശീയ പാതയിലെയും പിഡബ്ല്യുഡി റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തീകരിക്കണമെന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈകോടതി. 

റോഡുകളിലെ മരണങ്ങള്‍ മനുഷ്യനിര്‍മിത ദുരന്തമാണെന്ന നിരീക്ഷണത്തോടെയാണ് കോടതി കുഴിയടയ്ക്കാന്‍ ഒരാഴ്ച സമയം അനുവദിച്ചത്. റോഡുകളുടെ ശോച്യാവസ്ഥയ്‌ക്കെതിരായ ഹര്‍ജികള്‍ പരിഗണിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് ഉത്തരവ്.

Kerala HC | റോഡുകളിലെ മരണങ്ങള്‍ മനുഷ്യനിര്‍മിത ദുരന്തം: കുഴി അടയ്ക്കാന്‍ ഒരാഴ്ചത്തെ സമയം അനുവദിച്ച് ഹൈകോടതി

ആളുകളെ ഇങ്ങനെ മരിക്കാന്‍ അനുവദിക്കരുതെന്ന് പറഞ്ഞ കോടതി ഇക്കാര്യത്തില്‍ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നു ചോദിച്ചു കലക്ടര്‍മാരെ വിമര്‍ശിക്കുകയും ചെയ്തു. അപകടങ്ങള്‍ സംഭവിക്കാനായി കാത്തിരിക്കുകയാണോ എന്നും കോടതി ചോദിച്ചു. 

ഇന്‍ഡ്യയില്‍ മറ്റൊരിടത്തും ഇത്രയും മോശമായ ദേശീയപാതയില്ലെന്നും ഹൈകോടതി വിലയിരുത്തി. റോഡിലെ അപകടങ്ങളില്‍ ആളുകള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. എത്രകാലം ഇതുകണ്ടു നിശബ്ദമായിരിക്കാന്‍ പറ്റുമെന്നും കോടതി ചോദിച്ചു.

ആളുകള്‍ യാത്ര തിരിച്ചാല്‍ ജീവനോടെ തിരിച്ചെത്തുമോയെന്ന് പറയാന്‍ കഴിയാത്ത സാഹചര്യമാണ് കേരളത്തിലെ റോഡുകളിലുള്ളത്. റോഡിലെ കുഴിയില്‍ വീണ് ബൈക് യാത്രക്കാരന്‍ മരിച്ചതു പോലെയുള്ള സംഭവങ്ങള്‍ ഒറ്റപ്പെട്ട അപകടങ്ങളായി കാണാനാകില്ല. 

കൊടുങ്ങല്ലൂര്‍ ബൈപാസിന്റെ അവസ്ഥയെന്താണെന്ന് ആരാഞ്ഞ കോടതി ജില്ലാ കലക്ടര്‍മാര്‍ക്ക് തങ്ങളുടെ അധികാര പരിധിയില്‍ നടക്കുന്ന സംഭവങ്ങളില്‍ ഉത്തരവാദിത്തമില്ലേ എന്നും ചോദിച്ചു. റോഡിലെ കുഴിയില്‍ വീണു ബൈക് യാത്രികന്‍ മരിച്ച സംഭവത്തില്‍ കോടതി നടുക്കം രേഖപ്പെടുത്തി.

എന്നാല്‍ മഴ കാരണമാണ് കുഴികള്‍ ഉണ്ടായതെന്ന വാദമാണ് ദേശീയ പാതാ അതോറിറ്റി കോടതിയില്‍ ഉയര്‍ത്തിയത്. അപകടങ്ങളില്‍ ദേശീയ പാതാ അതോറിറ്റിക്ക് ഉത്തരവാദിത്തമില്ലെന്നും കരാര്‍ കംപനിക്കാണ് ഉത്തരവാദിത്തമെന്നും വാദിച്ചു. 

എന്നാല്‍ ദേശീയ പാതയുടെ നിര്‍മാണത്തിനു നേതൃത്വം വഹിച്ച ഉദ്യോഗസ്ഥര്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്നു കോടതി വ്യക്തമാക്കി. ഇതോടെ വില്ലേജ് ഓഫിസര്‍മാര്‍ക്കും അപകടങ്ങളില്‍ ഉത്തരവാദിത്തമുണ്ടെന്നായി ദേശീയ പാതാ അതോറിറ്റി. റോഡുകളുടെ ശോചനീയാവസ്ഥ വില്ലേജ് ഓഫിസര്‍മാര്‍ അറിയിക്കാറില്ലെന്നായിരുന്നു വാദം.

തുടര്‍ന്ന് അപകടകരമായ റോഡുകള്‍ ശ്രദ്ധയില്‍പെട്ടാലുടന്‍ നടപടി എടുക്കാന്‍ ജില്ലാ കലക്ടര്‍മാരോടു ഹൈകോടതി നിര്‍ദേശിച്ചു. കലക്ടര്‍മാര്‍ കാണികളായി നോക്കിയിരിക്കുന്നതിനു പകരം ദുരന്തനിവാരണ നിയമപ്രകാരം നടപടികള്‍ എടുക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹര്‍ജികള്‍ ഈ മാസം 19നു പരിഗണിക്കുന്നതിനായി മാറ്റിവച്ചു. കഴിഞ്ഞ ദിവസം കുഴിയില്‍ വീണു മരിച്ച ഹാഷിമിന്റ കുടുംബത്തെ അമികസ് ക്യൂറി സന്ദര്‍ശിച്ചിരുന്നു.

Keywords: Kerala HC orders NHAI to immediately fill potholes after man dies in accident, Kochi, News, High Court of Kerala, Criticism, District Collector, Trending, Road, Accident, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia