Dead Body | വധഭീഷണിയുണ്ടെന്ന് പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ച 83കാരി വെട്ടേറ്റ് മരിച്ചനിലയില്‍; ആഭരണങ്ങളും കവര്‍ന്നു
Aug 15, 2022, 13:57 IST
ബെംഗ്ലൂറു: (www.kvartha.com) വധഭീഷണിയുണ്ടെന്ന് പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ച 83കാരി വീട്ടില്‍ വെട്ടേറ്റു മരിച്ചനിലയില്‍. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിരവധി തവണ സ്റ്റേഷനില്‍ വിളിച്ച ജയശ്രീയെയാണ് എച് എസ് ആര്‍ ലേഔട് ഫസ്റ്റ് സ്റ്റേജിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
സംരക്ഷണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജയശ്രീയുടെ വീടിനു സമീപം ബീറ്റ് പൊലീസിനെ നിയോഗിച്ചിരുന്നു, എന്നാല്‍ കൊലപാതകം തടയാനായില്ല. വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ കവര്‍ന്നിട്ടുണ്ട്. എന്നാല്‍ മോഷണം നടന്നതിന്റെ അടയാളങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ കൊല നടത്തിയ ആള്‍ക്ക് ആഭരണങ്ങള്‍ സൂക്ഷിക്കുന്നത് എവിടെയാണെന്ന് കൃത്യമായി അറിയാമായിരുന്നു. ഒളിവില്‍പ്പോയ നേപാള്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
നാവികസേനാ ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് എം ശ്രീനിവാസന്‍ മരിച്ചതിനു ശേഷം ഇവര്‍ തനിച്ചായിരുന്നു താമസം. ആണ്‍മക്കളില്‍ ഒരാള്‍ വിദേശത്തും മറ്റൊരാള്‍ വേറെ വീട്ടിലുമാണ് താമസം. നാലു നിലകളുള്ള വീടിന്റെ മൂന്നു നിലകളും വാടകയ്ക്കു കൊടുത്തിരിക്കുകയാണ്. വാടകക്കാരില്‍ ഒരാള്‍ ശനിയാഴ്ച രാവിലെ ജയശ്രീയെ പുറത്തുകാണാത്തതിനെ തുടര്‍ന്ന് മുറിയില്‍ കയറി നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തങ്ങള്‍ക്കൊപ്പം താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടും അമ്മ തനിച്ച് താമസിക്കാന്‍ ആഗ്രഹിക്കുകയായിരുന്നുവെന്ന് മക്കളില്‍ ഒരാളായ സുരേഷ് ശ്രീനിവാസന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആഗസ്ത് 12ന് രാത്രി അജ്ഞാതര്‍ വീട്ടില്‍ കയറി ജയശ്രീയെ കൊലപ്പെടുത്തിയെന്നാണ് പരാതി. ഇവരുടെ ശരീരത്തില്‍ നിന്നും വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ അപഹരിച്ചുവെന്നും പരാതിയില്‍ പറയുന്നു.
പ്രതിയെ കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം നടക്കുന്നുണ്ട്. ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഉടന്‍ തന്നെ പ്രതി വലയിലാകുമെന്ന് ഡെപ്യൂടി കമിഷണര്‍ ഓഫ് പൊലീസ് (South- East) സി കെ ബാബ പറഞ്ഞു.
Keywords: Karnataka: 83-year-old woman living alone in Bengaluru murdered, Bangalore, News, Murder, Police, Robbery, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.